Monday, September 29, 2014

അനന്തതയിൽ നിന്നൊരു ഗാനം


നിങ്ങൾ കേട്ടോ കൂട്ടരേ
വർഷ ബിന്ദുയിറ്റാത്ത
ഈ വരണ്ട മണ്ണിൽ
എവിടെ നിന്ന് ;
എവിടെ നിന്നാണീഗാനം ........

മരുഭൂവിലെ ഗായകൻ പാടുന്നു
മഴക്കുളിരില്ലാതെ
തണൽ നിഴലില്ലാതെ
കുയില്‍
പ്പാട്ട് അകമ്പടിയില്ലാതെ

"എന്റെ പൂർവികർ
ഉറച്ച കാലടികളൂന്നീയീ
മരുക്കാട്താണ്ടിക്കടന്നവർ
ഒട്ടക നിഴലുപിടിച്ച്
പൊള്ളുമുച്ചവെയിലിനെ
കാൽക്കീഴിലാക്കിയോർ
ഈന്ത മരച്ചോട്ടിലുറയും
തണുപ്പിനെ
പാട്ടുപാടിയാറ്റിയോർ  
മരുക്കാറ്റുമൂളും
കൊടും രാത്രികളിൽ
അപ്രത്യക്ഷരായവർ "

അനന്തതയിൽ നിന്നൊരു പാട്ട്
മരുക്കാറ്റിലലയടിച്ചുയരുന്നു-
അവന്റെ സങ്കീർത്തനം

അവന്റെ പാട്ടിലുണ്ട്
വീരാളിപ്പട്ടുടുത്തവർ,
ചെമ്പൻ കുതിരയെ
കാറ്റിനൊപ്പം പാറിച്ചവർ,
കടലുപോലീ -
മണൽപ്പരപ്പ്‌ വെട്ടിപിടിച്ചവർ, 

ആടുമേയിച്ചാ
മരുപ്പച്ച കണ്ടെടുത്തവർ,

ആയിരം കഥകൾ ചൊല്ലി
പണ്ടേ നമ്മളറിഞ്ഞവർ ,
ഒറ്റനോട്ടത്തിലാരും
ഉപ്പുതൂണാകും
അഴകലകൾ
കണ്ണിലോളിപ്പിച്ച
വീരാംഗനമാർ,


ഈ മണലുമടുത്ത്
അടുത്ത മണലുതേടി
അവൻ മറയുന്നു;
ഒറ്റ വിരിപ്പിന്റെ
ഭാരവും പേറി
ഉള്ളു നിറയും
കഥകളും പേറി

അകലേക്ക്‌... അകലേക്ക്‌
അകലുമാ പാട്ട് കേട്ടോ
നേർത്ത് നേർത്ത്
പോകുമാ വെട്ടം കണ്ടോ

Sunday, September 28, 2014

ജീവിതം സ്വപ്നം കാണുന്നു



അടക്കിവെച്ച നിറങ്ങൾ
അതിരുകൾ തോറും
തൂവിവിടർന്ന
ഈസ്റ്റർ ലില്ലികൾ

അട്ടിയടുക്കിയ
വൈക്കോൽ തിട്ടയിൽ
കുത്തിമറിയുന്ന
മഞ്ഞ വെയിൽ ചീളുകൾ
 
കാലാ പെറുക്കി
കൂടണയുവാൻ
തിരക്കിട്ട് പോകും
വയൽക്കിളികൂട്ടം


നോക്കെത്താ ദൂരം
വയലിന്റെ അനന്തതയിൽ നിന്നും
ആർത്തലച്ചെത്തുന്ന
മഴയാരവം

ഫ്ലാറ്റുമുറിയിലെ
ജനലരുകിലിരുന്നു
ജീവിതം സ്വപ്നം കാണുന്നു

Tuesday, September 23, 2014

ഉത്സവരാത്രി -ഒരു പൊട്ട കവിത


തെക്കേതിലെ
ശാന്തേച്ചിയുടെ   കെട്ടിയോൻ 
കൂടണഞ്ഞാൽ
ചട്ടിയും കുട്ടിയും
തട്ടിമുട്ടുന്ന താളത്തിൽ
തെറിപ്പാട്ട് കേൾക്കാം

അന്തികള്ള്  മണക്കുന്ന  
ഇടവഴിയിലൂടെ 
ഷാപ്പിലെ പൂച്ച
പാഞ്ഞു
പോകും

ശാന്തേച്ചിയുടെ കുഞ്ഞുമോൻ
ഉറക്കം ഞെട്ടി
നിലവിളിക്കുന്ന ഒച്ച
കാതിലങ്ങനെ
മുഴങ്ങി നിൽക്കും

വയലിനക്കരെ
ദേവി ക്ഷേത്രത്തിലെ
ഉത്സവ വെടിക്കെട്ടിന്റെ ശബ്ദം
കുറച്ചു നേരത്തേക്ക്
മാറി നിൽക്കും
വർണ്ണങ്ങൾ മാത്രം
പൊട്ടിവിടരും

അവസാന
രംഗവും കഴിഞ്ഞ്
യവനിക താഴ്ന്ന
നാടക മൈതാനിയിൽ നിന്നും
ആളുകൾ
പിരിഞ്ഞു പോകും

പിറ്റേന്ന്
പണിക്കു പോകുന്ന
കെട്ടിയോനെ നോക്കി
ശാന്തേച്ചിയും,കുഞ്ഞും
ചിരിച്ചു കൈയ്യാട്ടും

പൊട്ടിയ
ചട്ടിയിലന്നേരം
ഉറുമ്പുകൾ
ഉത്സവം ആഘോഷിക്കുകയാവും

Sunday, September 21, 2014

നിറങ്ങളെ സ്നേഹിച്ച പെണ്‍കുട്ടി

അവൾ
റോസലീന
നിറങ്ങൾ
ഇഷ്ടമല്ലാതിരുന്ന പെണ്‍കുട്ടി
എത്ര വേഗമാണവൾ 
മാറിത്തുടങ്ങിയത്

ഇടതൂർന്ന
നീളൻ മുടി വടിച്ചിറക്കിയ
അന്നുമുതലാണവൾ
സ്കാർഫ്
ധരിക്കുവാൻ തുടങ്ങിയത്
അല്ലെങ്കിൽ
അന്ന് മുതലാണവൾ
നിറങ്ങളെ
പ്രണയിച്ചു  തുടങ്ങിയത്

എണ്ണപ്പെട്ട
അവളുടെ പകലുകളിലേക്ക്
പലനിറങ്ങളിലുള്ള
സ്കാർഫുകൾ
വിരുന്നു വന്നു

തൂവെള്ളയിൽ
നീലപൂക്കളുള്ളവ,
മഞ്ഞയും, ചുവപ്പും
പച്ചയും ,വയലറ്റും
ഇടകലർന്നവ
നക്ഷത്രങ്ങളും ,നിലാവും
വരച്ചവ
ചേക്കേറാൻ പോകുന്ന
പക്ഷികളെ
സായാഹ്ന സൂര്യന്റെ
പശ്ചാത്തലത്തിൽ വരച്ചവ
ഒറ്റയൊറ്റ
നിറങ്ങളിൽ ഉള്ളവ
അങ്ങനെ എത്ര എത്ര
സ്കാർഫുകൾ

വസന്തം വരയ്ക്കുന്ന
അജ്ഞാത ചിത്രകാരന്റെ
പാലറ്റിലെ
പടർന്ന ച്ഛായക്കൂട്ടുപോലെ
നിറങ്ങൾ
അവൾക്കുച്ചുറ്റും
നൃത്തം വെച്ചു നിന്നു

നിറയെ
ചിത്ര ങ്ങളുള്ള
പുത്തൻ സ്കാർഫു ചൂടി
നമ്മൾക്കിടയിലൂടെ
അതാ അവൾ;
റോസലീന
പറന്നു പോകുന്നു

Thursday, September 18, 2014

നാടുകാണാനിറങ്ങിയ പ്രവാസി

തിരികെ ഞാനെത്തുന്നു 
ഈ ഹരിത ഭൂവിന്റെ
സ്വച്ഛതയിൽ അല്പനാൾ
തലചായ്ച്ചുറങ്ങാൻ 
മണലാഴങ്ങൾ
ഉള്ളിലേൽപ്പിച്ചോരാ
മുറിവൊന്നാറ്റുവാൻ

കളിച്ചുവളർന്നോരാ
തെരുവിലൂടെ ഞാൻ
പുലരികാണാനിറങ്ങുന്നു;
നാട്ടുവഴിക്കോണുകൾ 
തിരികെ തിരികെ  നോക്കുന്നു
അപരിചിതനെ പോലെ ഞാൻ

നാടുണർത്തുന്നോരാ
കിളിക്കൂട്ടമെങ്ങുപോയ്‌
ചിലു ചിലെ 
ചിലെച്ചു ചാടുന്നോരാ 
അണ്ണാൻ കുഞ്ഞുങ്ങളെങ്ങുപോയ്
ശീമക്കൊന്നയും,ചെമ്പരത്തിയും 
ചിരിച്ചുനിന്നൊരാ
സ്നേഹവേലികളെങ്ങുപോയ്
അമ്പല പറമ്പോരത്തെ
നിറഞ്ഞ  കുളമെങ്ങുപോയ്
മനസ്സിൽ ഞാൻ 
ചേർത്തുവെച്ചോരാ   
മഞ്ചാടി  മണികളെങ്ങുപോയ്

വയൽ നടുവിൽ
പുല്ലുമൂടിക്കിടന്നോരാ 
വരമ്പിന്നങ്ങു  വലുതായ്
രണ്ടുവരിപ്പാതയായ്
അപ്പുറമിപ്പുറം 
ഭാഗിച്ചെടുത്തോരാ
തോടിന്നു മെലിഞ്ഞുമലിനമായ് 
ഞാറ്റുവേല 
പാട്ടുകൾ  ഓർമ്മയായ്
കാട്ടു മുളംതണ്ടും
കുളക്കോഴി  മൂളും 
കുഞ്ഞരുവികളും
കൊയ്ത്തരിവാളുപോലെ
തുരുമ്പിച്ചുപോയ്‌ 

തിരികെ ഞാൻ  മടങ്ങുന്നു 
ഉരുകി  ഒലിക്കുന്നൊരീ
ചില്ലയിൽ  നിന്നന്യനായ്
പ്രവാസിയായ്   

Thursday, September 11, 2014

തെരുവ് യാചകൻ


ചിരിക്കുവാൻ മറന്ന മുഖം
ചൂടേറ്റു പൊള്ളിയ
കറുത്ത വടുക്കൾ
അവിടെയും ഇവിടെയും
കീറലുകൾ തുന്നികെട്ടിയ
നരച്ച കുപ്പായം
അഴുക്ക് മെഴുക്കുപോലെ
മൂടികെട്ടിയ തലമുടി
ഒരു കീറത്തുണിയുടെ
കെട്ടിനുള്ളിലൊതുങ്ങുന്ന
ജീവിത സാമാനങ്ങൾ

മനുഷ്യ സ്നേഹത്തിന്റേയും
പരസ്പര സഹായത്തിന്റെയും
ആദ്ധ്യാത്മിക മുല്യങ്ങൾ
കുറിപ്പെഴുതിവെച്ച
കടലാസ് നോക്കി
ഘോര ഘോരം പ്രസംഗിക്കുന്ന
മതസൗഹാർദ്ധ 
വേദിയുടെ മുന്നിലൂടെ
പള്ള് പറഞ്ഞുകൊണ്ട്
വേച്ചു-വേച്ചു നീങ്ങുന്നു
ഗാന്ധിപ്രതിമയ്ക്ക് ചുവട്ടിലെ
സ്ഥിരം തണൽ നഷ്ടപ്പെട്ട
തെരുവ് യാചകൻ



Monday, August 25, 2014

രൂപാന്തരം

എന്തെല്ലാം രൂപങ്ങളാണി -
മഴയ്ക്കോരോ കാഴ്ച്ചയിലും

ഇരപിടിക്കാൻ
ചിലന്തി കൊരുത്തോരാവലയിൽ
മഴവില്ലു തെളിയിച്ച
പുലരിയാണവൾ 

വിരല്തുമ്പുതൊട്ടു
ഞാൻ നുണഞ്ഞൊരു
ഇറയത്തുമ്പിലെ  
തണുവാണവൾ 

തള്ളപ്രാവിൻ
ചിറകിൽനിന്നിറ്റും
തുള്ളികളായവൾ
പള്ളിമേടയിൽ

ഉച്ചയൂണിൻ 
ഗന്ധം മണക്കുന്ന
പീടികയുള്ളുനോക്കി
വിറച്ചിരിക്കുന്നൊരു 
ഭിക്ഷാടകയാണവൾ 

പുത്തനുടുപ്പിൽ
ചള്ള തെറിപ്പിച്ചെത്തും
നാലുമണിപ്പകലിലെ
നാട്ടിടവഴിയാണവൾ 

പൊട്ടിയ
ഓടിൻ കീഴിലെ
പിച്ചള പാത്രത്തിൽ
തോരാത്ത സംഗീതമാണവൾ 

തിരക്കിട്ടൊഴുകും
പുഴമാറിലേക്ക്
കൈവിട്ടുപോയ
ഏതോ  കുരുന്നിൻ
കളിപ്പാവയാണവൾ  

മരുഭൂരാവുനോക്കി
ജനലരികിൽ
കിടന്നോരെന്റെയുള്ളിൽ
തുളുമ്പിയ
സ്വപ്നസ്വരമാണവൾ

Friday, July 18, 2014

സന്ധ്യ പൂക്കുന്ന തെരുവ്

ഈ തെരുവിൽ
സന്ധ്യ പൂക്കുന്നു
ചെക്കേറാനൊരു കിളി
ചില്ല തെണ്ടുന്നു

പഴം കടലാസ്സിൽ
പൊതിഞ്ഞെടുത്ത
വറുത്ത കടല
കൊറിച്ചുതീരുവോളമാപൂച്ച
നിന്നെ  നോക്കിനിൽക്കുന്നു
നിന്റെ കണ്ണിലൊരു
വിശപ്പുമൂത്ത
രാത്രി  പതുങ്ങുന്നു

കടകളടച്ചുപൂട്ടി
തെരുവ് വിജനമാകുന്നു
നിന്റെ മുടിയിലൊരു
മുല്ല പൂക്കുന്നു
കാവ് തീണ്ടിയൊരു
മൂർഖനിഴയുന്നു

തെരുവിലങ്ങിങ്ങ്
ചാവാലിപ്പട്ടികൾ മോങ്ങുന്നു
മങ്ങി മങ്ങി
കത്തിയോരാ വിളക്കണയുന്നു
രാത്രി
തേങ്ങി തേങ്ങി കരയുന്നു

Wednesday, July 16, 2014

പിന്നിലേക്കൊരു മഴ

കണങ്കാൽ നനച്ചൊരീ
മഴ ലഹരിയിൽ
പിന്നിലെക്കൊഴുകുന്നു കാലം

പ്രളയം പോൽ
പരക്കും ഓർമ്മകളിൽ
വന്നു നിറയും
പൂർവ്വ പ്രണയത്തിൻ സുഗന്ധം

നിറമാർന്ന പകലിലാ
തണൽ നിഴലിൽ
പങ്കുവെച്ച മൌനം

കഥ പറയും  മഷികറുപ്പിൽ
ഒളിച്ചു ചേർത്ത
വാകപ്പൂ നിറം

ചാരത്തിരുന്നു നാം
കോർത്തുവെച്ചൊരു
കിനാവിന്റെ
പീലിതുണ്ടുകൾ 

ഇറ്റു  വീണൊരു
തണുവിന്റെ തുള്ളിയിൽ
ആകെ ലജ്ജയിൽ
കുതിർന്ന ദേഹം

ചൂളംവിളിച്ചെത്തിയ
കാറ്റിന്റെ ചുഴിയിൽ
ദൂരേയ്ക്കകന്നൊരു
സ്വപ്നമായ്  നമ്മൾ 

നേർത്തു നേർത്തു പോകുമീ
രാമഴയുടെ കവിളിൽ
പരസ്പരം ചാർത്തുന്നൊരു
നുണച്ചിരിയുടെ
ആവരണം



Tuesday, July 15, 2014

ഈ രാവ്
ഉലഞ്ഞ് ഉലഞ്ഞ് തീരവെ
മണ്ണ് പറ്റുവാൻ
കാത്തിരുന്നോരാ
മലർ ദലങ്ങളിൽ
മഴയാർത്തു പെയ്യവെ
ചേർത്തടച്ചോരി  ജാലകത്തിന്റെ
ചാരത്ത് ഞാൻ
വിരൽത്തുമ്പ് ചേർത്ത്
വിരഹമെഴുതുന്നു