Wednesday, August 28, 2013

കിനാക്കൾ .........കടം വാങ്ങിയ


വരികെന്‍റെ കിനാക്കളെ
നമുക്കീ നിലാവെട്ടമുണ്ട്
നിശയിൽ നീരാടാം .

ചിരിക്കുന്ന ചന്ദ്രനിൽ
ചലിക്കുന്ന പേടകത്തിൽ
ചെന്നു കറങ്ങാം
അവിടെ ചരിവുകൾ
തീറെഴുതി വാങ്ങാം.

അഹങ്കാരികളാം
താരകങ്ങളെ
കൈ വെള്ളയിലാക്കി
അപ്പൂപ്പൻ താടിപോൽ
ഊതി പറത്താം.

അച്ചുതണ്ടിൽ കറങ്ങുന്ന
ഭൂമിയിലേക്ക്‌ നോക്കി
മറയിട്ട മനുഷ്യരുടെ
മറയില്ലാ മുഖങ്ങൾ
തിരിച്ചറിയാം .

മേഘങ്ങളിൽ കാലൂന്നി
കാരണവർ
ഉമ്മറത്തേക്ക് എത്താറായോ
എന്ന് ഒളിഞ്ഞുനോക്കാം .

Wednesday, August 21, 2013

തനിനാടൻ

പുലരിയിലേക്ക്
തുറന്ന ജാലകത്തിലൂടെ
ഹൃദയത്തിലേക്കു കടക്കുന്നു
കിളികൊഞ്ചലുകൾ,
കാറ്റിൻ തലോടൽ ,
പുതുതായി വിടർന്ന
പനിനീർമലരിൻ ഗന്ധം .

പെങ്ങൾ ഈർക്കിൽ ചൂലാൽ
വെടിപ്പാക്കിയ മുറ്റത്ത്‌
സൂര്യൻ ഇളം വെയിലാൽ
കളം വരയ്ക്കുന്നു
വീടിനടിത്തറ ചേർന്ന
മണലിൽ കുഴിയാനക്കുഴികൾ.
ആഞ്ഞിലിചക്ക കൊറിച്ചു
ചിലയ്ക്കുന്നു
മൂവിരൽ പാട് ഏറ്റവർ.

ചായച്ചൂടിൻ 
ആവിയൂതിപ്പറത്തി
പത്ര താളുകളിലൂടൊരു
ലോക പര്യടനം .
അയൽവക്ക രഹസ്യങ്ങളുടെ
കൊച്ചുവർത്തമാനങ്ങൾ .
പഴംചോറിൽ
പച്ചമുളകിന്റെ
രസമൂറും നീറ്റൽ.

തൊടിയിലൂടൊരു
ചെറുനടത്തം
മണ്ണിനോടും ,മരങ്ങളോടും
ആശയവിനിമയം
ആഗോളതാപനത്തിലേക്കൊരു
എത്തിനോട്ടം .

വയൽവരമ്പിലൂടെ
ബാല്യം തിരഞ്ഞൊരു
തിരിച്ചുനടത്തം
കാറ്റു പൊട്ടിച്ചെടുത്ത
പട്ടംപോലെ
നിലതെറ്റിയൊരു
ചിന്തനൂലിഴകൾ .

ഉച്ചയൂണിനു
കുടംപുളിയിട്ട
പുഴമീനിന്റെ
മേമ്പൊടി
അമ്മകയ്പ്പുണ്യത്തിൻ
മാന്ത്രിക ലോകം  .

മയക്കമുണർന്ന
നാലുമണിക്ക്;
പച്ചക്കറി
വിലസൂചിക കേട്ട,
വീട്ടമ്മയെപ്പോലെ
തളർന്ന ഭാവം .
വഴിയിലൂടെ
തളർന്നു നീങ്ങുന്ന
യൂണിഫോമുകൾ .

കപ്പപ്പുഴുക്കിന്റെ
അടുക്കള ഗന്ധം.
പള്ളിമണിയുടെ
സന്ധ്യാപ്രാർഥന
ബാങ്കുവിളിയുടെ
കണിശത
നിലവിളക്കിന്റെ
ചുറ്റുവട്ടത്ത്
രാമജപങ്ങൾ .

നിലാവും,നിഴലും
ഈറൻ കാറ്റും .

Wednesday, August 14, 2013

ഞങ്ങൾ അഭയാർഥികൾ


ഊരില്ല ,പേരില്ല
ഉറപ്പുള്ള കൂരയില്ല; 
ഞങ്ങൾ അഭയാർഥികൾ
നാളയുടെ മാനം നോക്കി
ചിരിക്കുന്നവർ .

സ്ഥായിയായി ഒന്നുമില്ല,
വിപ്ലവത്തിന് ശേഷിയില്ല
വിഴുപ്പലക്കലുകളുടെ
ശേഷപത്രങ്ങൾ,
പൗരത്തമില്ലാത്ത   പൗരന്മാർ.

ഞങ്ങളുടെ പെണ്മക്കടെ
മാനത്തിന്
മറയില്ല ,വിലയില്ല ;
മാംസത്തിന്,രക്തത്തിന്
കഴുകന്മാർ ചുറ്റി പറക്കുന്നു.

ഞങ്ങളുടെ കുരുന്നുകൾക്ക്‌
കളിസ്ഥലമില്ല ,കളിപ്പാവയില്ല
പുസ്തകമില്ല ,പാഠശാലയില്ല
സ്വപ്നങ്ങളുമില്ല .

മഞ്ഞ് ഞങ്ങൾക്ക് മഞ്ഞല്ല
വെയില് വെയിലല്ല
മഴ മഴയുമല്ല ;
കേവലം
ജീവിത അഭ്യാസങ്ങൾ .

ഉത്സവങ്ങളില്ല,ഉയർപ്പുമില്ല
അരവയർ നിറയ്ക്കാൻ ,
അന്തിയുറങ്ങാൻ,
ശ്വാസമെടുക്കാൻ;
ആകാശകൂരയ്ക്ക് കീഴിലായ്
നെട്ടോട്ടം ഓടുന്നവർ .
ഞങ്ങൾ അഭയാർഥികൾ .





(ലോകത്തിൻറെ വിവിധ കോണുകളിൽ മേൽവിലാസമില്ലാതെ,സ്വപ്നങ്ങൾ ഇല്ലാതെ ,ചൂഷണത്തിന് ഇരകളായി കഴിയുന്ന അഭയാർഥികളെ ...................  )

Sunday, July 28, 2013

ഭ്രാന്തന്‍റെ സുവിശേഷം

അതികാലത്ത് എഴുന്നേറ്റ്
ഞാൻ എന്നെ തിരഞ്ഞു
കിടക്കയിലെ ഇരുളിൽ
ഞാൻ എന്നെ പരതി.

ആകാശത്തിലെ പക്ഷികളോട്
എവിടേക്ക് പോകുന്നു എന്നുകേട്ടു.
വിത്ത് വിതയ്ക്കാൻ പോകുന്നുവെന്നും
കളപ്പുരകളിൽ കൊയ്ത്
കൂട്ടുവാൻ പോകുന്നുവെന്നും
ഉത്തരം അരുളി .

എന്ത് ഭക്ഷിക്കുമെന്നോ,
എന്ത് പാനംചെയ്യുമെന്നോ ,
എന്ത് ധരിക്കുമെ
ന്നോ ;
 ചിന്തിച്ച് ഉത്‌കണ്‌ഠാകുലനാകാതെ
വയലിലെ ലില്ലികൾ
നൂല്‍ നൂല്ക്കുന്നത്
നോക്കി നിന്നു.

തുരുമ്പിനും,കീടങ്ങൾക്കും
കള്ളന്മാർക്കുമായി,
നിക്ഷേപങ്ങൾ കരുതിവെയ്ക്കാത്ത
എന്നെ കുറിച്ചോർത്ത്
ക്ലേശിച്ച് ആകുലപ്പെടുന്ന
നാളത്തെ ദിനത്തെ ഓർത്ത്
ഞാൻ പൊട്ടിച്ചിരിച്ചു .

Monday, July 22, 2013

അന്തമില്ലാതെ ഒഴുകുന്നൊരു
നദിയുണ്ട് ഉള്ളിലായ്;
ചിന്തകളീന്ന്   ഉറവപൊട്ടി
മുളയ്ക്കുന്നുണ്ട്
പുതിയ കൈവഴികൾ.

Sunday, July 14, 2013

പാഴ്മരം

വെക്കം
വളർന്നു പന്തലിക്കണം
മൊട്ടാർന്നു,
പൂവാർന്നു
നിഴൽ വിരിക്കണം .

നിറ വെണ്ണിലാവിൽ,
പുതു  പുലരിയിൽ ;
നറു തേൻ
ചുരത്തി നില്ക്കണം .

കാറ്റു പിടിച്ച ശിഖരങ്ങൾ
നിറങ്ങൾ പൊഴിച്ചു നിൽക്കണം
തെരുവിന്‍റെ കോണിൽ
കൗതുക കാഴ്ച്ചയായ്
ആത്മം അറിയാതെ നിറയണം.

ശൂന്യമാകുന്ന തലപ്പുകൾ
ഉഷ്ണം ഏറ്റുവാങ്ങി
ഉരുകണം.
മഴയുള്ള ,
കൊടും കാറ്റുള്ള;
രാവിന്‍റെ മടിയിൽ
തല ചായ്ച്ചു മയങ്ങണം .

പൊട്ടി മുളയ്ക്കാൻ
വിത്തൊന്നും
ബാക്കി വെയ്ക്കാതെ
ഈ മണ്ണിൽ
വീണലിയണം.  

Wednesday, July 3, 2013

വിരഹം

വിരഹം  ബലമാർന്നു  ,
ഉടലിൽ കനമാർന്നു
ഇരുളിൽ  ശൂന്യമായ്
ഭാവി -വർത്തമാനവും.

ഇരുവഴികളിന്ന്
ഒഴുകി ഒന്നാർന്ന
പുഴ പിന്നയും
പലതായി പിരിയുന്നു
ജീവിതക്കടലിൽ

മരണമെന്ന തിരകോറിയ
കറുത്ത രേഖകൾ
നേർത്തുമായും
പുതിയ ഓള
പ്രലോഭനത്തിൽ .


യാഥാർത്യത്തോട്  സമരസപ്പെട്ട്
നിലപാടുകളോട് പൊരുത്തപെട്ട്
വീണ്ടും ഒഴുകണം
അജ്ഞാത ബിന്ദുവിലേക്ക്.




Thursday, June 27, 2013

മനസ്സിലെ മഴ


വര്‍ഷം പെയ്തു നിറയുന്നു
തൊടിയിലും ,
മരുഭുകാറ്റേറ്റു
മരവിച്ച മനസ്സിലും .

സന്ധ്യയുടെ കണ്‍തടം
നിറഞ്ഞു തുളുമ്പിയ,
രാമഴയുടെ സംഗീതം
നെറ്റിയില്‍ ഇറ്റുവീണ
നനവാര്‍ന്ന രാഗമായി
ജനല്‍ പടിയുലൂടെന്‍റെ
നെഞ്ചില്‍ പതിക്കുന്നു .

ചാലുകളിലൂടെ  ഒഴുകി-
പരക്കുന്ന; ഓര്‍മ്മകളുടെ 
നേര്‍ത്ത  ജലകണങ്ങളില്‍
ശിലപോല്‍  തറഞ്ഞോരെന്‍റെ
ഹൃദയം കന്മദം പൊഴിക്കുന്നു .
അവക്തമായ നിഴലുകളില്‍
ലയിച്ചുഞാന്‍  ശൂന്യമാകുന്നു.


നേര്‍ത്ത മയക്കത്തിന്‍റെ
തപസില്‍ അഹല്യായി
ഞാന്‍ വീണ്ടും മടങ്ങുന്നു 
ശാപമോക്ഷത്തിന്‍റെ
കാൽ പതിക്കുന്ന
നാള്‍വഴികളില്‍ ഉണരാന്‍ .


(വീണ്ടും മഴയുടെ വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോൾ ...ഒരിക്കൽ കൂടെ പോസ്റ്റ്‌ ചെയ്യുന്നു. ) 

Thursday, June 13, 2013

ഭയം

പരസ്പര വിശ്വാസത്തിന്‍റെ
എതിർ രേഖകളിൽ ,
എന്നും ഖനം
കൂടി നിൽക്കുന്നു.

ഉള്ളിലിട്ടു
പെരുക്കിയപ്പോഴാണ്
ഉള്ളിലെ പൂച്ച്
പുറത്തു ചാടിയത്‌ .

ഏതു നിമിഷവും 
"എന്തും", എന്നപ്പോഴാണ്
നിമിഷങ്ങൾ
ഇഴയാൻ തുടങ്ങിയത് .

വരണ്ട തൊണ്ടക്കുഴി
ഈറനാക്കാൻ മടിച്ച്,
കാതോർത്ത്
ശ്വസനം മറന്ന്,
നനഞ്ഞ അടിയുടിപ്പിൽ
നിശ്ചലനായി അങ്ങനെ .

രക്തം വറ്റിയ
കണ്‍കുഴികൾ
വായിച്ചാലറിയാം
ചങ്കിലൂടെ പാഞ്ഞ
മിന്നലിൻ ആഴം .

രക്ഷപെട്ടെന്നു
ഉറപ്പാകുമ്പോഴും
മരവിച്ച കൈകാലുകൾ
പൂർവ്വസ്ഥിതിയാകാൻ
മടിച്ചു നിൽക്കുന്നു .

വേഗത കൂടിയ
ഹൃദയത്തെ
സന്തുലിതം ആക്കാൻ
പെടാപ്പാട്
പെട്ടുകൊണ്ട് ഞാൻ .

Tuesday, June 4, 2013

പ്രവാസിയുടെ മടക്കയാത്ര

ഉറക്കത്തീന്ന്
വിളിച്ചാണ് പറഞ്ഞത്
ഉടുത്ത തുണിയോടെയാണ്
പോന്നത് .

ഇടവപ്പാതിയുടെ നനവ്‌,
ചെണ്ടപ്പെരുക്കത്തിൻ താളം
സ്നേഹം നിറച്ചോരൂണ്
എന്നും കൊതിക്കാറുണ്ടെങ്കിലും. 

നാട്ടുകാരുടെ
ചോദ്യപ്പെൻസിലിനു
മുന- കൂർത്തു
നിൽക്കുന്നു

പടികയറി വന്നപ്പോൾ
മിട്ടായിപ്പൊതിയില്ലാത്ത
പരിഭവം
ഇളം കണ്ണിൽ.

നനഞ്ഞ
നോട്ടംകൊണ്ട്
ഹൃദയമുടച്ചത്
അവളാണ് .


നരച്ച കണ്ണുകളീന്നും 
സങ്കടത്തുള്ളികൾ
ഇറ്റുവീണപ്പോൾ
അതിലലിഞ്ഞു

തൊടിയിലെ
മണ്ടരി തെങ്ങിന്‍റെ
മൂട്ടിൽ നിന്നും
എന്നെങ്കിലും
എണ്ണ കിട്ടണേയെന്നു
നെഞ്ച് പൊട്ടി ..