Thursday, February 24, 2011

ഹോസ്റ്റല്‍



ജനാലപ്പടികളില്‍ നിരയായി
വിശ്രമിക്കുന്നു.
തലമുറകളുടെ കാവല്‍ മാലാകമാര്‍.
നിറമുള്ള മേനികാട്ടി -
ഭിത്തിയില്‍ പ്രദര്‍ഷനത്തിനിരിക്കുന്നു
വിശ്വ സുന്ദരികള്‍.
ഇരുവാലിയും,ചിതലും
ഇഴയുന്ന പുസ്തകതാളുകളില്‍
നിറമുള്ള സ്വപ്നങ്ങള്‍
മയങ്ങാനിരിക്കുന്നു.
മാറാലകെട്ടിയ കോണുകളില്‍
പൂര്‍വികര്‍ അക്ഷരങ്ങളാകുന്നു.
വിപ്ലവങ്ങളും ആശയങ്ങളും
അലയടിച്ച ഭിത്തികള്‍ക്കുള്ളില്‍
റിംഗ്ടോണുകള്‍ ചിറകടിക്കുന്നു.
കാലം ജനലുകളും, മുഖപുസ്തകങ്ങളും
താണ്ടിപറക്കുന്നു.
രാവുകളിലെരിഞ്ഞ ചിന്തകളുടെ
ഭാരവും പേറി, വെയില്‍കായുന്നു
ആഷ്ട്രേകളും,കാലികുപ്പികളും.

Monday, January 31, 2011

വിശപ്പ്




വിശപ്പിനു മുന്നില്‍
തുണിയൂരിക്കാട്ടി, അവള്‍
വിശപ്പടക്കാന്‍ പഠിച്ചു
അടങ്ങിയ വിശപ്പുമായി
പലരും അവളെ കടന്നുപോയി
രാപ്പകലുകള്‍ ഏറെ ഒടുങ്ങിയപ്പോള്‍
ചുളുങ്ങിയ ത്വക്കിന്റെ
വിശപ്പില്ലായ്മ അവള്‍ക്കുമുന്നില്‍
ചോദ്യചിന്നമായുയര്‍ന്നു
ഉത്തരത്തില്‍ തൂങ്ങിയ
ചരടില്‍, അവളതിന്റ്റെ
ഉത്തരം കണ്ടെത്തി



ഉറക്കം

ഉറക്കച്ചടവോടെയെക്കിലും
ഞാന്‍ കര്‍മ്മനിരതനകുന്നു
ദിനചര്യകളുടെ നൂലമാലകലോട്
എനിക്ക് വെറുപ്പില്ല;
തലയിണ കെട്ടിപിടിച്ചു മയങ്ങുന്ന
സഹമുറിയനോടുള്ള
അസൂയ മാത്രം


ബാല്യം

ബാല്യത്തെ ഞാന്‍ ഓര്‍ക്കുന്നു
പാടവരമ്പിലൂടെ, മഞ്ഞിന്‍ കണങ്ങള്‍
പാദങ്ങളാല്‍ തട്ടി തെറിപ്പിച്ച കാഴ്ച്ചയായി

അമ്മവീടിന്‍ അയല്‍പ്പക്കത്തെ;
ആലയില്‍ വെന്തുരികി
തിളങ്ങുന്ന ലോഹമായ്

ചൂണ്ടലില്‍ കൊളുത്തി
ഞാന്‍ വലിച്ചെടുത്ത
പരല്‍ മീനിന്‍റെ നിറമുള്ള വാലായ്

ആര്‍പ്പുവിളികള്‍ ഉയര്‍ത്തി പാഞ്ഞുപോയ
കരിനാഗങ്ങള്‍ ചിതറിച്ച
വെള്ളി മണികളായി

കാറ്റില്‍ പൊഴിഞ്ഞ മാമ്പഴതിനായി
വഴക്കടിച്ച സൌഹൃദങ്ങളായി

ഇനിയും പറയാന്‍ ഏറെയുള്ള
എന്‍റെ നല്ല ഓര്‍മ്മകളായ്.