Friday, May 31, 2013

അഞ്ചാം നിലയിലെ ജനാല

അഞ്ചാം നിലയിലെ ഈ
ജനാലകൾ ഒരു
പകലിലും അടയ്ക്കാറില്ലായിരുന്നു.
ജനാലപ്പടിയിൽ
പ്രാവുകൾ വന്നു
കുറുകുകയും ,കാഷ്ടിക്കുകയും
ചെയ്തിരുന്നു .

ഈ ജനാലയിലൂടെയാണ്
ഉദയവും ,അസ്തമയവും
നോക്കി നില്ക്കാറുള്ളത്
വഴിക്കണ്ണുകളുടെ
നിമിഷ സൂചിക്ക്;
കാറ്റ് ആവേഗം നല്കാറുള്ളതും
ഈ വിള്ളലുകളിലൂടെയാണ്.

ഈ ജനാലയിലൂടെയാണ്
ഋതുഭേദങ്ങൾ അറിഞ്ഞത് ;
ആകാശപൊടിപ്പും
നിഴലുകളും ,നിറങ്ങളും
കാണാതെ കണ്ടതും ;
വഴിതെറ്റി വന്ന
മഴത്തുള്ളികളെ
തൊടാൻ ശ്രമിച്ചതും . 


അഞ്ചാം നിലയിലെ ഈ 
ജനാലകൾ ഇപ്പോൾ തുറക്കാറില്ല;
ഇവിടെനിന്നാണ്  
മൂന്നര വയസുകരാൻ
താഴേക്കു പറന്നത്. 
അവന്റെ ചിരികാണാൻ
ഇപ്പോൾ പ്രാവുകൾ
എത്താറുമില്ല . 


(ഒരു പ്രവാസി മാതാവിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട്)

Tuesday, May 28, 2013

കാത്തിരിപ്പ്

എഴുതുവാൻ ആകുന്നില്ല;
എനിക്കെന്റെ വിരൽതുമ്പിൽ
വാക്കുകൾ
ഒഴുകിയെത്തുന്നില്ല.

ചിന്തകൾ
ഒട്ടിയ വയറുമായി
ഉഷ്ണ കാറ്റേറ്റു
തളർന്നുകിടക്കുന്നു.

കാഴ്ച്ചകൾ
ഒരെചിത്രം കണ്ടു  
മടുത്തു  നിൽക്കുന്നു .

പ്രതീക്ഷകളുടെ
കിനാവ് നൽകാതെ
നിദ്രയും
ഒഴിഞ്ഞു പോകുന്നു .

Friday, May 10, 2013

രാമാനം

നിറയെ താരകങ്ങൾ
നിറഞ്ഞോരു രാമാനം,
വിഷാദം ഒഴുകിവറ്റിയ
മണൽ തിട്ടയിൽ
ചരിഞ്ഞ നിലപൂണ്ട്
നിദ്രാവിഹീന ദേഹം. 

സങ്കർഷങ്ങളുടെ
വേലിയേറ്റങ്ങളെ
മെല്ലെയാറ്റുവാൻ
പാഴ് കോലംകെട്ടുന്നു
ഓജസറ്റ പവനന്റെ
കൈകൾ .

ഭ്രമണപഥം   വിട്ടെന്റെ
കണ്‍കളിൽ
ഉദയം കൊള്ളുന്നു
ആയിരം അർദ്ധചന്ദ്രന്മാർ ;
വിളറി വെളുത്തോരു
പകലിലെക്കായി
നിലതെറ്റിയോടുന്ന
ഘടികാര സൂചികൾ .   

Thursday, April 25, 2013

കണ്ടവരുണ്ടോ ?


നാട്ടുവഴിയോരത്തു
പണ്ടൊരു
നീളൻ പുലരിയിൽ .

കേശവന്‍റെ,
ഓല മേഞ്ഞ
ചായക്കടയ്ക്കുള്ളിലും,
പുറത്തു ബെഞ്ചിലും .
ചൂടൻ ചായകുടിച്ചു
മുട്ടൻ തുളയുള്ള
വടയും ,ഉണ്ടൻ
ബോണ്ടയും കടിച്ചും
കുനുകുനെ
നിറഞ്ഞോരക്ഷര
വർത്തമാനങ്ങളെ
ഉറക്കെ പകുത്തും ;
ഇ.എം.എസ്സിനെ
ഈയം പൂശിയ
കഥപറഞ്ഞു  ,
വഴക്കടിച്ചും, 
തിരിച്ചടിച്ചും.
പിന്നെ തമ്മിൽ
തോളിൽ കയ്യിട്ടും
മൊയ്തീന്‍റെ മോടെ
നിക്കാഹിന്
ഒത്തുകൂടിയും.
അവറാന്‍റെ
ചികിത്സയ്ക്ക്
പരിവിട്ടും.
ചിരിച്ചു നടന്നൊരു
കൂട്ടരെ
കാണ്മാനില്ല .

കണ്ടവരുണ്ടോ ?

Monday, April 22, 2013

തെക്കെൻ കാറ്റ്



കറുത്ത മാനത്തൂന്നും
നിലതെറ്റി വീണ
ആദ്യ ജലകണം.
കൈതണ്ടയിലൊരു
നനുത്ത സ്പർശമായ്
ഓർമ്മകളുടെ
വേലിയേറ്റം .

ആഘോഷ ഘോഷങ്ങളില്ലാതെ
ആളാരവങ്ങളില്ലാതെ
വർണ്ണ തിളക്കങ്ങളില്ലാതെ   
നേർത്തുപോയൊരു
സന്ധ്യയുടെ
നരച്ച ഛായം.

ഈറനുടുത്തു
കുഴഞ്ഞ മണലിൽ,
പതിഞ്ഞ കാലടികൾ
ബാക്കി നൽകി;
മൌനം തിരഞ്ഞുപോയ
ഏകാകിയുടെ
ശ്വാസം അലിഞ്ഞ
തെക്കെൻ കാറ്റ്.

Saturday, April 20, 2013

വലയം


നാലു ചുവരുകൾക്കുള്ളിൽ
അടച്ചിടപ്പെട്ട
ചിന്തകളെയും,പ്രവർത്തികളെയുമാണ്‌
നേർത്ത ചലനത്തിന്റെ 
സ്പന്ധനങ്ങളാൽ
ഭൂമി പ്രകോപിപ്പിച്ചത് .

പ്രപഞ്ച സൃഷ്ടിയുടെ
മഹാ സ്‌ഫോടനങ്ങളും,
മനുഷ്യാതീത  ശക്തികളുടെ
അദൃശ്യ സ്ഫുലിംഗങ്ങളും,
പ്രതീക്ഷകളുടെ ഭാണ്ടമേറുന്ന
ജീവിതത്തിന്റെ നൈമിഷികതയും,
ചിന്തകളിൽ രക്തസ്രാവമായി .

മേലധികാരിയുടെ
കൂർത്ത നോട്ടത്തിലാണ് ;
എനിക്കാവിശ്യമായതിലും
അധികമായി -
ഞാൻ ചിന്തിക്കുന്നുവെന്ന
ബോധമുണർന്നതും,
ചുവരുകൾക്കുള്ളിൽ
വീണ്ടും എത്തപ്പെട്ടതും .
  

        

Sunday, April 14, 2013

അവന്‍റെ വരവുകൾ



വേനലിനു ശേഷം ആദ്യം പെയ്യുന്ന മഴ പോലെ മനസിലേക്ക് ഏറെനാൾ കാത്തുവെയ്ക്കാൻ സുഗന്ധം നല്കിയാണ്  അവന്‍റെ  വരവുകൾ .

ഉത്രാട സന്ധ്യക്കോ ,വിഷു തലേന്നോ ഉമ്മറപ്പടിയിൽ കാൽനീട്ടിയിരിക്കുന്ന അമ്മയുടെ മുന്നിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ പ്രത്യക്ഷപ്പെടുകയാണ്
അവ
ന്‍റെ  പതിവ് ,രണ്ടു ദിവസം  കഴിയുമ്പോൾ മടങ്ങുകയും ചെയ്യും വീടെത്തികഴിഞ്ഞാൽ അമ്മയുടെ സാരിത്തലപ്പ് പിടിച്ചു നടക്കുന്ന കൊച്ചുകുട്ടിയാണ് അവനിന്നും; അമ്മയ്ക്കും അങ്ങനെ തന്നെ .

വാഴയിലയിൽ കൈകൊണ്ടു മാവുപരത്തി ശർക്കരയും തേങ്ങയും ചേർത്തത്  മടക്കി കല്ലിൽ വെച്ച് ഇല കരിയുന്ന പരുവത്തിൽ ചുട്ടെടുക്കുന്നതാണ് അവന്റെ ഏറ്റവും ഇഷ്ട പലഹാരം ഏതു വരവിനും
ആദ്യ ദിവസം തന്നെ അത് കിട്ടാതെ അവൻ അമ്മയെ വിടാറില്ല. അമ്മയുടെ കൈകൊണ്ടു പരത്തുന്നതിനാലാവും അതിന് അസാധ്യ
സ്വാദ്   ആണെന്നാണ് അവൻ  പറയാറ് .


                                                       !!******!!

സന്ധ്യയാകുമ്പോൾ അമ്മയുടെ മടിയിൽ അല്പ്പനേരം തലചായിച്ചു കിടന്നാലേ അവനന്ന് ഉറക്കം വരൂ .പെണ്ണ് കെട്ടാൻ പ്രായമായിട്ടും ഇപ്പോഴും മടിയിൽ കിടക്കാൻ നാണമില്ലേ എന്ന് കളിയാക്കു മെങ്ക്കിലും
അവരുടെ വിരലുകൾ അവന്റെ മുടിയിഴകൾക്കിടയിലൂടെ ഓടികൊണ്ടിരിക്കും .


"അടുത്ത വരവിന് അറിയിച്ചിട്ടെ വരാവു .............

രണ്ടു മാസമെങ്ക്കിലു നാട്ടിൽ നില്ക്കുകയും വേണം ..........
നിനക്ക് ഞാനൊരു പെണ്ണ് കണ്ടു വെച്ചിട്ടുണ്ട് ...........
ഇനിയിങ്ങനെ കുട്ടിക്കളിയുമായി നടന്നാൽ മതിയോ .........
എനിക്കിനി എത്ര നാളുണ്ടാകുമെന്നാർക്കറിയാം....."

അവരങ്ങനെ എന്തൊക്കയോ പറഞ്ഞു കൊണ്ടേയിരുന്നു .
അവൻ കണ്ണുകളടച്ചു സുഖസുശുബ്ധിയിൽ  ആയിരുന്നു .

സന്ധ്യ രാവിനു വഴിമാറികൊടുത്തു.


തൊടിക്കപ്പുറത്തെ പാടത്തു നിന്നും തണുത്ത കാറ്റെത്തി അവരിരുവരെയും ചുറ്റികറങ്ങികൊണ്ടിരുന്നു ....

                                                            !!******!!

അച്ചാറുകളും ,കൊണ്ടാട്ടവും ,മുറുക്കും ,അച്ഛപ്പവുമെല്ലാം നിറച്ച പെട്ടിയുമായി അവൻ നടന്നു നീങ്ങുന്നത് ,കാഴ്ച്ചയുടെ പരിധിയിൽ നിന്നും നേർത്തു- നേർത്ത് അപ്രേത്യക്ഷമാകുന്നതുവരെ അവർ കണ്ണെടുക്കാതെ നോക്കി നിന്നു.

അടുത്ത വരവിന് പിടിച്ച പിടിയാലെ അവന്റെ കല്യാണം നടത്തണം, പെണ്ണിനും വീട്ടുകാർക്കും അവനെ ഇഷ്ടമാണ് ,

അറിയിക്കാതെ വന്നിട്ടാണ് അല്ലെന്ക്കിൽ ഈപ്രാവിശ്യം തന്നെ വാക്ക് ഉറപ്പിക്കാമായിരുന്നു ,ഏതായാലും എല്ലാകാര്യങ്ങളും ഒരു തീർപ്പാക്കി വെയ്ക്കണം ,ഈയിടയായി മനസ്സിൽ വല്ലാത്ത ആധിയാണ് ....

അങ്ങനെ ചിന്തകളിൽ  കുറച്ചു നേരം അവർ ആ മുറ്റത്തു തന്നെ  തങ്ങി നിന്നു .

                                                            !!******!!
കാർമേഘം മൂടികെട്ടിയ ഒരു വൈകുന്നേരമാണ് അവൻ വീണ്ടും വന്നത്, ,ഈ തവണയും അറിയിക്കാതെ ആണ് വന്നത്.തൊടിയിലും പറമ്പിലും നിറയെ ആള് കൂടിയിരുന്നു ,ദേശീയ പതാക പുതച്ചു അവൻ നടുമുറ്റത്തു കിടക്കുമ്പോൾ അവർക്കൊരു
ഭാവഭേദവും ഇല്ലായിരുന്നു............



വാഴയില  കീറികൊണ്ടുവരാൻ    അവർ അടുക്കള മുറ്റത്തേക്കിറങ്ങി ..............
 

   (കഥയെഴുതാനൊരു ശ്രമം )

Thursday, March 28, 2013

അവർ വിപ്ലവം സൃഷ്ടിക്കുന്നത്


രാത്രികളിൽ അവർ
തീചൂളയ്ക്കു ചുറ്റും
ഉന്മാദനൃത്തം ചവുട്ടി
സിരകളിൽ ജ്വലിച്ച
ലഹരിയുടെ നിറവിൽ
ലോകത്തെ കീറിമുറിച്ചു.

ആഗോളവത്കരണവും
സാമ്രാജ്യത്ത ശക്തികളും
കാലാവസ്ഥ വ്യതിയാനവും
മേശമേൽ നിരന്നുകിടന്നു.

ഇടതു -വലതു
രാഷ്ട്രീയ സംഹിതകളുടെ
മൂല്യച്ച്യുതികളെ
ചേരിതിരിഞ്ഞ്
കൂക്കി വിളിച്ചു.

ചുങ്കകാർക്കും വേശ്യകൾക്കുമായി
മുട്ടിന്മേൽ നിന്ന്
പശ്ചാത്തപിച്ചു
മത ചൂഷണങ്ങളെ 
ചോദ്യം ചെയ്തു
ചലച്ചിത്രങ്ങളും ,പത്രത്താളുകളും 
കൊറിച്ചിറക്കി .  

#...............#-------------------#.............#-------------------#

തലേ  രാത്രിയുടെ
ഉപോല്പ്പന്നങ്ങളായ
ചർദ്ധിൽ  അവശിഷ്ടങ്ങളും
പാതി വെന്ത സിഗരറ്റുകളും
മാംസം നഷ്ടമായ
എല്ലിൻ കഷണങ്ങളും ;
ജലോപരിതലത്തിൽ
ചിതറി കിടക്കുന്ന
ഭൂഖണ്ടങ്ങളെപ്പോലെ
ചുറ്റിത്തിരിയാൻ തുടങ്ങി .

പകൽ എരിഞ്ഞപ്പോൾ
നെറ്റിതടത്തിൽ
വിയർപ്പു നിറയുന്നതും
മരുഭൂമി ഊർവരമാകുന്നതും
ചില മുഖങ്ങളിൽ
ചിരി പടരുന്നതും
സ്വപ്നം കണ്ടു .

Thursday, March 21, 2013

വീണ്ടും ജനിച്ചവർ


വീണ്ടും ജനിച്ചു ഞാൻ
ഏറെനാൾ ജീവിച്ച ശേഷം;
തിടുക്കത്തിൽ ഒരുനാൾ
ആരും തിരിച്ചറിയാരൂപമായ്‌ .

വെറുപ്പു നിറഞ്ഞ
നോക്കുകൾക്ക് നടുവിൽ
ഒരു പ്രേതരൂപമായ്‌
ഉരുകി ഉറച്ചിന്നുഞാൻ

ശൌചാലയ കവാടത്തിൽ
കാത്തിരുന്ന കാന്തനാൽ,
പൊതുവഴിയുടെ ഓരത്ത്‌
ഒരു പകലിൽ കാമുകനാൽ,
പതിവായ പടിയിറക്കത്തിൽ  
ഏതോ കാമാർത്തനാൽ,
അമ്ല മഴയുടെ;
ജ്ഞാനസ്നാനം ഏറ്റെന്‍റെ
വീണ്ടും ജനനം.

ഉരികിയൊലിച്ച ത്വക്കിലാണ്
പഴയ ഞാൻ  മൃതിയേറ്റത്
കരൾ പിടഞ്ഞ നോവിലാണ്
ബന്ധങ്ങൾ തിരിച്ചറിഞ്ഞത് .

ങ്കിലും കൂട്ടായിവന്നു
എനിക്ക് മുന്നേ
വീണ്ടും ജനിച്ചവർ ;
പിച്ചവെച്ചു നടക്കാൻ
കരം പിടിച്ചുയർത്തി.

പുതിയ എനിക്കാണ്
കരുത്തേറെയെന്നു തിരിച്ചറിഞ്ഞു-
പടവെട്ടുന്നു ഞാൻ
സമൂഹ മദ്ധ്യേ
ഉണ്ടെന്നറിയിക്കുവാൻ മാത്രം .

{http://www.dailymail.co.uk/news/article-2252427/Sonali-Mukherjee-Acid-attack-victim-scarred-life--millionaire-Indias-watched-quiz-show.html }
{http://www.ndtv.com/topic/acid-attack-victim}

ആസിഡ് ആക്രമണങ്ങളിൽ മുഖം വികൃതമായി ,വെറുപ്പ്‌ നിറഞ്ഞ നോട്ടങ്ങൾക്ക്‌ നടുവിൽ
ജീവിതത്തിനോട് പൊരുതുന്ന സഹോദരികൾക്കായി........


Sunday, March 17, 2013

പിരാന്ത്


അറിയാതെ പോകരുതെന്ന്
ആശിച്ചു ഞാൻ കോറിയ
ഹൃദയത്തുടിപ്പുകൾ
നിൻ മുഖചിത്രത്താഴെ

ഒരു നോക്കിനാൽ
എന്നെ തകർത്ത
നിൻറെ കണ്ണുകൾ;
ഇന്നൊരു സ്ഫടിക-
പാളിയുടെ മറ തേടിയെങ്ക്കിലും
തുറിച്ച്  എന്റെ
ഉള്ളിൽ തുടിയ്ക്കുന്നു.

അറിയാതെ തന്നൊരു
സ്പർശനത്തിന്റെ
കുളിരിൽ
ഒരു കരിമ്പടകീറിൽ
ഒളിച്ച് എന്നിലെ ഞാനും.

അക്കപെരുക്കങ്ങളുടെ
ആകുലതകൾ തന്നു
ഭിത്തിയിൽ താളുകൾ മറിയവെ
ചിതറി തെറിക്കുന്നു
ചിതൽ മേഞ്ഞ്-
ഒളിമങ്ങിയ
ചിത്രങ്ങൾ.