Showing posts with label കവിത എന്ന പേരില്‍. Show all posts
Showing posts with label കവിത എന്ന പേരില്‍. Show all posts

Sunday, March 2, 2014

ചില കാത്തിരിപ്പുകൾ

പെങ്ങൾമക്കൾ
കളിക്കുന്ന മുറ്റത്തേക്ക്
എത്തിനോക്കുന്നുണ്ടൊരു
കാക്ക,ഇത്തിരി വറ്റ്-
ഊട്ടുവാൻ പിന്നാലെ നടക്കുന്ന
പെങ്ങളെത്തന്നെ.

ചായപ്പാത്രത്തിലേക്ക്
തട്ടുമ്പോൾ
ഒരു തരി പഞ്ചാര
താഴേക്കു വീഴുവാൻ
വരിയായി നിൽപ്പുണ്ട്
ഒരുപറ്റം ഉറുമ്പുകൾ

വടക്കേ മുറ്റത്ത്
വാഴച്ചുവട്ടിലെ
തണലിൽ പതുങ്ങിയൊരു
പൂച്ച,കാത്തിരിപ്പുണ്ട്‌
മീൻ വെട്ടുവാനെത്തുന്ന
അമ്മയെ .

തൊഴുത്തിൽ
കിടന്നൊരു പശു
എത്തിയെത്തി നോക്കുന്നുണ്ട്
വയൽ വരമ്പിൽ
കുനിഞ്ഞു പുല്ലുചെത്തുന്ന
ചെറിയച്ചനെ.

ഉച്ചയൂണിന്‍റെ
നേരമെത്തി  എല്ലാരും
ഉണ്ടുമിച്ചമാക്കുവാൻ
മുരണ്ടു കിടപ്പുണ്ട്
ചങ്ങലപ്പൂട്ടിലൊരു
നാടൻ പട്ടി .

Saturday, February 15, 2014

പുതുമഴ

ഓമലാളെ
നമ്മളന്നു പാടിയ പാട്ട്,
പുഴവക്കിലിന്നൊരു
കുയിൽ പാടുന്നു
മുളം കാടത്-
ഏറ്റു പാടുന്നു .

വേനലെരിച്ച
പുല്ല് മൈതാനങ്ങളിൽ
പച്ചപ്പിൻ
മുള പൊട്ടുന്നു,
സ്വപ്നങ്ങളീന്നും
ഒരു കുളിർകാറ്റു വീശുന്നൂ
ഉള്ളു തണുക്കുന്നു .

ചുടുനാവു നനച്ച്
ഭൂമി ഉണരുന്നു

പൂവുകൾ ചിരിയ്ക്കുന്നു
പൂമ്പാറ്റ ചിരിയ്ക്കുന്നു
പൂമരങ്ങൾ ചിരിയ്ക്കുന്നു
പുഴവക്കിലൊരു
പാട്ടുണരുന്നു.

പുതുമഴയുടെ പുളകങ്ങളിൽ
പുഴ വളരുന്നു

പോരൂ സഖി,
വയൽ വരമ്പിൽ
കൈ കോർത്തു
നമുക്കാ പാട്ട് പാടാം

പുഴവക്കിലൊരു
പാട്ടുണരുന്നൂ.............





Friday, January 31, 2014

കാഴ്ച്ചപര്യടനം

നഗരത്തിലെ,
ഏറ്റവും പൊക്കമുള്ള
കെട്ടിടത്തിന്റെ മുകളിൽ കയറി
താഴേക്കു നോക്കണം .

കാഴ്ച്ച എത്തുന്നിടത്തോളം
കറങ്ങി നോക്കണം,
നമ്മൾ വെലുതെന്നു കരുതിയ
പലതും ചെറുതാകുന്നത്
തിരിച്ചറിയണം.

വന്മരങ്ങൾ
വെറും ചെടികളാകുന്നു
റോഡുകൾ
വെറും വരകളാകുന്നു
വാഹനങ്ങൾ
കളിക്കോപ്പുകളാകുന്നു
മനുഷ്യൻ
ഉറുമ്പുകളാകുന്നു.


അങ്ങനെ നാം
ദിനവും കാണുന്ന
കാഴ്ച്ചകളിലൂടെ
ഒരു ദൃഷ്ടിപര്യടനം .

നമ്മുടെ
വെലുപ്പങ്ങൾ
ചെറുതാക്കുവാൻ
ഒരു തിരിഞ്ഞുനോട്ടം മതിയെന്ന്
ആ കാഴ്ച്ചകളിലൂടെ
തിരിച്ചറിയണം .


Wednesday, January 22, 2014

നോട്ടുകളുടെ മണം

ഹരിപ്പാട്‌ നിന്നും
മാവേലിക്കരയ്ക്കുള്ള ബസ്സിന്‍റെ
പിന്നിലൊരു സീറ്റിലാണ്‌  ഞാൻ
നിറഞ്ഞു തിങ്ങിയ
ബസ്സിനുള്ളിലൂടെ
ചാടി നടക്കുന്ന
കണ്ടക്ടർ-
ആളൊരു രസികനാണെന്ന്
വായിൽ നിന്നും 
പുറത്തുചാടുന്ന
വാക്കുകൾ
അടയാളം വെയ്ക്കുന്നു

കണ്ടക്ടറുടെ കയ്യിലെ
ഭാണ്ടത്തിനുള്ളിൽ
മുഷിഞ്ഞ നോട്ടുകൾ ,
വടിവൊത്ത നോട്ടുകൾ,
ചില്ലറ തുട്ടുകൾ.

മുഷിഞ്ഞ നോട്ടുകളിൽ
ഒരെണ്ണത്തിനു
മീൻകാരി
മറിയ ചേടത്തിയുടെ മണം
അതിനോട്
ചേർന്ന് കിടക്കുന്ന നോട്ടിനു
കറവക്കാരൻ
ഗോപാലേട്ടന്‍റെ മണം
തൊട്ടടുത്ത നോട്ടിനു
കല്യാണി ചേച്ചിയുടെ
നാട്ടുകോഴിയുടെ
മുട്ട മണം .

ബാർബർ ബാബുച്ചേട്ടൻ
കൊടുത്ത നോട്ടിനു
മുഷിഞ്ഞു നാറിയ
തലകളുടെ മണം
അന്ത്രുക്കാന്‍റെ
നോട്ടിനു
മൂരിച്ചോരയുടെ മണം
പിന്നെ കുറെ നോട്ടുകൾക്ക്
അത്തറു പൂശിയ
ഗൾഫു മണം ,
ചിലതിനു
വാറ്റു  ചാരായത്തിന്‍റെ ഗന്ധം
ചിലതിനു
ചന്ദനത്തിരികളുടെ മണം.

ഗാന്ധിയുടെ കണ്ണടയിൽ
ഓട്ട വീണൊരു നോട്ടിനു
എന്‍റെ മണം

ഭാണ്ടത്തിനടിയിൽ
കലപില കൂട്ടുന്ന
നാണയത്തുട്ടുകൾക്ക്
വിദ്യാർഥി സമരത്തിന്‍റെ
വീറും വാശിയും .

മാവേലിക്കര
ബസ്സ്‌ സ്റ്റാന്റിലാണിപ്പോൾ ;
കണ്ടക്ടർ
അവിടൊരു കടയിൽനിന്നും
ചായ കുടിക്കുന്നു,
സിഗരറ്റു വലിക്കുന്നു
ഈ യാത്രയിൽ
കൂട്ടുകാരായ
നോട്ടുകളിലൊന്നു
കൂട്ട് വിട്ടു
കടക്കാരന്‍റെ കയ്യിലേക്ക്
അവിടുന്ന്
ഒരു താടിക്കാരന്‍റെ കയ്യിലേക്ക്;
പുതിയ മണങ്ങൾത്തേടി
നോട്ടങ്ങനെ
നിറുത്താതെ
യാത്ര ചെയ്തുകൊണ്ടിരിക്കുന്നു .

Monday, January 20, 2014

തീരദേശ പാത

നാണിയമ്മയുടെ
നാലിടങ്ങഴി കറക്കുന്ന
സുനന്തിയാണ്
ആദ്യമായി
തീവണ്ടി കയറിയത് .

പൊട്ടൻ ഗോപാലനെ
തിരിച്ചറിഞ്ഞത്
പാൽപ്പാത്രത്തിലെ
വീട്ടുപേര്
കണ്ടിട്ടാണ് .

പാളത്തിന്
അപ്പുറവും ഇപ്പുറവുമായി
വിഭജിക്കപെട്ട
കാമുകർക്കിടയിലൂടെയാണ്‌
നേത്രാവതി
കടന്നുപോയത്

ലെവൽ ക്രോസില്ലാതിരുന്ന
വളവിൽനിന്നും
സുമോയെ
ഒക്കത്തെടുത്ത്‌
തീവണ്ടി പാഞ്ഞതും
ഈ പാളത്തിലാണ്

എങ്ങനെ ഒക്കെ ആണെക്കിലും
വെളുപ്പിനത്തെ
മെയിലിന്റെ കുലുക്കമില്ലാതെ
ആർക്കും ,ഇപ്പോൾ
കാര്യം സാധിക്കാൻ
പറ്റാറില്ല ;
രാത്രി വണ്ടിയുടെ
താരാട്ടു പാട്ടില്ലാതെ
ഉറങ്ങാനും.  


Tuesday, January 14, 2014

പിഴച്ച പെണ്ണ്


ശ്രീരാമ പാദമേറ്റ്
ഉണർന്നൊരു
അഹല്യയല്ല
ദിവ്യഗർഭം
ഉടലേറ്റുവാങ്ങിയ
മറിയയുമല്ല
വിശ്വ മോഹത്തിന്‍റെ
വീണ്‍വാക്കിൽ പെട്ടുപോയൊരു
വെറും പെണ്ണ്  .

സൂര്യദേവനും
വായുദേവനും
മനുഷ്യരൂപമാർന്നു
സംഗമിച്ചോരു
പുരാണകഥയിലെ
ദേവിയുമല്ല;
നിന്‍റെ മോഹകുരുക്കിൽ
പെട്ടുപോയൊരു
പൊട്ടി പെണ്ണ് .

ഇന്നീ
വർത്തമാനത്തിന്‍റെ കണ്ണിൽ
പിഴച്ചുപോയൊരു പെണ്ണ്
നിന്‍റെ
വഞ്ചനയുടെ
വിഷബീജം
ഏറ്റുവാങ്ങിയോരു
മനുഷ്യ പെണ്ണ്

 

Saturday, January 11, 2014

യാത്ര..

ചിരിയ്ക്കുമീ ഓളങ്ങളെ
മുറിച്ചു നീങ്ങും
പായ്യ് വഞ്ചി,
മധ്യത്തായി
ഗതി തെറ്റി
ചരിക്കുന്നുണ്ടൊരു മാനസം

അനന്തമാം
ഈ പരപ്പിൻ മീതെ
അലസമായ്            
ഉയർന്നു-താണ്
ഉഴറുന്നുണ്ട്
കരതേടി

അടുത്തുണ്ടാകും
എന്നു നിനച്ച
പച്ചപ്പിൻ തിട്ട
അടുത്തതില്ല
ഏറെ അലന്നിട്ടും.

ആഴമേറെ ഉണ്ടീ-
ആഴീയിലേക്കുള്ള വഴിയിൽ
ആശ നശിച്ചിട്ട്,
ആകെ തളർന്നു.

ഇരുട്ടു പരന്നി
ട്ടും
ഇരുകയ്യ് തളർന്നിട്ടും
ഇരിക്കുവാനാകുന്നില്ല
ഈ യാത്രയിൽ .

Monday, January 6, 2014

പകൽ ഓടുന്നു ..

ചില തലോടലുകൾ
അടക്കം പറച്ചിലുകൾ

പുലരിയുടെ 
മുടിയുലച്ചു
വെയിലി
ന്‍റെ

കൈകൾ

നീലാകാശത്തെ
അമർത്തി സ്പർശിക്കുന്ന
മഴ മേഘങ്ങൾ

എന്തോ  തേടിയുള്ള
പകലി
ന്‍റെ
പരക്കം  പാച്ചിലുകൾ 

സമുദ്രാന്തരം
തേടിയൊഴുകുന്ന  
മഴയുടെ
വീർപ്പുമുട്ടലുകൾ.

ഉടഞ്ഞ സിന്ധൂരചെപ്പി
ന്‍റെ
നിറമേറ്റുവാങ്ങി
ചക്രവാള സീമകൾ .

ഇറുകെപ്പുണർന്നു
ഇരുട്ടി
ന്‍റെ
ആത്മഹർഷം.


Saturday, January 4, 2014

കുമ്പിളുപൊട്ടിയ കടല

നിലത്തു വീണു
മണ്ണ് പറ്റിയ
കടലകളെ
നിങ്ങൾ എന്റെ
ജിജ്ഞാസക
ളായിരുന്നു
പരിഭവങ്ങളായിരുന്നു.

ചവച്ചരച്ചു തീർക്കുവാൻ
കുമ്പി
ളുകുത്തി
കാത്തുവെച്ച
രോക്ഷങ്ങളായിരുന്നു.

Tuesday, December 31, 2013

വര്‍ഷപ്പുലരി

പുതിയ പ്രഭാതത്തിലേക്ക്,
വര്‍ഷപ്പുലരിയിലേക്ക്
അവര്‍ കണ്‍‌തുറന്നു .
സുര്യനും അതിന്റെ-
കിരണങ്ങളും പുതുതായിരുന്നു,
ഉഷസ്സിലടിച്ച കാറ്റും പുതുതായിരുന്നു
പക്ഷികള്‍ ഇരതേടി പോവുകയും
നദികള്‍ കടലില്‍ചേരുകയും ചെയ്തു.


അനന്തരം അവര്‍ ,
നിലകണ്ണാടിയില്‍
തങ്ങളെ തന്നെകാണുകയും
തിരിച്ചറിയാതിരിക്കുകയും ചെയ്തു .
അവര്‍ തങ്ങളുടെ
പഴയ പ്രതിജ്ഞകള്‍ത്തന്നെ
പുതുതായി ചെയ്യുകയും
അതിലേക്കു പ്രത്യാശ -
വെക്കുകയും ചെയ്തു . 





(മാറ്റങ്ങൾ വരാഞ്ഞതിനാൽ വീണ്ടും പോസ്റ്റുന്നു )

Monday, December 30, 2013

മറന്നുപോയത് ...

കാറ്റേ നന്ദി
എനിക്കായി
മാമ്പഴങ്ങൾ
പൊഴിച്ചു തന്നതിന് .

മരങ്ങളെ നന്ദി
ഈ മുഷിഞ്ഞ ലോകത്ത്
എനിക്ക് ശ്വസിക്കുവാൻ
ഇനിയും
വായു കാത്തുവെക്കുവതിന്.

വെയിലെ നന്ദി
ന്‍റെ വിളകളെ
നൂറു മേനിയാക്കി
തീർക്കുന്നതിന്.

മഴമേഘങ്ങളെ നന്ദി
എനിക്ക് കുടിക്കുവാൻ
പ്രാണന്‍റെ
വർഷജലം
ഇറ്റിച്ചു തന്നതിന്.

കടൽസന്ധ്യകളെ നന്ദി
ന്‍റെ വെപ്രാളങ്ങളെ
നിന്‍റെ സിന്ധൂരരേഖയിൽ
മുക്കിയെടുത്തതിന്.


ഞാൻ ചവുട്ടി മെതിച്ച
മണ്ണേ നന്ദി
എനിക്ക് അലിഞ്ഞു ചേരുവാൻ
നീയുള്ളതിനാൽ.


Sunday, December 29, 2013

സംഘര്‍ഷം

ഞാനും ഞാനും
തമ്മിലാണ്
സംഘര്‍ഷം


രാവെളുക്കോളം
പണിതിട്ട് എന്ത്
നേടിയെന്ന്
എന്നോട് ഞാൻ

എനിക്കറിയില്ലെന്നു
മുഖം കറുപ്പിച്ചിട്ടു
തിരിച്ചു നടന്നു
മറ്റേ ഞാൻ

ഒരു കാര്യവും
വച്ചു താമസിപ്പിക്കരുതെന്നു
ഒരു ഞാൻ

എല്ലാ കാര്യവും
അതിന്റെ സമയത്ത്
നടന്നോളുമെന്നു
മറ്റേ ഞാൻ

എന്നെ പിണക്കേണ്ടെന്ന് കരുതി
എന്നോ
ടു തന്നെ
കൂട്ടുകൂടുവാനുള്ള
സംഘർഷത്തിലായിരുന്നു
ഞാനും ഞാനും

വെളുത്ത മുടിയും
ചവറ്റുകുട്ടയിലെ
കലണ്ടറും തമ്മിലുള്ള
സംഘർഷം അപ്പോഴാണ് 
ഉടലെടുത്തത്

ആ സംഘർഷത്തിനിടയിൽ
എന്നിലെ എന്നെയും കൊണ്ട്
രക്ഷപെട്ടു ഞാൻ

എത്ര കാലം
ഇങ്ങനെ രക്ഷപെടാം
എന്നുള്ളതാണ്
ഇപ്പോഴത്തെ
സംഘർഷം.

Thursday, December 19, 2013

ഹൈക്കു .............

മുളം കാട്ടീന്നും
ഇളം കാറ്റിൻറെ
പരിഭവങ്ങൾ

 !!!>>>>>>>>>>>>>>>>>!!!!>>>>>>>>>>>>>>>>>>!!!!!>>>>>>>>>>>!!!>>>>>>>>>>>>>>>>>>!!!

എരിവിളക്കിൽ
കരിഞ്ഞു തീരുന്നു
ഈയാംപാറ്റകൾ

 
!!!!}}}}}}}}}}}}}}}}}}}}}!!!}}}}}}}}}}}}}}}}}}}}}!!!!}}}}}}}}}}}}}}}}}}}}}!!!!}}}}}}}}}}}}}}!!

എരിയുന്ന തിരി
കരയുന്ന കണ്ണുകൾ
മാവിറക്

Monday, December 16, 2013

തിരക്ക്

മുന്നിൽ പാഞ്ഞു പോയ
ബസ്സിനെ പിടിക്കുവാനുള്ള
കൗതുകത്തിലാണ്
അവൻ വേഗത കൂട്ടിയത് .

ഉള്ളിലെ ലഹരി മൂത്തപ്പോൾ
കൗതുകവും,വേഗവും
പരസ്പരം
മത്സരിച്ചു തുടങ്ങി .

ആളുകൂടി
വഴിമുട്ടിയപ്പോൾ
പിന്നിൽ വന്ന വാഹനത്തിലുള്ളവർ
അവനെ തെറി പറയുന്നുണ്ടാരുന്നു.

ടാർ റോഡിലെ
ചോരപ്പാടുകളിൽ
മണ്ണ് വിതറുമ്പോൾ
കുട്ടപ്പൻ ചേട്ടൻ
മനസ്സിൽ പറഞ്ഞു
'കഴുവേറിക്ക് എന്തിന്‍റെ തിരക്കാരുന്നു'



Wednesday, December 11, 2013

കരം കോർത്ത്‌

രാവുണരുമ്പോൾ
കരം കോർത്ത്‌
പ്രാർഥനാവഴികൾ
താണ്ടാം

പുലരിത്തണുപ്പിൽ
പുൽമേടുകൾ
തിരഞ്ഞു പോകാം

വിളനിറയും
വയലേലകളിൽ
വിയർപ്പുപ്പിന്‍റെ
രുചി തേടിയിറങ്ങാം

മഴതെളിയുന്ന
പുതുനിലങ്ങളിൽ
മാരിവില്ല്
കണ്ടുരസിക്കാം

കടൽ ഇരംബങ്ങളുടെ
ചക്രവാളങ്ങളിൽ
സായാഹ്നങ്ങളെ
ഇറക്കിവെയ്ക്കാം

രാവുറങ്ങുമ്പോൾ
നക്ഷത്രങ്ങളെ
സ്വപ്നംകണ്ട്
ഒന്നായിത്തീരാം .

Sunday, December 1, 2013

ബാക്കിയായ ചോദ്യങ്ങൾ

ബാക്കിയായ കുറെ
ചോദ്യങ്ങൾ ഉണ്ട് ;
ഉത്തരം തേടി
അനന്തതയിൽ
വിലയം പ്രാപിക്കുന്നവ;
നേർക്ക്‌ നേരേവരുമ്പോൾ
വിക്കലും,വിറയലും
മാത്രം പുറത്തുവിടുന്നവ .

ചില ചോദ്യങ്ങൾക്ക്,
മൌനമാണ്
ഏറ്റവും നല്ല ഉത്തരമെന്ന്
കാലം ബോധ്യമാക്കുംവരെ
ഇടയ്ക്കിടെ -ഇടയ്ക്കിടെ
വേട്ടയാടുന്നവ

Thursday, October 10, 2013

പ്രതീക്ഷ


ഇലകൾ കൊഴിഞ്ഞ്
നഗ്ന ശിഖരങ്ങൾ ;
മാത്രമായി ഒരുമരം
ഒറ്റപെട്ടു നിൽക്കുന്നു
ഒന്നുകിൽ, അടുത്ത കാറ്റിൽ
വേരറ്റു നിലം പതിക്കാം.
അല്ലെങ്കിൽ, തളിര് നിറഞ്ഞു
പുതിയ വസന്തത്തിന്റെ
വർണ്ണക്കാഴ്ച്ച  തീർക്കാം.




Tuesday, September 24, 2013

രുചിയില്ലാത്ത

ഉലഞ്ഞു പോയ
മനസിനെപ്പിഴിഞ്ഞു
അശയിൽ തോരാനിട്ടു;
വെയിലൊന്ന് മങ്ങിയപ്പോൾ
ഒരു പക്ഷി വന്ന്
ഒരു കൊത്ത് കൊത്തി,
രുചി ഇല്ലാഞ്ഞിട്ടാവും
ചിറകടിച്ചത്
ദൂരേക്ക്‌ പറന്നു പോയി .

Thursday, September 12, 2013

നിഴൽരൂപം

ഹൃദയം പിടയുന്നു
നോവുകൾ എരിയുന്നു
ചിരിമാഞ്ഞ ചുണ്ടിലൊരു
വരണ്ട ഭാവം നിറയുന്നു.

വഴിതിരിയുന്ന ജീവിതം,
അറിയുവാൻ
ഏറെയുണ്ടെന്ന് ഓതുന്നു
അരികെയുള്ളവർ പോലും
ഏറെ അകലെയാകുന്നു .   

കഴിഞ്ഞ കാലത്തിന്‍റെ

കണക്കുകൾ പേറും
ഭിത്തികൾ കുലുങ്ങുന്നു ,
മറവിയുടെ
മൂടുപടമിട്ടൊരു
മഴമേഘമുയരുന്നു.

എരിയുന്ന പകലിന്‍റെ

മുഖമൊന്നു മറയ്ക്കണം ,
അറിയാതെ പോയ
പുലരിയുടെ തണുവാൽ. 

പറക്കുന്ന പക്ഷികൾ
ചിരിക്കുന്ന പൂക്കൾ
മണക്കുന്ന കാറ്റ് ;
പലതും
വഴിമാറി പോകുന്നുവോ ?

അറിയാതെ ,പറയാതെ
ഘടികാര സൂചികൾ
തിരിയുന്നു ,പായുന്നു
ഘടന പൊളിച്ചുകൊണ്ട് .

ഉയരുന്ന ശ്വാസം ,
ഉണരുന്ന മോഹം;
വിളറി വലിക്കുന്നു 
പകലിന്‍റെ തെളിച്ചം .

കണംകാൽ 
ഉരുമും തിരയിൽ,
വിഷാദ സന്ധ്യയുടെ
കരയിൽ
മൂകം ഉയരുന്നൊരു
നിഴലിന്‍റെ രൂപം .

Wednesday, September 11, 2013

വാക്കുകൾ

ഉത്തരം മുട്ടിയ
ചോദ്യങ്ങൾക്കുമുന്നിൽ
പകച്ചുപോയ വാക്കുകൾ
ഒളിഞ്ഞു പോകാൻ
ഊടുവഴികൾ തിരയുന്നു ,
ഇടറി അത്-
തോണ്ടക്കുഴിയിലൂടെ
ഇഴഞ്ഞു നീങ്ങുന്നു .

മധുരം മേമ്പൊടി-
തൂവിയ വാക്കുകൾ
ഉള്ളു പൊള്ളയായിരുന്നെന്ന്
പറഞ്ഞത് താടി നീട്ടിയൊരു
യുവ സുഹൃത്ത് .

ശബ്ദം വിറ്റു
പെരെടുത്തവർ
അർഥം അറിഞ്ഞു
വാക്കുകൾ അടുക്കിയവർ
സംഗീതത്തിന്‍റെ
മാന്ത്രികത നിറച്ചവർ;
ആരാണ് കേമനെന്ന്
അറിയാതെ, പാട്ടുകൾ
ഹൃദയത്തിൻ ഓരത്ത്.

ലോകം കീഴടക്കിയ വാക്കുകൾ
ഉറച്ച ഹൃദയങ്ങളിൽ
നിന്നുയർന്ന
തളരാത്ത സ്വപ്നങ്ങളുടെ
വെളിപ്പെടുത്തലുകൾ.

വാക്കുകൾ
വില്പ്പനയക്ക്‌ വെച്ച
തെരുവുകൾ;
ചുവന്നൊഴുകുന്നു.
വക്കു പൊട്ടിയ
താളുകൾ
ചരിത്രങ്ങളിൽ നിന്നും
പുറത്തു ചാടുന്നു .

ചോദ്യങ്ങളും ഉത്തരങ്ങളും
ഇല്ലാത്ത കാലത്ത്,
വാക്കുകൾക്ക്‌
മൌനത്തിന്‍റെ നിറം പിടിക്കുമ്പോൾ
നിലാവിന്‍റെ ചിത്രതുന്നലിട്ട
നീല കംബളം മാത്രം .