Tuesday, December 20, 2016

കാടുപൂക്കുന്ന നേരം



കാടുപൂക്കുന്ന നേരത്ത്
കരം പിടിച്ചു നീ -
അരികിൽവേണം .
കാട്ടുപോത്തിന്റെ
കുളമ്പടിയേറ്റ മണ്ണിൽനിന്നും
ഒരു പൂവ് നമുക്കെടുക്കണം
കാട്ടുചോലയുടെ ഓരത്തൂടെ
കാറ്റേറ്റ് നടക്കണം
 
ചന്ദ്രിക പരന്നൊഴുകുന്നൊരാ
രാവിലേറുമാടത്തിലെ -
ഇളം തണുപ്പിൽ
പഴംകഥ പറഞ്ഞങ്ങിരിക്കണം
മുളംതണ്ടിൻ പാട്ടുകേട്ടുറങ്ങും
കാടിനെ തൊട്ടുണർത്തണം.
പുല്ലുമേഞ്ഞൊരാ വിടവിലൂടെ
ആകാശം കണ്ടുറങ്ങണം.
 
അങ്ങ് കിഴക്കിന്റെ കോണിൽ
പുലരിവെട്ടം വീഴുംമുമ്പേ
കാടിറങ്ങണം
കനലുവീണൊരാ വിജനതയിലേക്ക്
നമുക്ക് കാടിറങ്ങണം

Sunday, September 6, 2015

തിരികെ വരവ്

കരൾ നൊന്ത് നാഥാ
നിന്നരുകിൽ വരുന്നേൻ
കരുണ ചൊരിയണമേ
ത്രിക്കരം നീട്ടിണെ...... (2)

അകലുമീ തിരകൾ പോലെൻ
 ദുരിതങ്ങൾ ഒഴിയണമേ
കനിവെന്നിൽ നിറയണമേ......  നാഥാ നിൻ
കനിവെന്നിൽ നിറയണമേ                           ...... (കരൾ)

നിന്നിൽ നിന്ന് ഓടിയകന്നൊരെൻ കാലുകൾ
നിന്നെ തിരയുന്നു
തിരികെ ചേർത്തിടണെ
തിരുസന്നിധിയിൽ   ചേർത്തിടണെ .... (കരൾ)

കൂടണയുമോരീ  കിളികൾ
നാളെ പുലരിയിലകലുമ്പോൾ
പുതുജീവനാക്കിടണെ...
എന്നെ നിൻ നിറവാൽ
പുതുജീവനാക്കിടണെ...   (കരൾ)

( പ്രാർഥനാ ഗാനം എഴുതാൻ ഒരു ശ്രമം ...എന്തായോ എന്തോ ? )

Wednesday, July 22, 2015

നിശബ്ദ ഭവനം


നീണ്ടും കുറുകിയും
നിറമുള്ളതും നിറമറ്റതും
അലങ്കാരങ്ങളോടെയും അല്ലാതെയും
കാഴ്ച്ച യെത്തുന്നിടത്തെല്ലാം കുരിശുകൾ;
സന്ധ്യയോടൊപ്പം  വളരുന്ന
എന്റെ ഏകാന്തതയിലേക്ക്
അവ അങ്ങനെ തലനീട്ടി നില്ക്കുന്നു


ജനനദിവസംതന്നെ എത്തിച്ചേർന്നവർ,
ജീവിതത്തിന്റെ രഥചക്രത്തിലൂടെ
സുഖ-ദുഖങ്ങളുടെ ശതകം കടന്നവർ,
പ്രതീക്ഷകളുടെ ഇടവഴിയിൽ
അപ്രതീക്ഷിതമായ് ഇടറിവീണവർ
കുടുംബമായ് ഒരുമിച്ചെത്തിയവർ .

അനാഥമായ് കാടുകയറിയ -
കൽക്കെട്ടുകൾ
ജീവിതം
ഒറ്റവരിയിൽ രേഖപ്പെടുത്തിയ
തിളങ്ങുന്ന മാർബിൾ ഫലകങ്ങൾ
 പുത്തൻ അതിഥിക്കായ്
കാത്തിരിക്കുന്ന  നീളൻ കുഴി;
കാഴ്ച്ചകളുടെ നിശബ്ദതയ്ക്ക് നടുവിൽ
ഒരുപിടി പൂക്കളുമായ്‌ ഞാനും

അതിരിൽ വിടരുന്ന
കുഞ്ഞുപ്പൂക്കളിലേക്ക് പാറുന്ന
മഞ്ഞനിറമുള്ള പൂമ്പാറ്റയിലേക്ക്
എന്റെ കണ്ണുകൾ ചായുന്നു
തിളക്കമറ്റ പൂക്കളിലേക്ക്‌
ഉരുകിച്ചേരുന്ന മെഴുകുതിരിയുടെ
ഈ കുഞ്ഞിവെട്ടത്തിലും

Wednesday, July 8, 2015

കയ്യൊപ്പ്

രാവിലാരോ പാടുന്നെനിക്കായ്
നോവിന്റെ സങ്കീർത്തനം
വിണ്‍ തടങ്ങളീന്നടർന്ന
വെള്ളി മഴനൂലുകൾ
ആർദ്രമായിന്നീ
വിരൽതുമ്പിലൂടൂർന്നു വീഴവെ
ദൂരെയാ നദി
കരകവിഞ്ഞെത്തുന്ന
പ്രളയത്തുടുപ്പിലെൻ
മുറ്റം മുങ്ങിക്കുളിരവേ 
നേർത്തു നേർത്തു ഞാനൊരു
നിലാവിന്റെ തുണ്ടാകുന്നു
വാടിവീണൊരു പൂവിന്റെ
മങ്ങിയ ഇതളാകുന്നു.

Thursday, December 25, 2014

ജനലരുകിലെ പ്രാവ്

ഏകാന്തതയുടെ
ഇരുണ്ട യാമങ്ങളിൽ
ജനലരികു ചേർന്നിരുന്നാൽ
പ്രാവുകൾ കുറുകുന്നത് കേൾക്കാം

വേദനയുടെ
പകൽപ്പാടങ്ങളിലൂടെ
കാലാ പെറുക്കി നടന്ന
നാളുകളിലെപ്പോഴോ
എവിടെയ്ക്കോ  പറന്നകന്ന
ഇണപ്പ്രാവിനെപ്പറ്റി

വിരിയാതെപോയ
കുഞ്ഞുമുട്ടകളുടെ ആവരണം
കക്കിവെച്ച്
ദൂരേക്ക്‌ ഇഴഞ്ഞുപോയ
നീളൻ പാമ്പിനെപറ്റി

ഏതോ മഴക്കാല
രാവുകളിലൊന്നിൽ
തക്കം പാർത്തിരുന്നു-
ചാടിവീണ മാർജ്ജാരന്റെ
വായിൽനിന്നും രക്ഷപെടുമ്പോൾ
കൊഴിഞ്ഞുപോയ
വെണ്തൂവലുകളെപ്പറ്റി

ജനലരികിലെ പ്രാവ്
കുറുകികൊണ്ടേയിരിക്കുന്നു
എന്നെപ്പറ്റിതന്നെ  കുറുകുന്നതുപോലെ.

Monday, September 29, 2014

അനന്തതയിൽ നിന്നൊരു ഗാനം


നിങ്ങൾ കേട്ടോ കൂട്ടരേ
വർഷ ബിന്ദുയിറ്റാത്ത
ഈ വരണ്ട മണ്ണിൽ
എവിടെ നിന്ന് ;
എവിടെ നിന്നാണീഗാനം ........

മരുഭൂവിലെ ഗായകൻ പാടുന്നു
മഴക്കുളിരില്ലാതെ
തണൽ നിഴലില്ലാതെ
കുയില്‍
പ്പാട്ട് അകമ്പടിയില്ലാതെ

"എന്റെ പൂർവികർ
ഉറച്ച കാലടികളൂന്നീയീ
മരുക്കാട്താണ്ടിക്കടന്നവർ
ഒട്ടക നിഴലുപിടിച്ച്
പൊള്ളുമുച്ചവെയിലിനെ
കാൽക്കീഴിലാക്കിയോർ
ഈന്ത മരച്ചോട്ടിലുറയും
തണുപ്പിനെ
പാട്ടുപാടിയാറ്റിയോർ  
മരുക്കാറ്റുമൂളും
കൊടും രാത്രികളിൽ
അപ്രത്യക്ഷരായവർ "

അനന്തതയിൽ നിന്നൊരു പാട്ട്
മരുക്കാറ്റിലലയടിച്ചുയരുന്നു-
അവന്റെ സങ്കീർത്തനം

അവന്റെ പാട്ടിലുണ്ട്
വീരാളിപ്പട്ടുടുത്തവർ,
ചെമ്പൻ കുതിരയെ
കാറ്റിനൊപ്പം പാറിച്ചവർ,
കടലുപോലീ -
മണൽപ്പരപ്പ്‌ വെട്ടിപിടിച്ചവർ, 

ആടുമേയിച്ചാ
മരുപ്പച്ച കണ്ടെടുത്തവർ,

ആയിരം കഥകൾ ചൊല്ലി
പണ്ടേ നമ്മളറിഞ്ഞവർ ,
ഒറ്റനോട്ടത്തിലാരും
ഉപ്പുതൂണാകും
അഴകലകൾ
കണ്ണിലോളിപ്പിച്ച
വീരാംഗനമാർ,


ഈ മണലുമടുത്ത്
അടുത്ത മണലുതേടി
അവൻ മറയുന്നു;
ഒറ്റ വിരിപ്പിന്റെ
ഭാരവും പേറി
ഉള്ളു നിറയും
കഥകളും പേറി

അകലേക്ക്‌... അകലേക്ക്‌
അകലുമാ പാട്ട് കേട്ടോ
നേർത്ത് നേർത്ത്
പോകുമാ വെട്ടം കണ്ടോ

Sunday, September 28, 2014

ജീവിതം സ്വപ്നം കാണുന്നു



അടക്കിവെച്ച നിറങ്ങൾ
അതിരുകൾ തോറും
തൂവിവിടർന്ന
ഈസ്റ്റർ ലില്ലികൾ

അട്ടിയടുക്കിയ
വൈക്കോൽ തിട്ടയിൽ
കുത്തിമറിയുന്ന
മഞ്ഞ വെയിൽ ചീളുകൾ
 
കാലാ പെറുക്കി
കൂടണയുവാൻ
തിരക്കിട്ട് പോകും
വയൽക്കിളികൂട്ടം


നോക്കെത്താ ദൂരം
വയലിന്റെ അനന്തതയിൽ നിന്നും
ആർത്തലച്ചെത്തുന്ന
മഴയാരവം

ഫ്ലാറ്റുമുറിയിലെ
ജനലരുകിലിരുന്നു
ജീവിതം സ്വപ്നം കാണുന്നു

Tuesday, September 23, 2014

ഉത്സവരാത്രി -ഒരു പൊട്ട കവിത


തെക്കേതിലെ
ശാന്തേച്ചിയുടെ   കെട്ടിയോൻ 
കൂടണഞ്ഞാൽ
ചട്ടിയും കുട്ടിയും
തട്ടിമുട്ടുന്ന താളത്തിൽ
തെറിപ്പാട്ട് കേൾക്കാം

അന്തികള്ള്  മണക്കുന്ന  
ഇടവഴിയിലൂടെ 
ഷാപ്പിലെ പൂച്ച
പാഞ്ഞു
പോകും

ശാന്തേച്ചിയുടെ കുഞ്ഞുമോൻ
ഉറക്കം ഞെട്ടി
നിലവിളിക്കുന്ന ഒച്ച
കാതിലങ്ങനെ
മുഴങ്ങി നിൽക്കും

വയലിനക്കരെ
ദേവി ക്ഷേത്രത്തിലെ
ഉത്സവ വെടിക്കെട്ടിന്റെ ശബ്ദം
കുറച്ചു നേരത്തേക്ക്
മാറി നിൽക്കും
വർണ്ണങ്ങൾ മാത്രം
പൊട്ടിവിടരും

അവസാന
രംഗവും കഴിഞ്ഞ്
യവനിക താഴ്ന്ന
നാടക മൈതാനിയിൽ നിന്നും
ആളുകൾ
പിരിഞ്ഞു പോകും

പിറ്റേന്ന്
പണിക്കു പോകുന്ന
കെട്ടിയോനെ നോക്കി
ശാന്തേച്ചിയും,കുഞ്ഞും
ചിരിച്ചു കൈയ്യാട്ടും

പൊട്ടിയ
ചട്ടിയിലന്നേരം
ഉറുമ്പുകൾ
ഉത്സവം ആഘോഷിക്കുകയാവും

Sunday, September 21, 2014

നിറങ്ങളെ സ്നേഹിച്ച പെണ്‍കുട്ടി

അവൾ
റോസലീന
നിറങ്ങൾ
ഇഷ്ടമല്ലാതിരുന്ന പെണ്‍കുട്ടി
എത്ര വേഗമാണവൾ 
മാറിത്തുടങ്ങിയത്

ഇടതൂർന്ന
നീളൻ മുടി വടിച്ചിറക്കിയ
അന്നുമുതലാണവൾ
സ്കാർഫ്
ധരിക്കുവാൻ തുടങ്ങിയത്
അല്ലെങ്കിൽ
അന്ന് മുതലാണവൾ
നിറങ്ങളെ
പ്രണയിച്ചു  തുടങ്ങിയത്

എണ്ണപ്പെട്ട
അവളുടെ പകലുകളിലേക്ക്
പലനിറങ്ങളിലുള്ള
സ്കാർഫുകൾ
വിരുന്നു വന്നു

തൂവെള്ളയിൽ
നീലപൂക്കളുള്ളവ,
മഞ്ഞയും, ചുവപ്പും
പച്ചയും ,വയലറ്റും
ഇടകലർന്നവ
നക്ഷത്രങ്ങളും ,നിലാവും
വരച്ചവ
ചേക്കേറാൻ പോകുന്ന
പക്ഷികളെ
സായാഹ്ന സൂര്യന്റെ
പശ്ചാത്തലത്തിൽ വരച്ചവ
ഒറ്റയൊറ്റ
നിറങ്ങളിൽ ഉള്ളവ
അങ്ങനെ എത്ര എത്ര
സ്കാർഫുകൾ

വസന്തം വരയ്ക്കുന്ന
അജ്ഞാത ചിത്രകാരന്റെ
പാലറ്റിലെ
പടർന്ന ച്ഛായക്കൂട്ടുപോലെ
നിറങ്ങൾ
അവൾക്കുച്ചുറ്റും
നൃത്തം വെച്ചു നിന്നു

നിറയെ
ചിത്ര ങ്ങളുള്ള
പുത്തൻ സ്കാർഫു ചൂടി
നമ്മൾക്കിടയിലൂടെ
അതാ അവൾ;
റോസലീന
പറന്നു പോകുന്നു

Thursday, September 18, 2014

നാടുകാണാനിറങ്ങിയ പ്രവാസി

തിരികെ ഞാനെത്തുന്നു 
ഈ ഹരിത ഭൂവിന്റെ
സ്വച്ഛതയിൽ അല്പനാൾ
തലചായ്ച്ചുറങ്ങാൻ 
മണലാഴങ്ങൾ
ഉള്ളിലേൽപ്പിച്ചോരാ
മുറിവൊന്നാറ്റുവാൻ

കളിച്ചുവളർന്നോരാ
തെരുവിലൂടെ ഞാൻ
പുലരികാണാനിറങ്ങുന്നു;
നാട്ടുവഴിക്കോണുകൾ 
തിരികെ തിരികെ  നോക്കുന്നു
അപരിചിതനെ പോലെ ഞാൻ

നാടുണർത്തുന്നോരാ
കിളിക്കൂട്ടമെങ്ങുപോയ്‌
ചിലു ചിലെ 
ചിലെച്ചു ചാടുന്നോരാ 
അണ്ണാൻ കുഞ്ഞുങ്ങളെങ്ങുപോയ്
ശീമക്കൊന്നയും,ചെമ്പരത്തിയും 
ചിരിച്ചുനിന്നൊരാ
സ്നേഹവേലികളെങ്ങുപോയ്
അമ്പല പറമ്പോരത്തെ
നിറഞ്ഞ  കുളമെങ്ങുപോയ്
മനസ്സിൽ ഞാൻ 
ചേർത്തുവെച്ചോരാ   
മഞ്ചാടി  മണികളെങ്ങുപോയ്

വയൽ നടുവിൽ
പുല്ലുമൂടിക്കിടന്നോരാ 
വരമ്പിന്നങ്ങു  വലുതായ്
രണ്ടുവരിപ്പാതയായ്
അപ്പുറമിപ്പുറം 
ഭാഗിച്ചെടുത്തോരാ
തോടിന്നു മെലിഞ്ഞുമലിനമായ് 
ഞാറ്റുവേല 
പാട്ടുകൾ  ഓർമ്മയായ്
കാട്ടു മുളംതണ്ടും
കുളക്കോഴി  മൂളും 
കുഞ്ഞരുവികളും
കൊയ്ത്തരിവാളുപോലെ
തുരുമ്പിച്ചുപോയ്‌ 

തിരികെ ഞാൻ  മടങ്ങുന്നു 
ഉരുകി  ഒലിക്കുന്നൊരീ
ചില്ലയിൽ  നിന്നന്യനായ്
പ്രവാസിയായ്