Friday, November 23, 2012

ചിരി

           ആദ്യം  ചിരിച്ചത്
             പാല്‍ച്ചിരി
         അമ്മയെ നോക്കി

         പിന്നെ ചിരിച്ചത്
          കുസൃതിച്ചിരി
       പെങ്ങളെ നോക്കി 



   അച്ഛനെ നോക്കി ചിരിച്ചത്
           പരിഭവച്ചിരി

നിന്റെ കൈകോര്‍ത്തു ചിരിച്ചത്
        സൌഹൃദച്ചിരി

        കണ്ണില്‍ നോക്കി

     ചിരിക്കുവാന്‍ വെച്ച
          മോഹച്ചിരി
        ബാക്കിയായി

     ഒടുവില്‍ ചിരിച്ചത്

       ചുണ്ടടച്ചാണ്
       പേരറിയാത്ത
             ചിരി

Thursday, November 22, 2012

ഭ്രാന്ത്‌



അങ്ങാടി കോണില്‍നിന്ന്
ഭ്രാന്തന്‍ ചിരിക്കുന്നു,
ഒരു കണ്ണാടി ചീളില്‍
സ്വന്തം മുഖം കണ്ട്

കീറിയ ഒറ്റമുണ്ട്
ഉടുത്തിട്ടുണ്ട്
കട്ടിയഴുക്കിന്‍റെ
മേല്ക്കുപ്പായമുണ്ട്
കണ്ണുകളില്‍
അഗ്നിനാളമുണ്ട്
തലയില്‍ ,മുടിയില്‍
കൊടുംകാറ്റ് ഒളിച്ചിട്ടുണ്ട്,
തെറിവാക്ക് പുലമ്പുന്നുണ്ട്
മൊത്തത്തില്‍ നല്ല
കാഴ്ച്ചയ്ക്കു വകയുണ്ട് .

കാഴ്ച്ചകണ്ട് നില്‍ക്കുന്നുണ്ട്
പല കണ്ണുകള്‍
മതിഭ്രമം ബാതിച്ച മനസുകള്‍ .
യൂടൂബില്‍ , ഫേസ്ബുക്കില്‍
നാളെ നീ താരമാണ്,
പടരുന്ന രോഗമാണ്

ചകിത മാനസനായി
ഞാനുണ്ട് ചിന്തിച്ചു നില്‍ക്കുന്നു
നിന്‍റെ ചിരിയുടെ
അര്‍ത്ഥം  തേടി ,
ഒരുവേള എനിക്കും
ഭ്രാന്തായതാകാം .

Tuesday, November 20, 2012

കിളികള്‍


തിരിഞ്ഞു നോക്കുമ്പോള്‍
എല്ലാ രാജ്യങ്ങളും
മരുപ്രദേശങ്ങളാണ്
പണ്ടെന്നോ കടലാരുന്ന,
കാടാരുന്ന, മണല്‍പ്പറമ്പുകള്‍ .
കാതോര്‍ത്താല്‍
ഇന്നുംകേള്‍ക്കാം
ഇരംബങ്ങള്‍ .

തിരകള്‍ അടങ്ങിയെക്കിലും
മണല്‍ക്കാറ്റ് അടിക്കുന്നുണ്ട്
വറ്റികുറുകി രുചിയറ്റെക്കിലും
പറ്റികിടക്കുന്ന
ഉപ്പിലാണ് നോട്ടം
വേലിക്കപ്പുറത്തേക്കാണ്
ചരിത്ര വഴികള്‍ .

വേട്ടയാടപെടേണ്ട   മൃഗങ്ങള്‍
ഒരുപാടുണ്ടെക്കിലും  
അമ്പേല്ക്കാറുള്ളത്  
എന്നും കിളികള്‍ക്കാണ്.
അല്ലെക്കിലും,                                  
വേനല്‍ കനക്കുമ്പോള്‍
ഇറ്റു നീരില്ലാതെ
മണ്ണു പറ്റുന്ന
കിളികളെ പറ്റി
ആരോര്‍ക്കാന്‍ .

Monday, November 19, 2012

സഞ്ചാരി

ഒരു സഞ്ചാരി ആകണം
കാലം ബാക്കി വെച്ച
കാഴ്ച്ചകള്‍ തിരഞ്ഞുനടക്കണം

ആരും കണ്ടെത്താത്ത
തീരങ്ങളിലുടെ
ചിറകു വീശി പറക്കണം

പുത്തെന്‍ കാഴ്ച്ചകളുടെ
വിസ്മയങ്ങളെ

കൈയെത്തി തൊടണം .

പൂമരങ്ങള്‍ ,പൂമ്പാറ്റകള്‍
നിറങ്ങള്‍ ,നീര്‍ചോലകള്‍
എല്ലാം ഒപ്പിയെടുക്കണം

കുന്നിന്‍ തലപ്പുകളിലുടെ
ചീറിപായുന്ന മേഘങ്ങളില്‍
അലിഞ്ഞു ചേരണം

കാറ്റായ്,മഴയായ്
വെയിലായ്,മഞ്ഞായ്‌
പൊഴിഞ്ഞു തീരണം .

Sunday, November 18, 2012

കുരിശ്ശ്

മഴത്തടത്തില്‍ 
കലങ്ങിയൊരാകാശം
പള്ളി മുറ്റത്ത്‌.

ആകാശത്തിലേക്ക്
ഇടയ്ക്കിടെ
തലനീട്ടുന്നു
ഒരു നീളന്‍ കുരിശ്ശ്

കുരിശ്ശില്‍
തൂങ്ങാറുണ്ട്
ഓര്‍മ്മകളില്‍
ഇന്നും ക്രിസ്തു

ഓര്‍മ്മകള്‍
ഓര്‍മ മാത്രമാകുമ്പോള്‍
കുരിശ്ശാകുന്നു 
ഞാനും നീയും .        

Friday, November 16, 2012

അച്ഛന്‍

കാലില്‍ കൊഞ്ചുന്ന
സ്വരമണിഞ്ഞു
ചുണ്ടില്‍ വിടരുന്നൊരു
പാല്ച്ചിരിയുമായി
ഒരു പെണ്‍കിടാവ്
ഓടിയെത്തി
ഉമ്മറപ്പടിയില്‍
ആളനക്കം കേട്ട് .

അപരിചിതനെ കണ്ടു ,

ചിരിമാഞ്ഞ മുഖവുമായി
അമ്മക്കാലുപിടിച്ചു
മറഞ്ഞു നോക്കുന്നു
ഇളം കണ്ണുകള്‍ .

അറിയാതെ പോയി
ആദ്യ കാഴ്ച്ചയില്‍
"അച്ഛന്‍ "എന്ന്
കേട്ട് മാത്രം
അറിഞ്ഞ വാക്ക് ,
മുത്ത്‌ നിറഞ്ഞ
കണ്ണുമായി
കൈ നീട്ടി നിന്നു
വിളിക്കുന്നു മുന്നില്‍ .

എത്ര രാവുകളില്‍
അമ്മ പറഞ്ഞ
കഥകളില്‍
അച്ഛനുണ്ട്‌ ദൂരെ
വിയര്‍പ്പണിഞ്ഞു
നില്‍ക്കുന്നു .

വരുമൊരുനാളില്‍,
നിറഞ്ഞുമ്മനല്‍കാന്‍
കൈനിറയെ മധുര
പൊതികളുമായി
എന്നമ്മ പറഞ്ഞിരുന്നെക്കിലും ,
അറിയാതെ പോയി
ആദ്യ കാഴ്ച്ചയില്‍ ...........................

(ഒരു പ്രവാസി സുഹൃത്തിന്‍റെ ജീവിത കാഴ്ച്ചയില്‍ നിന്നും കട്ടെടുത്തത്)

Thursday, November 15, 2012

സിഗ്നല്‍


മൂന്നു നിറങ്ങള്‍
നാലുവഴികള്‍
എത്ര മുഖങ്ങള്‍
കാത്തിരിപ്പിന്‍റെ നൊമ്പരം .

ഒന്ന്‍

നിന്‍റെ സമയം
ആയിട്ടില്ല
തെല്ലു നേരം ഉണ്ട്
ഞങ്ങളുണ്ട്
കൂടെ .

രണ്ട്

തയ്യാറായിക്കൊള്ളുക
ഏതു നിമിഷവും
വിളിക്കപ്പെടും
പാഴാക്കുവാന്‍
സമയമില്ല .

മൂന്ന്‍

നിന്നെ വിളിച്ചിരിക്കുന്നു
ഇനി മുന്നോട്ടു യാത്ര
ലക്‌ഷ്യം അറിയാതെ
ഗതി വേഗത്തിന്‍റെ
ചിറകില്‍ ഏറി .

Tuesday, November 13, 2012

ശൈത്യം



മരുഭൂമിയിലെ വേനല്‍
ഇന്നലെ അവധിക്കപേക്ഷിച്ചു
അര്‍ദ്ധവിരാമമിട്ടൊരു
പൊടിമഴ വന്നുപാറി.

കൊടും ശൈത്യത്തിന്‍റെ
വരവറിയിച്ചു ,
പകലുപോലും
നേരം തെറ്റി
മിഴിയടച്ചു തുടങ്ങി .
കുളിര് പുതയ്ക്കുന്ന
കാലമോര്‍ത്തു
വഴിവക്കുകള്‍
പൂവിരിയ്ക്കാനൊരുങ്ങുന്നു

പനക്കൂട്ടങ്ങളില്‍
പുനര്‍ജീവനത്തിന്‍റെ
നാടിമിടുപ്പുകള്‍ .


കാറ്റു കൂമ്പാരമിട്ട
മണല്‍ത്തരികളരുകില്‍
താവളം കെട്ടുന്നു ചിലര്‍,
പൂര്‍വ്വികര്‍  അതിജീവിച്ച
ഋതുക്കള്‍ ഓര്‍ത്തു
രക്തരേഖകള്‍ പുതുക്കാന്‍
മണ്ണിന്‍റെ രുചി
തിരിച്ചറിയാന്‍ .    

വിടവ്

കണ്ണുകൊണ്ട് കണ്ടറിഞ്ഞതെല്ലാം
കല്ലുവെച്ച കളവാണ്
അരികത്തിരുന്നു കേട്ടതെല്ലാം
തൊങ്ങലുവെച്ച കഥകളാണ്
എനിക്കും നിനക്കും
തമ്മിലിടയില്‍ ഇന്നും
ആഴമറിയാത്ത വിടവുണ്ട്‌ .

എത്ര പുതപ്പിട്ടു
മൂടിയിട്ടും
എന്‍റെയും നിന്‍റെയും
ഉള്ളറകളിലിന്നും
ആര്‍ത്തിയുടെ,അഹങ്കാരത്തിന്‍റെ
അധികാര മോഹത്തിന്‍റെ
വിത്തുകള്‍ മുളയ്ക്കുന്നുണ്ട് .

ജരാനരകളില്ലാത്ത യവ്വനം
കൊതിക്കുന്ന യയാതിയെപോല്‍
പടര്‍ന്നു കയറാന്‍ ആകാശവും
കിടന്നുറങ്ങാന്‍ ഭൂമിയുമുള്ള
ചിന്തകളുടെ മേച്ചില്‍പ്പുറങ്ങളിലും
തട്ടിപ്പറിക്കലുകളുടെ
സ്വാര്‍ത്ഥത പരക്കുന്നുണ്ട് .

Monday, November 12, 2012

#***ഏവര്‍ക്കും ദീപാവലി ആശംസകള്‍ ***#

അഗ്നിപൂത്ത
നിറങ്ങള്‍ കൊണ്ടു
മാനം ചിത്രമെഴുതുമ്പോള്‍
തെളിഞ്ഞു കത്തുന്ന
ദീപങ്ങള്‍ കൊണ്ടു
സന്ധ്യ ചിരിയ്ക്കുമ്പോള്‍
മധുരം പങ്കിട്ടു
മനസു നിറയുമ്പോള്‍,
പുരാണങ്ങള്‍ ബാക്കി വെച്ച
നന്മയോര്‍ക്കുന്നു .