Tuesday, September 24, 2013

രുചിയില്ലാത്ത

ഉലഞ്ഞു പോയ
മനസിനെപ്പിഴിഞ്ഞു
അശയിൽ തോരാനിട്ടു;
വെയിലൊന്ന് മങ്ങിയപ്പോൾ
ഒരു പക്ഷി വന്ന്
ഒരു കൊത്ത് കൊത്തി,
രുചി ഇല്ലാഞ്ഞിട്ടാവും
ചിറകടിച്ചത്
ദൂരേക്ക്‌ പറന്നു പോയി .

Thursday, September 12, 2013

നിഴൽരൂപം

ഹൃദയം പിടയുന്നു
നോവുകൾ എരിയുന്നു
ചിരിമാഞ്ഞ ചുണ്ടിലൊരു
വരണ്ട ഭാവം നിറയുന്നു.

വഴിതിരിയുന്ന ജീവിതം,
അറിയുവാൻ
ഏറെയുണ്ടെന്ന് ഓതുന്നു
അരികെയുള്ളവർ പോലും
ഏറെ അകലെയാകുന്നു .   

കഴിഞ്ഞ കാലത്തിന്‍റെ

കണക്കുകൾ പേറും
ഭിത്തികൾ കുലുങ്ങുന്നു ,
മറവിയുടെ
മൂടുപടമിട്ടൊരു
മഴമേഘമുയരുന്നു.

എരിയുന്ന പകലിന്‍റെ

മുഖമൊന്നു മറയ്ക്കണം ,
അറിയാതെ പോയ
പുലരിയുടെ തണുവാൽ. 

പറക്കുന്ന പക്ഷികൾ
ചിരിക്കുന്ന പൂക്കൾ
മണക്കുന്ന കാറ്റ് ;
പലതും
വഴിമാറി പോകുന്നുവോ ?

അറിയാതെ ,പറയാതെ
ഘടികാര സൂചികൾ
തിരിയുന്നു ,പായുന്നു
ഘടന പൊളിച്ചുകൊണ്ട് .

ഉയരുന്ന ശ്വാസം ,
ഉണരുന്ന മോഹം;
വിളറി വലിക്കുന്നു 
പകലിന്‍റെ തെളിച്ചം .

കണംകാൽ 
ഉരുമും തിരയിൽ,
വിഷാദ സന്ധ്യയുടെ
കരയിൽ
മൂകം ഉയരുന്നൊരു
നിഴലിന്‍റെ രൂപം .

Wednesday, September 11, 2013

വാക്കുകൾ

ഉത്തരം മുട്ടിയ
ചോദ്യങ്ങൾക്കുമുന്നിൽ
പകച്ചുപോയ വാക്കുകൾ
ഒളിഞ്ഞു പോകാൻ
ഊടുവഴികൾ തിരയുന്നു ,
ഇടറി അത്-
തോണ്ടക്കുഴിയിലൂടെ
ഇഴഞ്ഞു നീങ്ങുന്നു .

മധുരം മേമ്പൊടി-
തൂവിയ വാക്കുകൾ
ഉള്ളു പൊള്ളയായിരുന്നെന്ന്
പറഞ്ഞത് താടി നീട്ടിയൊരു
യുവ സുഹൃത്ത് .

ശബ്ദം വിറ്റു
പെരെടുത്തവർ
അർഥം അറിഞ്ഞു
വാക്കുകൾ അടുക്കിയവർ
സംഗീതത്തിന്‍റെ
മാന്ത്രികത നിറച്ചവർ;
ആരാണ് കേമനെന്ന്
അറിയാതെ, പാട്ടുകൾ
ഹൃദയത്തിൻ ഓരത്ത്.

ലോകം കീഴടക്കിയ വാക്കുകൾ
ഉറച്ച ഹൃദയങ്ങളിൽ
നിന്നുയർന്ന
തളരാത്ത സ്വപ്നങ്ങളുടെ
വെളിപ്പെടുത്തലുകൾ.

വാക്കുകൾ
വില്പ്പനയക്ക്‌ വെച്ച
തെരുവുകൾ;
ചുവന്നൊഴുകുന്നു.
വക്കു പൊട്ടിയ
താളുകൾ
ചരിത്രങ്ങളിൽ നിന്നും
പുറത്തു ചാടുന്നു .

ചോദ്യങ്ങളും ഉത്തരങ്ങളും
ഇല്ലാത്ത കാലത്ത്,
വാക്കുകൾക്ക്‌
മൌനത്തിന്‍റെ നിറം പിടിക്കുമ്പോൾ
നിലാവിന്‍റെ ചിത്രതുന്നലിട്ട
നീല കംബളം മാത്രം .

Thursday, September 5, 2013

ചേർച്ചയില്ലാതെ -2

ഓരോ തോൽവികളും
പ്രളയം പോലെയാണ്
അടിഞ്ഞുകൂടി
ചീഞ്ഞുനാറിയ
മാലിന്യങ്ങളെ
ഒഴുക്കികൊണ്ടുപോയി
ലക്ഷ്യത്തിലേക്കുള്ള പാതകളെ
സുഗമമാക്കുന്ന പ്രളയം .

##!!##

ഭൂഖണ്ഡങ്ങളുടെ 
അകലത്തിലും
ദേഹത്തിനുണ്ടായ
ചെറിയ താപമാറ്റം
തിരിച്ചറിയുന്ന
മാതൃ ഹൃദയമാണ്
പ്രപഞ്ച ശക്തിയുടെ
നേരറിവുകൾ .
##!!##

നിന്‍റെ കാലടിക്കീഴെ-
മണ്ണിലെത്ര
നിണമൊഴുകി
എത്ര മാംസവും ,അസ്ഥിയും
പൊടിഞ്ഞു ചേർന്നു
എന്നിട്ടും എന്‍റെമാത്രം
സ്വന്തം മണ്ണെന്ന് 
അലറി വിളിക്കുന്നു .
##!!##


നീളൻ പകലിനെ
മാനഭംഗം ചെയ്തു ;
സന്ധ്യയുടെ
രക്ത നിറമാർന്ന
നിഴലുകൾ,
ജാരസന്തതികൾക്ക് 
തൊട്ടിൽകെട്ടുന്നു
പകുതി മറഞ്ഞുനിന്ന്
ചന്ദ്രൻ.


(http://kuttanadankatt.blogspot.com/2013/03/blog-post_11.html ചേർച്ചയില്ലാതെ -1)


Wednesday, August 28, 2013

കിനാക്കൾ .........കടം വാങ്ങിയ


വരികെന്‍റെ കിനാക്കളെ
നമുക്കീ നിലാവെട്ടമുണ്ട്
നിശയിൽ നീരാടാം .

ചിരിക്കുന്ന ചന്ദ്രനിൽ
ചലിക്കുന്ന പേടകത്തിൽ
ചെന്നു കറങ്ങാം
അവിടെ ചരിവുകൾ
തീറെഴുതി വാങ്ങാം.

അഹങ്കാരികളാം
താരകങ്ങളെ
കൈ വെള്ളയിലാക്കി
അപ്പൂപ്പൻ താടിപോൽ
ഊതി പറത്താം.

അച്ചുതണ്ടിൽ കറങ്ങുന്ന
ഭൂമിയിലേക്ക്‌ നോക്കി
മറയിട്ട മനുഷ്യരുടെ
മറയില്ലാ മുഖങ്ങൾ
തിരിച്ചറിയാം .

മേഘങ്ങളിൽ കാലൂന്നി
കാരണവർ
ഉമ്മറത്തേക്ക് എത്താറായോ
എന്ന് ഒളിഞ്ഞുനോക്കാം .

Wednesday, August 21, 2013

തനിനാടൻ

പുലരിയിലേക്ക്
തുറന്ന ജാലകത്തിലൂടെ
ഹൃദയത്തിലേക്കു കടക്കുന്നു
കിളികൊഞ്ചലുകൾ,
കാറ്റിൻ തലോടൽ ,
പുതുതായി വിടർന്ന
പനിനീർമലരിൻ ഗന്ധം .

പെങ്ങൾ ഈർക്കിൽ ചൂലാൽ
വെടിപ്പാക്കിയ മുറ്റത്ത്‌
സൂര്യൻ ഇളം വെയിലാൽ
കളം വരയ്ക്കുന്നു
വീടിനടിത്തറ ചേർന്ന
മണലിൽ കുഴിയാനക്കുഴികൾ.
ആഞ്ഞിലിചക്ക കൊറിച്ചു
ചിലയ്ക്കുന്നു
മൂവിരൽ പാട് ഏറ്റവർ.

ചായച്ചൂടിൻ 
ആവിയൂതിപ്പറത്തി
പത്ര താളുകളിലൂടൊരു
ലോക പര്യടനം .
അയൽവക്ക രഹസ്യങ്ങളുടെ
കൊച്ചുവർത്തമാനങ്ങൾ .
പഴംചോറിൽ
പച്ചമുളകിന്റെ
രസമൂറും നീറ്റൽ.

തൊടിയിലൂടൊരു
ചെറുനടത്തം
മണ്ണിനോടും ,മരങ്ങളോടും
ആശയവിനിമയം
ആഗോളതാപനത്തിലേക്കൊരു
എത്തിനോട്ടം .

വയൽവരമ്പിലൂടെ
ബാല്യം തിരഞ്ഞൊരു
തിരിച്ചുനടത്തം
കാറ്റു പൊട്ടിച്ചെടുത്ത
പട്ടംപോലെ
നിലതെറ്റിയൊരു
ചിന്തനൂലിഴകൾ .

ഉച്ചയൂണിനു
കുടംപുളിയിട്ട
പുഴമീനിന്റെ
മേമ്പൊടി
അമ്മകയ്പ്പുണ്യത്തിൻ
മാന്ത്രിക ലോകം  .

മയക്കമുണർന്ന
നാലുമണിക്ക്;
പച്ചക്കറി
വിലസൂചിക കേട്ട,
വീട്ടമ്മയെപ്പോലെ
തളർന്ന ഭാവം .
വഴിയിലൂടെ
തളർന്നു നീങ്ങുന്ന
യൂണിഫോമുകൾ .

കപ്പപ്പുഴുക്കിന്റെ
അടുക്കള ഗന്ധം.
പള്ളിമണിയുടെ
സന്ധ്യാപ്രാർഥന
ബാങ്കുവിളിയുടെ
കണിശത
നിലവിളക്കിന്റെ
ചുറ്റുവട്ടത്ത്
രാമജപങ്ങൾ .

നിലാവും,നിഴലും
ഈറൻ കാറ്റും .

Wednesday, August 14, 2013

ഞങ്ങൾ അഭയാർഥികൾ


ഊരില്ല ,പേരില്ല
ഉറപ്പുള്ള കൂരയില്ല; 
ഞങ്ങൾ അഭയാർഥികൾ
നാളയുടെ മാനം നോക്കി
ചിരിക്കുന്നവർ .

സ്ഥായിയായി ഒന്നുമില്ല,
വിപ്ലവത്തിന് ശേഷിയില്ല
വിഴുപ്പലക്കലുകളുടെ
ശേഷപത്രങ്ങൾ,
പൗരത്തമില്ലാത്ത   പൗരന്മാർ.

ഞങ്ങളുടെ പെണ്മക്കടെ
മാനത്തിന്
മറയില്ല ,വിലയില്ല ;
മാംസത്തിന്,രക്തത്തിന്
കഴുകന്മാർ ചുറ്റി പറക്കുന്നു.

ഞങ്ങളുടെ കുരുന്നുകൾക്ക്‌
കളിസ്ഥലമില്ല ,കളിപ്പാവയില്ല
പുസ്തകമില്ല ,പാഠശാലയില്ല
സ്വപ്നങ്ങളുമില്ല .

മഞ്ഞ് ഞങ്ങൾക്ക് മഞ്ഞല്ല
വെയില് വെയിലല്ല
മഴ മഴയുമല്ല ;
കേവലം
ജീവിത അഭ്യാസങ്ങൾ .

ഉത്സവങ്ങളില്ല,ഉയർപ്പുമില്ല
അരവയർ നിറയ്ക്കാൻ ,
അന്തിയുറങ്ങാൻ,
ശ്വാസമെടുക്കാൻ;
ആകാശകൂരയ്ക്ക് കീഴിലായ്
നെട്ടോട്ടം ഓടുന്നവർ .
ഞങ്ങൾ അഭയാർഥികൾ .





(ലോകത്തിൻറെ വിവിധ കോണുകളിൽ മേൽവിലാസമില്ലാതെ,സ്വപ്നങ്ങൾ ഇല്ലാതെ ,ചൂഷണത്തിന് ഇരകളായി കഴിയുന്ന അഭയാർഥികളെ ...................  )

Sunday, July 28, 2013

ഭ്രാന്തന്‍റെ സുവിശേഷം

അതികാലത്ത് എഴുന്നേറ്റ്
ഞാൻ എന്നെ തിരഞ്ഞു
കിടക്കയിലെ ഇരുളിൽ
ഞാൻ എന്നെ പരതി.

ആകാശത്തിലെ പക്ഷികളോട്
എവിടേക്ക് പോകുന്നു എന്നുകേട്ടു.
വിത്ത് വിതയ്ക്കാൻ പോകുന്നുവെന്നും
കളപ്പുരകളിൽ കൊയ്ത്
കൂട്ടുവാൻ പോകുന്നുവെന്നും
ഉത്തരം അരുളി .

എന്ത് ഭക്ഷിക്കുമെന്നോ,
എന്ത് പാനംചെയ്യുമെന്നോ ,
എന്ത് ധരിക്കുമെ
ന്നോ ;
 ചിന്തിച്ച് ഉത്‌കണ്‌ഠാകുലനാകാതെ
വയലിലെ ലില്ലികൾ
നൂല്‍ നൂല്ക്കുന്നത്
നോക്കി നിന്നു.

തുരുമ്പിനും,കീടങ്ങൾക്കും
കള്ളന്മാർക്കുമായി,
നിക്ഷേപങ്ങൾ കരുതിവെയ്ക്കാത്ത
എന്നെ കുറിച്ചോർത്ത്
ക്ലേശിച്ച് ആകുലപ്പെടുന്ന
നാളത്തെ ദിനത്തെ ഓർത്ത്
ഞാൻ പൊട്ടിച്ചിരിച്ചു .

Monday, July 22, 2013

അന്തമില്ലാതെ ഒഴുകുന്നൊരു
നദിയുണ്ട് ഉള്ളിലായ്;
ചിന്തകളീന്ന്   ഉറവപൊട്ടി
മുളയ്ക്കുന്നുണ്ട്
പുതിയ കൈവഴികൾ.

Sunday, July 14, 2013

പാഴ്മരം

വെക്കം
വളർന്നു പന്തലിക്കണം
മൊട്ടാർന്നു,
പൂവാർന്നു
നിഴൽ വിരിക്കണം .

നിറ വെണ്ണിലാവിൽ,
പുതു  പുലരിയിൽ ;
നറു തേൻ
ചുരത്തി നില്ക്കണം .

കാറ്റു പിടിച്ച ശിഖരങ്ങൾ
നിറങ്ങൾ പൊഴിച്ചു നിൽക്കണം
തെരുവിന്‍റെ കോണിൽ
കൗതുക കാഴ്ച്ചയായ്
ആത്മം അറിയാതെ നിറയണം.

ശൂന്യമാകുന്ന തലപ്പുകൾ
ഉഷ്ണം ഏറ്റുവാങ്ങി
ഉരുകണം.
മഴയുള്ള ,
കൊടും കാറ്റുള്ള;
രാവിന്‍റെ മടിയിൽ
തല ചായ്ച്ചു മയങ്ങണം .

പൊട്ടി മുളയ്ക്കാൻ
വിത്തൊന്നും
ബാക്കി വെയ്ക്കാതെ
ഈ മണ്ണിൽ
വീണലിയണം.