Monday, August 25, 2014

രൂപാന്തരം

എന്തെല്ലാം രൂപങ്ങളാണി -
മഴയ്ക്കോരോ കാഴ്ച്ചയിലും

ഇരപിടിക്കാൻ
ചിലന്തി കൊരുത്തോരാവലയിൽ
മഴവില്ലു തെളിയിച്ച
പുലരിയാണവൾ 

വിരല്തുമ്പുതൊട്ടു
ഞാൻ നുണഞ്ഞൊരു
ഇറയത്തുമ്പിലെ  
തണുവാണവൾ 

തള്ളപ്രാവിൻ
ചിറകിൽനിന്നിറ്റും
തുള്ളികളായവൾ
പള്ളിമേടയിൽ

ഉച്ചയൂണിൻ 
ഗന്ധം മണക്കുന്ന
പീടികയുള്ളുനോക്കി
വിറച്ചിരിക്കുന്നൊരു 
ഭിക്ഷാടകയാണവൾ 

പുത്തനുടുപ്പിൽ
ചള്ള തെറിപ്പിച്ചെത്തും
നാലുമണിപ്പകലിലെ
നാട്ടിടവഴിയാണവൾ 

പൊട്ടിയ
ഓടിൻ കീഴിലെ
പിച്ചള പാത്രത്തിൽ
തോരാത്ത സംഗീതമാണവൾ 

തിരക്കിട്ടൊഴുകും
പുഴമാറിലേക്ക്
കൈവിട്ടുപോയ
ഏതോ  കുരുന്നിൻ
കളിപ്പാവയാണവൾ  

മരുഭൂരാവുനോക്കി
ജനലരികിൽ
കിടന്നോരെന്റെയുള്ളിൽ
തുളുമ്പിയ
സ്വപ്നസ്വരമാണവൾ

Friday, July 18, 2014

സന്ധ്യ പൂക്കുന്ന തെരുവ്

ഈ തെരുവിൽ
സന്ധ്യ പൂക്കുന്നു
ചെക്കേറാനൊരു കിളി
ചില്ല തെണ്ടുന്നു

പഴം കടലാസ്സിൽ
പൊതിഞ്ഞെടുത്ത
വറുത്ത കടല
കൊറിച്ചുതീരുവോളമാപൂച്ച
നിന്നെ  നോക്കിനിൽക്കുന്നു
നിന്റെ കണ്ണിലൊരു
വിശപ്പുമൂത്ത
രാത്രി  പതുങ്ങുന്നു

കടകളടച്ചുപൂട്ടി
തെരുവ് വിജനമാകുന്നു
നിന്റെ മുടിയിലൊരു
മുല്ല പൂക്കുന്നു
കാവ് തീണ്ടിയൊരു
മൂർഖനിഴയുന്നു

തെരുവിലങ്ങിങ്ങ്
ചാവാലിപ്പട്ടികൾ മോങ്ങുന്നു
മങ്ങി മങ്ങി
കത്തിയോരാ വിളക്കണയുന്നു
രാത്രി
തേങ്ങി തേങ്ങി കരയുന്നു

Wednesday, July 16, 2014

പിന്നിലേക്കൊരു മഴ

കണങ്കാൽ നനച്ചൊരീ
മഴ ലഹരിയിൽ
പിന്നിലെക്കൊഴുകുന്നു കാലം

പ്രളയം പോൽ
പരക്കും ഓർമ്മകളിൽ
വന്നു നിറയും
പൂർവ്വ പ്രണയത്തിൻ സുഗന്ധം

നിറമാർന്ന പകലിലാ
തണൽ നിഴലിൽ
പങ്കുവെച്ച മൌനം

കഥ പറയും  മഷികറുപ്പിൽ
ഒളിച്ചു ചേർത്ത
വാകപ്പൂ നിറം

ചാരത്തിരുന്നു നാം
കോർത്തുവെച്ചൊരു
കിനാവിന്റെ
പീലിതുണ്ടുകൾ 

ഇറ്റു  വീണൊരു
തണുവിന്റെ തുള്ളിയിൽ
ആകെ ലജ്ജയിൽ
കുതിർന്ന ദേഹം

ചൂളംവിളിച്ചെത്തിയ
കാറ്റിന്റെ ചുഴിയിൽ
ദൂരേയ്ക്കകന്നൊരു
സ്വപ്നമായ്  നമ്മൾ 

നേർത്തു നേർത്തു പോകുമീ
രാമഴയുടെ കവിളിൽ
പരസ്പരം ചാർത്തുന്നൊരു
നുണച്ചിരിയുടെ
ആവരണം



Tuesday, July 15, 2014

ഈ രാവ്
ഉലഞ്ഞ് ഉലഞ്ഞ് തീരവെ
മണ്ണ് പറ്റുവാൻ
കാത്തിരുന്നോരാ
മലർ ദലങ്ങളിൽ
മഴയാർത്തു പെയ്യവെ
ചേർത്തടച്ചോരി  ജാലകത്തിന്റെ
ചാരത്ത് ഞാൻ
വിരൽത്തുമ്പ് ചേർത്ത്
വിരഹമെഴുതുന്നു 

Tuesday, May 20, 2014

ആദിയിലേക്കൊരു മടക്കയാത്ര


ഈ മലമുകളിലെ
ഒറ്റ മരത്തിന്‍റെ
ഇലനിഴലുകൾക്കിടയിലെ-
വെയിൽതുണ്ടുകളിൽ
ഞാൻ മയങ്ങികിടക്കുന്നു.
മാരുതന്‍റെ വിരലുകൾ
എന്നെ തലോടി നോക്കുന്നു
നേർത്തു- നേർത്തു-
വെട്ടം മങ്ങുന്നു

വെയിലൊഴിഞ്ഞൊരാ വഴിയിലേക്ക്
തണുപ്പ് മെല്ലെ ചേക്കേറുന്നു
ഞാനും തണുത്തുറയുന്നു
ഉറഞ്ഞു ഉറഞ്ഞു -
ഞാൻ മഞ്ഞാകുന്നു,ഇരുളാകുന്നു
ഇരുളു പിടിച്ചു ഞാൻ
ആദിയിലേക്ക് മടങ്ങുന്നു

ഏകാന്തത നിറയുന്നു
ഞാൻ പിന്നിലേക്ക്‌ നടക്കുന്നു
ചുറ്റും ശബ്ദവീചികൾ നിറയുന്നു
ജീവിതം എണ്ണി പഠിയ്ക്കുന്നു 
നിഴളുകളെന്നു തോന്നും
നിറങ്ങളെന്നെ പറ്റിപിടിയ്ക്കുന്നു
 ഞാൻ ചിറകടിച്ചു  പറക്കുന്നു
പിന്നിലേക്ക്‌ പറക്കുന്നു

തഴമ്പ് വീണ
വിരലുപിടിച്ചു ഞാൻ
പിച്ചവെയ്ക്കുന്നു
മെല്ലെ മടിത്തട്ടിൽ കിടക്കുന്നു
വിരലുകളുണ്ണുന്നു 
മുലയുണ്ണുന്നു 
ഇരുളു കനക്കുന്നു
ഞാൻ അതിനുള്ളിലാകുന്നു
വെറും തുടിപ്പാകുന്നു
തുള്ളി രക്തമാകുന്നു
ഞാൻ ഇരുളാകുന്നു
.....................................
എന്തെന്നറിയാത്തൊരു
ആദിയിലേക്ക് ഞാൻ മടങ്ങുന്നു
ആദിയിലേക്ക് ഞാൻ മടങ്ങുന്നു


 

Thursday, April 17, 2014

"വെള്ളി"യാഴ്ച്ച


പകലില്‍ ഇരവായൊരു
വെള്ളിയാഴ്ച്ചയുടെ ഓര്‍മ്മകളില്‍
ലോകമിന്നും വിലപിക്കുന്നു.
നിണം ഒഴുകിയ,
തലയോടിട വീഥികളില്‍
മുള്‍ക്കിരിട രൂപം തെളിയുന്നു,
അമ്മമനസുവീണ്ടും തേങ്ങുന്നു.

കാലം രണ്ടായി പകുത്ത
മരക്കുരിശ്; കാല്‍വരിമലയില്‍
കാത്തിരിക്കുന്നു
പറുദീസയുടെ വാതിലുകള്‍
വീണ്ടും തുറക്കാന്‍ ;
ഇടതും-വലതുമായി നമ്മളും.

വെള്ളിതിളക്കത്തില്‍
തലകീഴായി തൂങ്ങുന്നു
ന്യായവിധികളിന്നും
മൂന്നിലേറെ ഉയര്‍ന്നു
മുഴങ്ങുന്നു കൂകലുകളും.


(കാൽവറിയിലെ സഹനത്തിന്റെ  ഓർമ്മകളിൽ  ഒരു ദുഖ വെള്ളികൂടെ  കടന്നു  വരുന്നു  ഏതോ നാടകത്തിൽ എന്ന പോലെ  മനുഷ്യൻ ജീവിതം അഭിനയിച്ചു  തീർക്കുന്നു)
Re-post

Wednesday, April 9, 2014

കേൾക്കാതെ പോകുന്നുവോ ..

മൌനം തുളുമ്പുമി 
ദേവാലയ കെട്ടിനുള്ളിൽ
വിറയാർന്ന
വിരലുകളെണ്ണിത്തീർക്കുന്നു
ജപമാല മന്ത്രങ്ങൾ

ചിറകെട്ടി നിൽക്കുമീ
ഇരുളിനെ
വഴിമാറ്റുമോ,
ഉരുകുമി മെഴുകു നാളം
ഓർത്തോർത്തു
നനയുമി മിഴിക്കോണിൽ
നഷ്ട ബോധത്തിന്റെ
കനലുരുകുന്നു

പാതി തുറന്ന
പിള്ള വാതിലിലൂടെ
പുറത്തെത്തുമ്പോൾ ,
ചിറകടിച്ചുയരുന്നു
പ്രാക്കൾ അനേകം;
പൊട്ടിയടർന്നൊരു
മാഞ്ചില്ല മുറ്റത്ത്
വിരിയാതെ പോയ
ചെറു പൂക്കളുമായ്‌

മഴപെയ്തു തോർന്നുവോ;
തടം കെട്ടികിടക്കുമി
ജലകണങ്ങളിൽ  തെളിയുന്നു
സായാഹ്ന വെയിലിലൊരു
കുരിശടയാളം.

Monday, March 24, 2014

ഇടനാഴിയിലെ ശബ്ദങ്ങൾ....


ഈ ഇടനാഴിയിലെ
നേർത്ത  വെളിച്ചത്തിൽ
ഒരമ്മയുടെ തളർന്ന
കരച്ചിൽ കേട്ടോ ;
ഇവിടെയോരോ
നിമിഷങ്ങളും
കനം വെയ്ക്കുന്നു
ഓരോ ശ്വാസവും
ആയിരം പ്രതീക്ഷകളാകുന്നു

തുറന്നു വരുന്ന
വാതിലുകളിലൂടെ
എന്താവും
കേൾക്കാനാവുക,
ആ കണ്ണുകൾ
എന്താണ്
ഒളിച്ചു വെയ്ക്കുന്നത് .

ഉൾമുറിയിൽ
കൃത്രിമ ശ്വാസം
ശ്വസിക്കുമാ-
ചെറു  പെണ്‍കുട്ടി
ഇനി ഉണരുമോ,
ആ കണ്ണുകളിനിയും
കഥ പറയുമോ,
ഇടതൂർന്ന
നീളൻമുടി വടിച്ച്
നഗ്നമാക്കിയോരവളുടെ  
ശിരസ്സിൽ
തുടിയുണരുമോ
ചെറു പാട്ടുകൾ.

മൌനമുണ്ട്
തളർന്നൊരാ
വരാന്തകളിൽ
അത്യുച്ച രോദനം
അലയടിക്കുന്നു,
വെള്ളപുതപ്പിച്ചോരാ
കുഞ്ഞു ദേഹം
ഇനിയെന്നേക്കുമുറങ്ങും
കഥ പറയാതെ ,
പാട്ടു കേൾക്കാതെ.

ഒരു നാട്
തേങ്ങുന്നുണ്ടാ-
ചിത വിഴുങ്ങും
തീനാളം
കാണവേ ,
ആർത്തനാദം
ഉയരുമാ
അമ്മയുടെ നെഞ്ചകം
പൊട്ടവേ ,
പേർത്തു പേർത്തു
പെയ്യുമാ
അച്ഛന്റെ കണ്ണുകൾ
മൌനം തേടവേ .

കൂർത്ത മുനയുള്ള
ശസ്ത്രക്രീയാ  കത്തികൾക്ക്
ജീവൻ ഏകുവാൻ
ആകാഞ്ഞ ,
തലച്ചോറിലെ
ക്ഷതമേറ്റ നാഡികളുമായി
നാളെകളില്ലാത്ത
ലോകത്തേക്ക്
പറന്നകലുന്നൊരു
നേർത്ത ചിറകടി .

Friday, March 21, 2014

ചിതറിയ ചിന്തകൾ

(രൂപമില്ലാത്ത ,ഭാവമില്ലാത്ത )

തൂവെള്ളയിൽ
നീല പൂക്കളുള്ള
ജാലകവിരി വകഞ്ഞു
ഞാൻ ദൂരേക്ക് നോക്കുന്നു ;
നിലാവിൽ
നിശാ പൂക്കളുടെ
ഉന്മാദ ഗന്ധം
ഈ മരുഭൂമിയിലും

##****##****##****##

ഈ രാത്രി
മൂടുപടമിട്ട പകലാണ്‌
സ്വന്തം
മുഖം ഒളിപ്പിച്ച്
എല്ലാവരെയും
ഒളികണ്ണിട്ടു നോക്കുന്നു

##****##****##****##

ചുറ്റും
വെള്ളം നിറഞ്ഞ്
ഒറ്റപ്പെട്ടു പോയ
ഈ വീട്ടിൽ നിൽക്കുമ്പോൾ ;
ഓളം വെട്ടുന്ന
രാത്രി വെളിച്ചത്തിൽ
പുഴ ഒളിപ്പിച്ചു കൊണ്ടുപോയ
ഏട്ടന്റെ മുഖം .

##****##****##

ചിന്നി കിടക്കുന്ന
ഈ കണ്ണാടിയിലൂടെയാണ്
ഞാൻ എന്നും
എന്നെ കണ്ടിരുന്നത്‌ ;
എന്റെ ഓരോ മാറ്റങ്ങളും
തിരിച്ചറിഞ്ഞിരുന്ന അത്
ഇന്നെന്റെ
മനസ്സുപോലെ കിടക്കുന്നു .

Sunday, March 2, 2014

ചില കാത്തിരിപ്പുകൾ

പെങ്ങൾമക്കൾ
കളിക്കുന്ന മുറ്റത്തേക്ക്
എത്തിനോക്കുന്നുണ്ടൊരു
കാക്ക,ഇത്തിരി വറ്റ്-
ഊട്ടുവാൻ പിന്നാലെ നടക്കുന്ന
പെങ്ങളെത്തന്നെ.

ചായപ്പാത്രത്തിലേക്ക്
തട്ടുമ്പോൾ
ഒരു തരി പഞ്ചാര
താഴേക്കു വീഴുവാൻ
വരിയായി നിൽപ്പുണ്ട്
ഒരുപറ്റം ഉറുമ്പുകൾ

വടക്കേ മുറ്റത്ത്
വാഴച്ചുവട്ടിലെ
തണലിൽ പതുങ്ങിയൊരു
പൂച്ച,കാത്തിരിപ്പുണ്ട്‌
മീൻ വെട്ടുവാനെത്തുന്ന
അമ്മയെ .

തൊഴുത്തിൽ
കിടന്നൊരു പശു
എത്തിയെത്തി നോക്കുന്നുണ്ട്
വയൽ വരമ്പിൽ
കുനിഞ്ഞു പുല്ലുചെത്തുന്ന
ചെറിയച്ചനെ.

ഉച്ചയൂണിന്‍റെ
നേരമെത്തി  എല്ലാരും
ഉണ്ടുമിച്ചമാക്കുവാൻ
മുരണ്ടു കിടപ്പുണ്ട്
ചങ്ങലപ്പൂട്ടിലൊരു
നാടൻ പട്ടി .