Thursday, October 4, 2012

പീടനപര്‍വ്വം   

     
കറുത്ത കാലുകളില്‍
കൊലുസുകള്‍ പിണങ്ങി   കിടക്കുന്നു
തുടുത്ത ചുണ്ടുകളില്‍
ചോരച്ചുവപ്പ് പടര്‍ന്നിരിക്കുന്നു
അഴിഞ്ഞ  ചേലയുടെ
 മുഷിഞ്ഞ നാറ്റം
കാതുകളിലുയരുന്ന
കുളബ്ബടി ശബ്ദം
നഖമുന  കോറിയ
നീറുന്ന ചിത്രപണികള്‍
സിരകളില്‍ ആര്‍ത്തുപൊങ്ങിയ
പ്രളയ ജലത്തില്‍,
മുങ്ങിതാഴ്ന്നൊരു
ശബ്ദകണങ്ങള്‍.

Wednesday, October 3, 2012

മരണാനന്തരം

നിലവിളക്കിന്‍റെ തിരി
നീട്ടിതെളിച്ച്-
നടുതിണ്ണയില്‍ വെച്ചിരിക്കുന്നു
അരികിലായി
വെള്ള പുതച്ചൊരു
നീണ്ട പൊതിയും.

കുട്ടികൂറ പൌടറും
 അറേബ്യന്‍ അത്തറും
മണപ്പിച്ച ദേഹം  
നാറാതിരിക്കാന്‍
സാമ്പ്രാണികള്‍ തല
പുകയ്ക്കുന്നു.

അലറിവിളിച്ചു കരയുവാന്‍
ചുറ്റിലും കുറെ ആളുകള്‍;
ഇന്നലെ വഴിയ്ക്കുവെച്ചു
പള്ള് പറഞ്ഞവനും
ആ കൂട്ടത്തിലിരിക്കുന്നു.


തൊടിയിലെ മാവില്‍നിന്നൊരു
കിളി പറന്നകന്നു
ആത്മാവിനു
കൂടൊരുക്കാന്‍
തെക്കേ വളപ്പിലൊരു
തെങ്ങിന്‍  തൈ
കുഴി മാന്തി പുറത്തിരിക്കുന്നു .

എള്ളും ,പൂവും
കറുകയും ചേര്‍ത്തുള്ള
കര്‍മ്മങ്ങള്‍ ഏറ്റുവാങ്ങണം
നിളയുടെ ഓളങ്ങളില്‍
നിറഞ്ഞ് ഒഴുകണം
ഒടുവിലൊരു താരകമായി
കണ്ചിമിഴ്ക്കണം .





Monday, October 1, 2012

 കണ്ണട വെച്ച സത്യം

കണ്ണട വെച്ച സത്യത്തെ
ഒരു കീറു കടലാസിലാക്കി-
നിറമുള്ള മഷി പുരട്ടി
നമ്മള്‍ വറുത്തെടുത്തു.

കണ്ണുമൂടിയ ദേവതയെ
ചാരെ നിറുത്തി
ചിലരത്തില്‍ പൂജ്യങ്ങള്‍
ചേര്‍ത്തെടുത്തു .



ശിഷ്യരായി  ചിലര്‍
വേഷം കെട്ടി ,
സത്യാഗ്രഹത്തില്‍ ആഗ്രഹം
വാര്‍ത്തെടുത്തു .


ഊന്നുവടിയുന്നി കരയുന്നു
ആ വൃദ്ധന്‍,
ഊര്‍ന്നുപോയ തന്‍റെ
സ്വപ്നങ്ങള്‍ ഓര്‍ത്ത്.



സത്യം ഏതെന്നറിയാതെ;
ഉറക്കം ഉണരാതെ
ഒരു ജനതയും
കണ്ണടച്ചിരിക്കുന്നു.






Wednesday, September 26, 2012

 ഗ്രാമം നഗരം ആകുമ്പോള്‍

ഇന്നലകളില്‍ ആരോ
കളിയാക്കി വിളിച്ചപോല്‍
ഇന്നുമീ  നഗരത്തിനു പേര്‍
"ആലിന്‍ ചുവട്"
ഇല്ലൊരു ആലില  പോലും
ഈ വഴിക്കെന്ക്കിലും
ഇന്നും നാട്ടാര്‍ മൊഴിയുന്നു
നിന്റെ നാമധേയം

കാലങ്ങള്‍ക്ക് മുമ്പേ
ഈ വീഥി ശകടങ്ങളാല്‍
 നിറയും മുമ്പേ ,
നീയിവിടെ തലയുയാര്‍ത്തി
നിന്നിരിക്കാം.
ഋതുഭേധങ്ങളില്‍ ഇലപോഴിച്ചും
തളിരിലകളാല്‍ മിഴി നിറച്ചും,
ചിരി കലഹങ്ങളുടെ
ജീവിതപ്പെരുമഴയ്ക്കു
കുടപിടിച്ചും
ഈ ഓരത്ത് വിരാചിച്ചിരിക്കാം.

ബോധി വൃക്ഷച്ചുവട്ടില്‍ ഇരുന്നിട്ടും
ബോധം നശിച്ച
വികസന പെരുവളാലോ;
വര്‍ഷകാല ദൂതുമായി
വന്ന ചുഴലിയിലോ
നീ കളം ഒഴിഞ്ഞത് ?

ചിറകുകള്‍ വീശിപ്പറക്കാന്‍
ആകാശമുള്ള പുതിയ മനുഷന്
ഇനി നിന്റെ തണലെന്തിന്.
ഒരുവേള ,ചില വേനലുകള്‍
കഴിയുമ്പോള്‍.
നീ ഈ വീഥിക്കരുളിയ
പേരും അവന്‍ മായിചേക്കാം 




പ്രണയം ചാലിച്ച വരികളാല്‍
നിന്നെ ഞാന്‍ പകര്‍ത്തുമ്പോള്‍
പുസ്തക താളുകളില്‍
മഷിപൊട്ടു   പടരുന്നു.

ഒരു പകലില്‍,നിനയാതെ
എന്‍റെ കൈപിടിച്ചു വന്നു നീ,
മരുഭൂവിന്റ്റെ  ഉര്‍വരതയില്‍
മഴ പോല്‍  പെയ്തിറങ്ങി.
വര്‍ഷവും ,വസന്തവും
എത്ര നാം കടന്നു പോയി
ഋതുഭേദങ്ങള്‍ ചുറ്റും
 ചിരിച്ചു  നിന്നു.

പൊട്ടുപോല്‍ പടര്‍ന്നതെന്റ്റെ
അശ്രുക്കള്‍ ആണെന്നു നീ
തിരിച്ചറിഞ്ഞോ സഖി ?
നിന്‍റെ ഓര്‍മ്മയില്‍ ഉരുകിയ 
മെഴുകു നാളം
കണ്ടുവോ?

ഇളം വെയിലു വീണോരി-
കല്ലറ വളപ്പില്‍
തളിര്‍ വിരിഞ്ഞ പൂച്ചെടികള്‍
നിനക്കു തണലേകുന്നു.

മുട്ടുകുത്തി ഞാന്‍
നിനക്കേകട്ടെ, കണ്ണീരു
കൊരുത്തൊരു മുത്തുമാല.

Tuesday, April 3, 2012

"വെള്ളി"യാഴ്ച്ച



പകലില്‍ ഇരവായൊരു
വെള്ളിയാഴ്ച്ചയുടെ ഓര്‍മ്മകളില്‍
ലോകമിന്നും വിലപിക്കുന്നു.
നിണം ഒഴുകിയ,
തലയോടിട വീഥികളില്‍
മുള്‍ക്കിരിട രൂപം തെളിയുന്നു,
അമ്മമനസുവീണ്ടും തേങ്ങുന്നു.

കാലം രണ്ടായി പകുത്ത
മരക്കുരിശ്; കാല്‍വരിമലയില്‍
കാത്തിരിക്കുന്നു
പറുദീസയുടെ വാതിലുകള്‍
വീണ്ടും തുറക്കാന്‍ ;
ഇടതും വലതുമായി
നമ്മളും.

വെള്ളിതിളക്കത്തില്‍
തലകീഴായി തൂങ്ങുന്നു
ജ്ഞായവിധികള്‍ ഇന്നും
മൂന്നിലേറെ ഉയര്‍ന്നു
മുഴങ്ങുന്നു കൂകലുകളും.

Sunday, March 25, 2012

മയങ്ങി പോയി...

മയങ്ങി പോയി...


ഉരുകുമൊരു രാവില്‍
താരകങ്ങളെ നോക്കി ഞാന്‍ കരഞ്ഞു
മണല്‍തരികളില്‍ ചുടുബാഷ്പങ്ങള്‍
അലിഞ്ഞു

നിലാവുവന്നെന്നെ തഴുകി
നിശാഗന്ധിസുഗന്ധം
സമ്മാനമായി നല്‍കി

മിന്നാമിനുങ്ങുകള്‍
ചാരെ കഥകള്‍ ചൊല്ലി നിന്നു
ഇളംകാറ്റിന്റെ താരാട്ടില്‍
ഞാന്‍ ..................................

Saturday, March 10, 2012

കാലചക്രം




നിഴലിനെ നോക്കി ഞാന്‍ നടന്നു ,
എന്നെ തന്നെ കണ്ടു ഭയന്നു
വെയിലിനെ  നോക്കി നടന്നു, 
കണ്ണില്‍ ഇരുളു കടന്നു നിറഞ്ഞു .


ആകാശത്തിന്‍റെ 
താഴ്വാരങ്ങളില്‍ പൂക്കുന്ന 
സുഗന്ധ പുഷപങ്ങള്‍ 
സ്വപ്നം കണ്ട്; 
ഉറക്കം നഷ്ടമാക്കി ഉഴറി 


കാലസൂചികള്‍ തന്‍ 
ഗതിവേഗം കണ്ട്-
ആശ്ച്ചര്യമാര്‍ന്നു .
രൂപഭേദങ്ങളറിയാതെ 
ചമയങ്ങളില്‍ ഒളിച്ചു 

ചക്രവാളങ്ങളില്‍ 
സന്ധ്യ പൂക്കുമ്പോള്‍, 
രക്തഗന്ധം ശ്വസിച്ചു 
പ്രാണന്‍ പിടയുന്നു.
കരങ്ങള്‍ താങ്ങുതേടി 
ചുവരുകള്‍ പരതുന്നു .

Tuesday, March 15, 2011

ഗംഗ..... എന്താണ് ??





ഗംഗയൊരു സ്വപ്നമാണ്

ജടയിറങ്ങി ഒഴുകുന്ന സ്വപ്നം .


ഗംഗയൊരു ഓര്‍മ്മയാണ്

രാപകലുകളില്‍ ഉയിരോടെ

പിടയുന്ന ഓര്‍മ്മ


ഗംഗയൊരു ഓളമാണ്

ജീവിതം കോണുകളില്‍

വരയുന്ന ഓളം


ഗംഗയൊരു താളമാണ്

എരിഞ്ഞോടുങ്ങി;പൂര്‍ണത-

തേടിയലയുന്ന താളം


ഗംഗയിന്നൊരു പാപമാണ്

കഴുകിത്തുടച്ച്‌; സ്വയം

ഏറ്റുവാങ്ങിയ പാപം


ഗംഗയൊരു കണ്ണീരാണ്

പുണ്യങ്ങള്‍ കൊടുത്തുവറ്റി

കരയുന്ന കണ്ണീര്‍ .




Thursday, February 24, 2011

ഹോസ്റ്റല്‍



ജനാലപ്പടികളില്‍ നിരയായി
വിശ്രമിക്കുന്നു.
തലമുറകളുടെ കാവല്‍ മാലാകമാര്‍.
നിറമുള്ള മേനികാട്ടി -
ഭിത്തിയില്‍ പ്രദര്‍ഷനത്തിനിരിക്കുന്നു
വിശ്വ സുന്ദരികള്‍.
ഇരുവാലിയും,ചിതലും
ഇഴയുന്ന പുസ്തകതാളുകളില്‍
നിറമുള്ള സ്വപ്നങ്ങള്‍
മയങ്ങാനിരിക്കുന്നു.
മാറാലകെട്ടിയ കോണുകളില്‍
പൂര്‍വികര്‍ അക്ഷരങ്ങളാകുന്നു.
വിപ്ലവങ്ങളും ആശയങ്ങളും
അലയടിച്ച ഭിത്തികള്‍ക്കുള്ളില്‍
റിംഗ്ടോണുകള്‍ ചിറകടിക്കുന്നു.
കാലം ജനലുകളും, മുഖപുസ്തകങ്ങളും
താണ്ടിപറക്കുന്നു.
രാവുകളിലെരിഞ്ഞ ചിന്തകളുടെ
ഭാരവും പേറി, വെയില്‍കായുന്നു
ആഷ്ട്രേകളും,കാലികുപ്പികളും.