Thursday, June 27, 2013

മനസ്സിലെ മഴ


വര്‍ഷം പെയ്തു നിറയുന്നു
തൊടിയിലും ,
മരുഭുകാറ്റേറ്റു
മരവിച്ച മനസ്സിലും .

സന്ധ്യയുടെ കണ്‍തടം
നിറഞ്ഞു തുളുമ്പിയ,
രാമഴയുടെ സംഗീതം
നെറ്റിയില്‍ ഇറ്റുവീണ
നനവാര്‍ന്ന രാഗമായി
ജനല്‍ പടിയുലൂടെന്‍റെ
നെഞ്ചില്‍ പതിക്കുന്നു .

ചാലുകളിലൂടെ  ഒഴുകി-
പരക്കുന്ന; ഓര്‍മ്മകളുടെ 
നേര്‍ത്ത  ജലകണങ്ങളില്‍
ശിലപോല്‍  തറഞ്ഞോരെന്‍റെ
ഹൃദയം കന്മദം പൊഴിക്കുന്നു .
അവക്തമായ നിഴലുകളില്‍
ലയിച്ചുഞാന്‍  ശൂന്യമാകുന്നു.


നേര്‍ത്ത മയക്കത്തിന്‍റെ
തപസില്‍ അഹല്യായി
ഞാന്‍ വീണ്ടും മടങ്ങുന്നു 
ശാപമോക്ഷത്തിന്‍റെ
കാൽ പതിക്കുന്ന
നാള്‍വഴികളില്‍ ഉണരാന്‍ .


(വീണ്ടും മഴയുടെ വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോൾ ...ഒരിക്കൽ കൂടെ പോസ്റ്റ്‌ ചെയ്യുന്നു. ) 

Thursday, June 13, 2013

ഭയം

പരസ്പര വിശ്വാസത്തിന്‍റെ
എതിർ രേഖകളിൽ ,
എന്നും ഖനം
കൂടി നിൽക്കുന്നു.

ഉള്ളിലിട്ടു
പെരുക്കിയപ്പോഴാണ്
ഉള്ളിലെ പൂച്ച്
പുറത്തു ചാടിയത്‌ .

ഏതു നിമിഷവും 
"എന്തും", എന്നപ്പോഴാണ്
നിമിഷങ്ങൾ
ഇഴയാൻ തുടങ്ങിയത് .

വരണ്ട തൊണ്ടക്കുഴി
ഈറനാക്കാൻ മടിച്ച്,
കാതോർത്ത്
ശ്വസനം മറന്ന്,
നനഞ്ഞ അടിയുടിപ്പിൽ
നിശ്ചലനായി അങ്ങനെ .

രക്തം വറ്റിയ
കണ്‍കുഴികൾ
വായിച്ചാലറിയാം
ചങ്കിലൂടെ പാഞ്ഞ
മിന്നലിൻ ആഴം .

രക്ഷപെട്ടെന്നു
ഉറപ്പാകുമ്പോഴും
മരവിച്ച കൈകാലുകൾ
പൂർവ്വസ്ഥിതിയാകാൻ
മടിച്ചു നിൽക്കുന്നു .

വേഗത കൂടിയ
ഹൃദയത്തെ
സന്തുലിതം ആക്കാൻ
പെടാപ്പാട്
പെട്ടുകൊണ്ട് ഞാൻ .

Tuesday, June 4, 2013

പ്രവാസിയുടെ മടക്കയാത്ര

ഉറക്കത്തീന്ന്
വിളിച്ചാണ് പറഞ്ഞത്
ഉടുത്ത തുണിയോടെയാണ്
പോന്നത് .

ഇടവപ്പാതിയുടെ നനവ്‌,
ചെണ്ടപ്പെരുക്കത്തിൻ താളം
സ്നേഹം നിറച്ചോരൂണ്
എന്നും കൊതിക്കാറുണ്ടെങ്കിലും. 

നാട്ടുകാരുടെ
ചോദ്യപ്പെൻസിലിനു
മുന- കൂർത്തു
നിൽക്കുന്നു

പടികയറി വന്നപ്പോൾ
മിട്ടായിപ്പൊതിയില്ലാത്ത
പരിഭവം
ഇളം കണ്ണിൽ.

നനഞ്ഞ
നോട്ടംകൊണ്ട്
ഹൃദയമുടച്ചത്
അവളാണ് .


നരച്ച കണ്ണുകളീന്നും 
സങ്കടത്തുള്ളികൾ
ഇറ്റുവീണപ്പോൾ
അതിലലിഞ്ഞു

തൊടിയിലെ
മണ്ടരി തെങ്ങിന്‍റെ
മൂട്ടിൽ നിന്നും
എന്നെങ്കിലും
എണ്ണ കിട്ടണേയെന്നു
നെഞ്ച് പൊട്ടി ..


Monday, June 3, 2013

വേദനിക്കുന്നൊരു വേർപിരിയൽ


അണയിൽ
ഒളിഞ്ഞിരിക്കുന്നൊരു
മുഴുത്ത പല്ലിനു വേദന;
പോട്ടെന്നു വെച്ച് നടന്നു
അറിഞ്ഞില്ലെന്നു നടിച്ചു .

നാളു കഴിയുംതോറും
വേദന വളർന്നു വലുതായി
പല്ലിൻ ആകാരം ,
മെല്ലെ ചെറുതുമായി .

കവിളു  വേദനിച്ചെന്‍റെ
വാക്കുകൾ തടഞ്ഞുനിന്നു,
ഒടുവിൽ ഞങ്ങൾ
വേർപിരിയാൻ
ഉഭയകഷി സമ്മതം
ഒപ്പിട്ടു വാങ്ങി .


ദന്ത വൈദ്യന്‍റെ
വിരലുകൾക്കുള്ളിൽ
എന്‍റെ പ്രാണനൊന്നുപിടഞ്ഞു ;
ശുഭ്ര വസ്ത്രധാരിയായോരു
അപ്സരസു
താലമേന്തി വന്നു
കുന്ത മുനപോലുള്ള
ആയുധങ്ങൾ കണ്ട്
എന്‍റെ കണ്ണുകൾ,
പറയാതെതന്നെ  അടഞ്ഞു .

വെളുത്ത ചീനപ്പാത്രത്തിൽ
കിടന്നു ചിരിക്കുന്നു
കോഴിക്കാലും ,
കല്ലൻ അരിയുണ്ടയും,
മുറുക്കുമെല്ലാം
കടിച്ചുപറിച്ചു
വളർന്നൊരു പുല്ല്;
അല്ല പല്ല് .

Friday, May 31, 2013

അഞ്ചാം നിലയിലെ ജനാല

അഞ്ചാം നിലയിലെ ഈ
ജനാലകൾ ഒരു
പകലിലും അടയ്ക്കാറില്ലായിരുന്നു.
ജനാലപ്പടിയിൽ
പ്രാവുകൾ വന്നു
കുറുകുകയും ,കാഷ്ടിക്കുകയും
ചെയ്തിരുന്നു .

ഈ ജനാലയിലൂടെയാണ്
ഉദയവും ,അസ്തമയവും
നോക്കി നില്ക്കാറുള്ളത്
വഴിക്കണ്ണുകളുടെ
നിമിഷ സൂചിക്ക്;
കാറ്റ് ആവേഗം നല്കാറുള്ളതും
ഈ വിള്ളലുകളിലൂടെയാണ്.

ഈ ജനാലയിലൂടെയാണ്
ഋതുഭേദങ്ങൾ അറിഞ്ഞത് ;
ആകാശപൊടിപ്പും
നിഴലുകളും ,നിറങ്ങളും
കാണാതെ കണ്ടതും ;
വഴിതെറ്റി വന്ന
മഴത്തുള്ളികളെ
തൊടാൻ ശ്രമിച്ചതും . 


അഞ്ചാം നിലയിലെ ഈ 
ജനാലകൾ ഇപ്പോൾ തുറക്കാറില്ല;
ഇവിടെനിന്നാണ്  
മൂന്നര വയസുകരാൻ
താഴേക്കു പറന്നത്. 
അവന്റെ ചിരികാണാൻ
ഇപ്പോൾ പ്രാവുകൾ
എത്താറുമില്ല . 


(ഒരു പ്രവാസി മാതാവിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട്)

Tuesday, May 28, 2013

കാത്തിരിപ്പ്

എഴുതുവാൻ ആകുന്നില്ല;
എനിക്കെന്റെ വിരൽതുമ്പിൽ
വാക്കുകൾ
ഒഴുകിയെത്തുന്നില്ല.

ചിന്തകൾ
ഒട്ടിയ വയറുമായി
ഉഷ്ണ കാറ്റേറ്റു
തളർന്നുകിടക്കുന്നു.

കാഴ്ച്ചകൾ
ഒരെചിത്രം കണ്ടു  
മടുത്തു  നിൽക്കുന്നു .

പ്രതീക്ഷകളുടെ
കിനാവ് നൽകാതെ
നിദ്രയും
ഒഴിഞ്ഞു പോകുന്നു .

Friday, May 10, 2013

രാമാനം

നിറയെ താരകങ്ങൾ
നിറഞ്ഞോരു രാമാനം,
വിഷാദം ഒഴുകിവറ്റിയ
മണൽ തിട്ടയിൽ
ചരിഞ്ഞ നിലപൂണ്ട്
നിദ്രാവിഹീന ദേഹം. 

സങ്കർഷങ്ങളുടെ
വേലിയേറ്റങ്ങളെ
മെല്ലെയാറ്റുവാൻ
പാഴ് കോലംകെട്ടുന്നു
ഓജസറ്റ പവനന്റെ
കൈകൾ .

ഭ്രമണപഥം   വിട്ടെന്റെ
കണ്‍കളിൽ
ഉദയം കൊള്ളുന്നു
ആയിരം അർദ്ധചന്ദ്രന്മാർ ;
വിളറി വെളുത്തോരു
പകലിലെക്കായി
നിലതെറ്റിയോടുന്ന
ഘടികാര സൂചികൾ .   

Thursday, April 25, 2013

കണ്ടവരുണ്ടോ ?


നാട്ടുവഴിയോരത്തു
പണ്ടൊരു
നീളൻ പുലരിയിൽ .

കേശവന്‍റെ,
ഓല മേഞ്ഞ
ചായക്കടയ്ക്കുള്ളിലും,
പുറത്തു ബെഞ്ചിലും .
ചൂടൻ ചായകുടിച്ചു
മുട്ടൻ തുളയുള്ള
വടയും ,ഉണ്ടൻ
ബോണ്ടയും കടിച്ചും
കുനുകുനെ
നിറഞ്ഞോരക്ഷര
വർത്തമാനങ്ങളെ
ഉറക്കെ പകുത്തും ;
ഇ.എം.എസ്സിനെ
ഈയം പൂശിയ
കഥപറഞ്ഞു  ,
വഴക്കടിച്ചും, 
തിരിച്ചടിച്ചും.
പിന്നെ തമ്മിൽ
തോളിൽ കയ്യിട്ടും
മൊയ്തീന്‍റെ മോടെ
നിക്കാഹിന്
ഒത്തുകൂടിയും.
അവറാന്‍റെ
ചികിത്സയ്ക്ക്
പരിവിട്ടും.
ചിരിച്ചു നടന്നൊരു
കൂട്ടരെ
കാണ്മാനില്ല .

കണ്ടവരുണ്ടോ ?

Monday, April 22, 2013

തെക്കെൻ കാറ്റ്



കറുത്ത മാനത്തൂന്നും
നിലതെറ്റി വീണ
ആദ്യ ജലകണം.
കൈതണ്ടയിലൊരു
നനുത്ത സ്പർശമായ്
ഓർമ്മകളുടെ
വേലിയേറ്റം .

ആഘോഷ ഘോഷങ്ങളില്ലാതെ
ആളാരവങ്ങളില്ലാതെ
വർണ്ണ തിളക്കങ്ങളില്ലാതെ   
നേർത്തുപോയൊരു
സന്ധ്യയുടെ
നരച്ച ഛായം.

ഈറനുടുത്തു
കുഴഞ്ഞ മണലിൽ,
പതിഞ്ഞ കാലടികൾ
ബാക്കി നൽകി;
മൌനം തിരഞ്ഞുപോയ
ഏകാകിയുടെ
ശ്വാസം അലിഞ്ഞ
തെക്കെൻ കാറ്റ്.

Saturday, April 20, 2013

വലയം


നാലു ചുവരുകൾക്കുള്ളിൽ
അടച്ചിടപ്പെട്ട
ചിന്തകളെയും,പ്രവർത്തികളെയുമാണ്‌
നേർത്ത ചലനത്തിന്റെ 
സ്പന്ധനങ്ങളാൽ
ഭൂമി പ്രകോപിപ്പിച്ചത് .

പ്രപഞ്ച സൃഷ്ടിയുടെ
മഹാ സ്‌ഫോടനങ്ങളും,
മനുഷ്യാതീത  ശക്തികളുടെ
അദൃശ്യ സ്ഫുലിംഗങ്ങളും,
പ്രതീക്ഷകളുടെ ഭാണ്ടമേറുന്ന
ജീവിതത്തിന്റെ നൈമിഷികതയും,
ചിന്തകളിൽ രക്തസ്രാവമായി .

മേലധികാരിയുടെ
കൂർത്ത നോട്ടത്തിലാണ് ;
എനിക്കാവിശ്യമായതിലും
അധികമായി -
ഞാൻ ചിന്തിക്കുന്നുവെന്ന
ബോധമുണർന്നതും,
ചുവരുകൾക്കുള്ളിൽ
വീണ്ടും എത്തപ്പെട്ടതും .