Tuesday, May 20, 2014

ആദിയിലേക്കൊരു മടക്കയാത്ര


ഈ മലമുകളിലെ
ഒറ്റ മരത്തിന്‍റെ
ഇലനിഴലുകൾക്കിടയിലെ-
വെയിൽതുണ്ടുകളിൽ
ഞാൻ മയങ്ങികിടക്കുന്നു.
മാരുതന്‍റെ വിരലുകൾ
എന്നെ തലോടി നോക്കുന്നു
നേർത്തു- നേർത്തു-
വെട്ടം മങ്ങുന്നു

വെയിലൊഴിഞ്ഞൊരാ വഴിയിലേക്ക്
തണുപ്പ് മെല്ലെ ചേക്കേറുന്നു
ഞാനും തണുത്തുറയുന്നു
ഉറഞ്ഞു ഉറഞ്ഞു -
ഞാൻ മഞ്ഞാകുന്നു,ഇരുളാകുന്നു
ഇരുളു പിടിച്ചു ഞാൻ
ആദിയിലേക്ക് മടങ്ങുന്നു

ഏകാന്തത നിറയുന്നു
ഞാൻ പിന്നിലേക്ക്‌ നടക്കുന്നു
ചുറ്റും ശബ്ദവീചികൾ നിറയുന്നു
ജീവിതം എണ്ണി പഠിയ്ക്കുന്നു 
നിഴളുകളെന്നു തോന്നും
നിറങ്ങളെന്നെ പറ്റിപിടിയ്ക്കുന്നു
 ഞാൻ ചിറകടിച്ചു  പറക്കുന്നു
പിന്നിലേക്ക്‌ പറക്കുന്നു

തഴമ്പ് വീണ
വിരലുപിടിച്ചു ഞാൻ
പിച്ചവെയ്ക്കുന്നു
മെല്ലെ മടിത്തട്ടിൽ കിടക്കുന്നു
വിരലുകളുണ്ണുന്നു 
മുലയുണ്ണുന്നു 
ഇരുളു കനക്കുന്നു
ഞാൻ അതിനുള്ളിലാകുന്നു
വെറും തുടിപ്പാകുന്നു
തുള്ളി രക്തമാകുന്നു
ഞാൻ ഇരുളാകുന്നു
.....................................
എന്തെന്നറിയാത്തൊരു
ആദിയിലേക്ക് ഞാൻ മടങ്ങുന്നു
ആദിയിലേക്ക് ഞാൻ മടങ്ങുന്നു


 

Thursday, April 17, 2014

"വെള്ളി"യാഴ്ച്ച


പകലില്‍ ഇരവായൊരു
വെള്ളിയാഴ്ച്ചയുടെ ഓര്‍മ്മകളില്‍
ലോകമിന്നും വിലപിക്കുന്നു.
നിണം ഒഴുകിയ,
തലയോടിട വീഥികളില്‍
മുള്‍ക്കിരിട രൂപം തെളിയുന്നു,
അമ്മമനസുവീണ്ടും തേങ്ങുന്നു.

കാലം രണ്ടായി പകുത്ത
മരക്കുരിശ്; കാല്‍വരിമലയില്‍
കാത്തിരിക്കുന്നു
പറുദീസയുടെ വാതിലുകള്‍
വീണ്ടും തുറക്കാന്‍ ;
ഇടതും-വലതുമായി നമ്മളും.

വെള്ളിതിളക്കത്തില്‍
തലകീഴായി തൂങ്ങുന്നു
ന്യായവിധികളിന്നും
മൂന്നിലേറെ ഉയര്‍ന്നു
മുഴങ്ങുന്നു കൂകലുകളും.


(കാൽവറിയിലെ സഹനത്തിന്റെ  ഓർമ്മകളിൽ  ഒരു ദുഖ വെള്ളികൂടെ  കടന്നു  വരുന്നു  ഏതോ നാടകത്തിൽ എന്ന പോലെ  മനുഷ്യൻ ജീവിതം അഭിനയിച്ചു  തീർക്കുന്നു)
Re-post

Wednesday, April 9, 2014

കേൾക്കാതെ പോകുന്നുവോ ..

മൌനം തുളുമ്പുമി 
ദേവാലയ കെട്ടിനുള്ളിൽ
വിറയാർന്ന
വിരലുകളെണ്ണിത്തീർക്കുന്നു
ജപമാല മന്ത്രങ്ങൾ

ചിറകെട്ടി നിൽക്കുമീ
ഇരുളിനെ
വഴിമാറ്റുമോ,
ഉരുകുമി മെഴുകു നാളം
ഓർത്തോർത്തു
നനയുമി മിഴിക്കോണിൽ
നഷ്ട ബോധത്തിന്റെ
കനലുരുകുന്നു

പാതി തുറന്ന
പിള്ള വാതിലിലൂടെ
പുറത്തെത്തുമ്പോൾ ,
ചിറകടിച്ചുയരുന്നു
പ്രാക്കൾ അനേകം;
പൊട്ടിയടർന്നൊരു
മാഞ്ചില്ല മുറ്റത്ത്
വിരിയാതെ പോയ
ചെറു പൂക്കളുമായ്‌

മഴപെയ്തു തോർന്നുവോ;
തടം കെട്ടികിടക്കുമി
ജലകണങ്ങളിൽ  തെളിയുന്നു
സായാഹ്ന വെയിലിലൊരു
കുരിശടയാളം.

Monday, March 24, 2014

ഇടനാഴിയിലെ ശബ്ദങ്ങൾ....


ഈ ഇടനാഴിയിലെ
നേർത്ത  വെളിച്ചത്തിൽ
ഒരമ്മയുടെ തളർന്ന
കരച്ചിൽ കേട്ടോ ;
ഇവിടെയോരോ
നിമിഷങ്ങളും
കനം വെയ്ക്കുന്നു
ഓരോ ശ്വാസവും
ആയിരം പ്രതീക്ഷകളാകുന്നു

തുറന്നു വരുന്ന
വാതിലുകളിലൂടെ
എന്താവും
കേൾക്കാനാവുക,
ആ കണ്ണുകൾ
എന്താണ്
ഒളിച്ചു വെയ്ക്കുന്നത് .

ഉൾമുറിയിൽ
കൃത്രിമ ശ്വാസം
ശ്വസിക്കുമാ-
ചെറു  പെണ്‍കുട്ടി
ഇനി ഉണരുമോ,
ആ കണ്ണുകളിനിയും
കഥ പറയുമോ,
ഇടതൂർന്ന
നീളൻമുടി വടിച്ച്
നഗ്നമാക്കിയോരവളുടെ  
ശിരസ്സിൽ
തുടിയുണരുമോ
ചെറു പാട്ടുകൾ.

മൌനമുണ്ട്
തളർന്നൊരാ
വരാന്തകളിൽ
അത്യുച്ച രോദനം
അലയടിക്കുന്നു,
വെള്ളപുതപ്പിച്ചോരാ
കുഞ്ഞു ദേഹം
ഇനിയെന്നേക്കുമുറങ്ങും
കഥ പറയാതെ ,
പാട്ടു കേൾക്കാതെ.

ഒരു നാട്
തേങ്ങുന്നുണ്ടാ-
ചിത വിഴുങ്ങും
തീനാളം
കാണവേ ,
ആർത്തനാദം
ഉയരുമാ
അമ്മയുടെ നെഞ്ചകം
പൊട്ടവേ ,
പേർത്തു പേർത്തു
പെയ്യുമാ
അച്ഛന്റെ കണ്ണുകൾ
മൌനം തേടവേ .

കൂർത്ത മുനയുള്ള
ശസ്ത്രക്രീയാ  കത്തികൾക്ക്
ജീവൻ ഏകുവാൻ
ആകാഞ്ഞ ,
തലച്ചോറിലെ
ക്ഷതമേറ്റ നാഡികളുമായി
നാളെകളില്ലാത്ത
ലോകത്തേക്ക്
പറന്നകലുന്നൊരു
നേർത്ത ചിറകടി .

Friday, March 21, 2014

ചിതറിയ ചിന്തകൾ

(രൂപമില്ലാത്ത ,ഭാവമില്ലാത്ത )

തൂവെള്ളയിൽ
നീല പൂക്കളുള്ള
ജാലകവിരി വകഞ്ഞു
ഞാൻ ദൂരേക്ക് നോക്കുന്നു ;
നിലാവിൽ
നിശാ പൂക്കളുടെ
ഉന്മാദ ഗന്ധം
ഈ മരുഭൂമിയിലും

##****##****##****##

ഈ രാത്രി
മൂടുപടമിട്ട പകലാണ്‌
സ്വന്തം
മുഖം ഒളിപ്പിച്ച്
എല്ലാവരെയും
ഒളികണ്ണിട്ടു നോക്കുന്നു

##****##****##****##

ചുറ്റും
വെള്ളം നിറഞ്ഞ്
ഒറ്റപ്പെട്ടു പോയ
ഈ വീട്ടിൽ നിൽക്കുമ്പോൾ ;
ഓളം വെട്ടുന്ന
രാത്രി വെളിച്ചത്തിൽ
പുഴ ഒളിപ്പിച്ചു കൊണ്ടുപോയ
ഏട്ടന്റെ മുഖം .

##****##****##

ചിന്നി കിടക്കുന്ന
ഈ കണ്ണാടിയിലൂടെയാണ്
ഞാൻ എന്നും
എന്നെ കണ്ടിരുന്നത്‌ ;
എന്റെ ഓരോ മാറ്റങ്ങളും
തിരിച്ചറിഞ്ഞിരുന്ന അത്
ഇന്നെന്റെ
മനസ്സുപോലെ കിടക്കുന്നു .

Sunday, March 2, 2014

ചില കാത്തിരിപ്പുകൾ

പെങ്ങൾമക്കൾ
കളിക്കുന്ന മുറ്റത്തേക്ക്
എത്തിനോക്കുന്നുണ്ടൊരു
കാക്ക,ഇത്തിരി വറ്റ്-
ഊട്ടുവാൻ പിന്നാലെ നടക്കുന്ന
പെങ്ങളെത്തന്നെ.

ചായപ്പാത്രത്തിലേക്ക്
തട്ടുമ്പോൾ
ഒരു തരി പഞ്ചാര
താഴേക്കു വീഴുവാൻ
വരിയായി നിൽപ്പുണ്ട്
ഒരുപറ്റം ഉറുമ്പുകൾ

വടക്കേ മുറ്റത്ത്
വാഴച്ചുവട്ടിലെ
തണലിൽ പതുങ്ങിയൊരു
പൂച്ച,കാത്തിരിപ്പുണ്ട്‌
മീൻ വെട്ടുവാനെത്തുന്ന
അമ്മയെ .

തൊഴുത്തിൽ
കിടന്നൊരു പശു
എത്തിയെത്തി നോക്കുന്നുണ്ട്
വയൽ വരമ്പിൽ
കുനിഞ്ഞു പുല്ലുചെത്തുന്ന
ചെറിയച്ചനെ.

ഉച്ചയൂണിന്‍റെ
നേരമെത്തി  എല്ലാരും
ഉണ്ടുമിച്ചമാക്കുവാൻ
മുരണ്ടു കിടപ്പുണ്ട്
ചങ്ങലപ്പൂട്ടിലൊരു
നാടൻ പട്ടി .

Saturday, February 15, 2014

പുതുമഴ

ഓമലാളെ
നമ്മളന്നു പാടിയ പാട്ട്,
പുഴവക്കിലിന്നൊരു
കുയിൽ പാടുന്നു
മുളം കാടത്-
ഏറ്റു പാടുന്നു .

വേനലെരിച്ച
പുല്ല് മൈതാനങ്ങളിൽ
പച്ചപ്പിൻ
മുള പൊട്ടുന്നു,
സ്വപ്നങ്ങളീന്നും
ഒരു കുളിർകാറ്റു വീശുന്നൂ
ഉള്ളു തണുക്കുന്നു .

ചുടുനാവു നനച്ച്
ഭൂമി ഉണരുന്നു

പൂവുകൾ ചിരിയ്ക്കുന്നു
പൂമ്പാറ്റ ചിരിയ്ക്കുന്നു
പൂമരങ്ങൾ ചിരിയ്ക്കുന്നു
പുഴവക്കിലൊരു
പാട്ടുണരുന്നു.

പുതുമഴയുടെ പുളകങ്ങളിൽ
പുഴ വളരുന്നു

പോരൂ സഖി,
വയൽ വരമ്പിൽ
കൈ കോർത്തു
നമുക്കാ പാട്ട് പാടാം

പുഴവക്കിലൊരു
പാട്ടുണരുന്നൂ.............





Friday, January 31, 2014

കാഴ്ച്ചപര്യടനം

നഗരത്തിലെ,
ഏറ്റവും പൊക്കമുള്ള
കെട്ടിടത്തിന്റെ മുകളിൽ കയറി
താഴേക്കു നോക്കണം .

കാഴ്ച്ച എത്തുന്നിടത്തോളം
കറങ്ങി നോക്കണം,
നമ്മൾ വെലുതെന്നു കരുതിയ
പലതും ചെറുതാകുന്നത്
തിരിച്ചറിയണം.

വന്മരങ്ങൾ
വെറും ചെടികളാകുന്നു
റോഡുകൾ
വെറും വരകളാകുന്നു
വാഹനങ്ങൾ
കളിക്കോപ്പുകളാകുന്നു
മനുഷ്യൻ
ഉറുമ്പുകളാകുന്നു.


അങ്ങനെ നാം
ദിനവും കാണുന്ന
കാഴ്ച്ചകളിലൂടെ
ഒരു ദൃഷ്ടിപര്യടനം .

നമ്മുടെ
വെലുപ്പങ്ങൾ
ചെറുതാക്കുവാൻ
ഒരു തിരിഞ്ഞുനോട്ടം മതിയെന്ന്
ആ കാഴ്ച്ചകളിലൂടെ
തിരിച്ചറിയണം .


Wednesday, January 22, 2014

നോട്ടുകളുടെ മണം

ഹരിപ്പാട്‌ നിന്നും
മാവേലിക്കരയ്ക്കുള്ള ബസ്സിന്‍റെ
പിന്നിലൊരു സീറ്റിലാണ്‌  ഞാൻ
നിറഞ്ഞു തിങ്ങിയ
ബസ്സിനുള്ളിലൂടെ
ചാടി നടക്കുന്ന
കണ്ടക്ടർ-
ആളൊരു രസികനാണെന്ന്
വായിൽ നിന്നും 
പുറത്തുചാടുന്ന
വാക്കുകൾ
അടയാളം വെയ്ക്കുന്നു

കണ്ടക്ടറുടെ കയ്യിലെ
ഭാണ്ടത്തിനുള്ളിൽ
മുഷിഞ്ഞ നോട്ടുകൾ ,
വടിവൊത്ത നോട്ടുകൾ,
ചില്ലറ തുട്ടുകൾ.

മുഷിഞ്ഞ നോട്ടുകളിൽ
ഒരെണ്ണത്തിനു
മീൻകാരി
മറിയ ചേടത്തിയുടെ മണം
അതിനോട്
ചേർന്ന് കിടക്കുന്ന നോട്ടിനു
കറവക്കാരൻ
ഗോപാലേട്ടന്‍റെ മണം
തൊട്ടടുത്ത നോട്ടിനു
കല്യാണി ചേച്ചിയുടെ
നാട്ടുകോഴിയുടെ
മുട്ട മണം .

ബാർബർ ബാബുച്ചേട്ടൻ
കൊടുത്ത നോട്ടിനു
മുഷിഞ്ഞു നാറിയ
തലകളുടെ മണം
അന്ത്രുക്കാന്‍റെ
നോട്ടിനു
മൂരിച്ചോരയുടെ മണം
പിന്നെ കുറെ നോട്ടുകൾക്ക്
അത്തറു പൂശിയ
ഗൾഫു മണം ,
ചിലതിനു
വാറ്റു  ചാരായത്തിന്‍റെ ഗന്ധം
ചിലതിനു
ചന്ദനത്തിരികളുടെ മണം.

ഗാന്ധിയുടെ കണ്ണടയിൽ
ഓട്ട വീണൊരു നോട്ടിനു
എന്‍റെ മണം

ഭാണ്ടത്തിനടിയിൽ
കലപില കൂട്ടുന്ന
നാണയത്തുട്ടുകൾക്ക്
വിദ്യാർഥി സമരത്തിന്‍റെ
വീറും വാശിയും .

മാവേലിക്കര
ബസ്സ്‌ സ്റ്റാന്റിലാണിപ്പോൾ ;
കണ്ടക്ടർ
അവിടൊരു കടയിൽനിന്നും
ചായ കുടിക്കുന്നു,
സിഗരറ്റു വലിക്കുന്നു
ഈ യാത്രയിൽ
കൂട്ടുകാരായ
നോട്ടുകളിലൊന്നു
കൂട്ട് വിട്ടു
കടക്കാരന്‍റെ കയ്യിലേക്ക്
അവിടുന്ന്
ഒരു താടിക്കാരന്‍റെ കയ്യിലേക്ക്;
പുതിയ മണങ്ങൾത്തേടി
നോട്ടങ്ങനെ
നിറുത്താതെ
യാത്ര ചെയ്തുകൊണ്ടിരിക്കുന്നു .

Monday, January 20, 2014

തീരദേശ പാത

നാണിയമ്മയുടെ
നാലിടങ്ങഴി കറക്കുന്ന
സുനന്തിയാണ്
ആദ്യമായി
തീവണ്ടി കയറിയത് .

പൊട്ടൻ ഗോപാലനെ
തിരിച്ചറിഞ്ഞത്
പാൽപ്പാത്രത്തിലെ
വീട്ടുപേര്
കണ്ടിട്ടാണ് .

പാളത്തിന്
അപ്പുറവും ഇപ്പുറവുമായി
വിഭജിക്കപെട്ട
കാമുകർക്കിടയിലൂടെയാണ്‌
നേത്രാവതി
കടന്നുപോയത്

ലെവൽ ക്രോസില്ലാതിരുന്ന
വളവിൽനിന്നും
സുമോയെ
ഒക്കത്തെടുത്ത്‌
തീവണ്ടി പാഞ്ഞതും
ഈ പാളത്തിലാണ്

എങ്ങനെ ഒക്കെ ആണെക്കിലും
വെളുപ്പിനത്തെ
മെയിലിന്റെ കുലുക്കമില്ലാതെ
ആർക്കും ,ഇപ്പോൾ
കാര്യം സാധിക്കാൻ
പറ്റാറില്ല ;
രാത്രി വണ്ടിയുടെ
താരാട്ടു പാട്ടില്ലാതെ
ഉറങ്ങാനും.