Wednesday, October 31, 2012


അയലത്ത് നിന്നൊരു
നിലവിളി ഒച്ച
ഓടികിതച്ചു ഞാന്‍
ചെന്നു നോക്കി

അവിടുത്തെ ചേട്ടന്‍റെ,
ഹൃദയത്തിലേക്കുള്ള
തീവണ്ടി പാതയില്‍
മണ്ണിടിച്ചില്‍ .

ചങ്കിടിച്ചും,കാറ്റടിച്ചും
മണ്ണ് മാറ്റുമ്പോള്‍ .

സുനാമി മുന്നറിയിപ്പുമായി
ഒരു വാര്‍ത്താ -
പ്രക്ഷേപണം .

മനസിലെ മഴ






വര്‍ഷം പെയ്തു നിറയുന്നു
തൊടിയിലും ,
മരുഭുകാറ്റേറ്റു
മരവിച്ച മനസ്സിലും .

സന്ധ്യയുടെ കണ്‍തടം
നിറഞ്ഞു തുളുമ്പിയ
രാമഴയുടെ സംഗീതം
നെറ്റിയില്‍ ഇറ്റുവീണ
നനവാര്‍ന്ന രാഗമായി
ജനല്‍ പടിയുലുടെന്‍റെ
നെഞ്ചില്‍ പതിക്കുന്നു .

ചാലുകളിലൂടെ  ഒഴുകി
പരക്കുന്ന; ഓര്‍മ്മകളുടെ  
നേര്‍ത്ത  ജലകണങ്ങളില്‍
ശിലപോല്‍  തറഞ്ഞോരെന്‍റെ
ഹൃദയം കന്മദം പൊഴിക്കുന്നു .
അവക്തമായ നിഴലുകളില്‍
ലയിച്ചുഞാന്‍  ശൂന്യമാകുന്നു.


നേര്‍ത്ത മയക്കത്തിന്‍റെ
തപസില്‍ അഹല്യായി
ഞാന്‍ വീണ്ടും മടുങ്ങുന്നു
ശപമോഷത്തിന്‍റെ
കാല്പതിക്കുന്ന
നാള്‍വഴികളില്‍ ഉണരാന്‍ .

തണല്‍ ഉരുകുന്ന
വഴിയരുകില്‍
പണ്ടൊരു പുഴയുണ്ടായിരുന്നു.
അല്ല, തെറ്റി പോയി;
നിറഞ്ഞൊഴുകിയ
പുഴയരുകില്‍ പണ്ടൊരു
നാട്ടു വഴിയുണ്ടായിരുന്നു.

പുഴയില്‍ മണല്‍ ഒഴുകി
തെളിനീരു കലങ്ങി ,
പുഴയിലൂടൊരു വഴി ഒഴുകി
വഴി പുഴയെ മറികടന്നു .


ഇടര്‍ന്ന തിട്ടയില്‍
കൈ  ഊന്നി  അവന്‍ പറഞ്ഞു
പണ്ടിവിടെ  പ്രളയം
ഉണ്ടാകുമായിരുന്നെന്ന്‍.. .
അത് കേട്ട് ചിരിച്ചു
വെയിലിനു ഭ്രാന്തെടുത്തു .

Tuesday, October 30, 2012



സഞ്ചാരവീഥികള്‍ 

വാക്കുകള്‍ കൊണ്ടുള്ള വ്യവഹാരത്തില്‍
എനിക്കും നിനക്കും എത്ര അന്തരം
നോക്കു കൊണ്ടുപോലുമുള്ള
നിന്‍റെ സാമിപ്യം
എന്‍റെ ഹൃദയം കുലുക്കുന്നു

നിന്‍റെ വാക്കുകള്‍
തുലാമഴയ്ക്ക്  മുന്നണിയായ
ആകാശ ഭേരികള്‍,
എന്‍റെ വാക്കുകള്‍
സമുദ്രഗര്‍ഭത്തില്‍   മയങ്ങുന്ന
മഴ മുത്തുകള്‍ .

ആകാശ കൂട്ടില്‍ നിന്നും
പിരിഞ്ഞ നമ്മള്‍
ഇരുവഴിയായി സഞ്ചരിച്ചു.
മേടുകളിലെ ഉയര്‍ന്ന
തലപ്പുകളില്‍ നീ മുദ്രയിട്ടു
ഞാന്‍ അടര്‍ന്നുവീണു
വീണ്ടുമൊരു കൂടിനുള്ളില്‍
മയങ്ങി കിടക്കുന്നു.

കാലസാക്ഷിയായി
തിളക്കമോടെ ഞാന്‍ ഉണരും
നിന്‍റെ ഓര്‍മ്മകളില്‍  
കരിഞ്ഞ തിണര്‍പ്പുകള്‍
ഞാന്‍ കാണും .
 

Monday, October 29, 2012

ചിലര്‍ എന്നോട് പറഞ്ഞത്

വിരുന്നു വിളിച്ചു
കാക്കയിരുന്ന
ചില്ലയിന്ന് ഉണങ്ങിപോയി
മരുന്ന് മണം പുതച്ചു
ഞാനിന്ന് ഏകനായി .

എത്ര രാക്കാഴ്ച്ചകളില്‍
എനിക്ക് ചുറ്റും
സ്ഫടിക ഗ്ലാസുകള്‍ നിരന്നു .
എത്ര പേക്കോലങ്ങള്‍
എനിക്കായി ആരവമിട്ടു .
ഇന്ന് ;ഒഴിഞ്ഞ മേശയരികില്‍
ഈച്ചയാര്‍ക്കുന്ന വൃണവുമായി
ഞാന്‍ മാത്രം.

എന്റെ സ്വപ്‌നങ്ങള്‍ ,
എന്റെ രാവുകള്‍ ,
എന്റെ പകലുകള്‍,
എത്ര നഷ്ടമാക്കി .

ഓടിയ ഓട്ടംഅളന്നു
കിതയ്ക്കുന്നു ഞാന്‍
ഇനി നിന്റെ ഊഴം
അത് കണ്ടു
ഞാന്‍ ചിരിയ്ക്കട്ടെ.

Friday, October 26, 2012


മഴ തോര്‍ന്ന പകല്‍

നിന്റെ മിഴിയില്‍  പിടഞ്ഞ
മഴനീരുനോക്കി ഞാനിതാ
 ഈ നാട്ടുവഴിയില്‍ .
ഈറന്‍ കാറ്റു വന്നെന്റെ
കവിളില്‍ തഴുകുന്നു
നീര്‍മണി മുത്തുകള്‍
ചിതറി പറക്കുന്നു .

തളിര് നിറഞ്ഞൊരു
ഇലവിന്റെ പാദസ്വരം
കുളിരു  പുതച്ചൊരു
പകലിന്റെ നിസ്വനം.

മണ്ണ് കുഴഞ്ഞ
കാലടിപാടുകള്‍ .
സ്വരമടക്കി
കരിയിലകളരികില്‍ .

ഇടറി വീണ
ഇളംവെയിലില്‍
ഇലതുമ്പുകള്‍ ഉണരുന്നു .
പടര്‍ന്ന നിറങ്ങളില്‍
നിറഞ്ഞു നീലവിധാനം.

ഒരു മഴപകലുകുട് -
ഇവിടെ കൊഴിയുന്നു
നിനവിലേക്കൊരു
സുന്ദര ചിത്രമായി,
ജന്മ സുകൃതമായി .
     


Tuesday, October 23, 2012



'അ'
കൊണ്ടാദ്യമെഴുതിയ
വാക്കില്‍
അറിയാത്ത നോവുകള്‍
ആയിരം ഭാവങ്ങള്‍..

എത്രെ അളന്നിട്ടും
പുകമറയിട്ടൊരു
രൂപമാണ്‌
അടുക്കള സാമാനങ്ങള്‍ക്കിടയിലെ
ആശ്ചര്യ ചിഹ്ന്നമാണ്
ഇന്നും
'അ'........!

തലപ്പാവ്   

മധ്യവേനലിന്റെ മധ്യതിലൂട്
ഒരുരുപ വട്ടത്തില്‍
വിപ്ലവം അരിച്ചിറങ്ങുന്ന ആലയിലേക്ക്‌
ചിന്തകള്‍ക്കും ,സ്വപ്നങ്ങള്‍ക്കും
മൂര്‍ച്ച കൂട്ടാന്‍
അരം തേടിവന്നു;
വെന്തുപഴുത്ത് കൂടമേറ്റ്
ചുവന്ന കണ്ണുള്ള
ഒരു അജ്ഞാതന്‍ .

പേരെഴുതാത്ത അരിവെച്ച
അറകളില്‍ നിറംതൂവി
അരിവാള്‍ തലപ്പിലൂടൊരു
പാട്ടു പടര്‍ന്നു
വിയര്‍പ്പു  വീണ മണ്ണിലൂടതു
പ്രധിധ്വനിച്ചു.

പരുന്തു പറക്കാത്ത
മച്ചിന്‍മുകളിലൂടെ,
ഗൂഡമായൊരു
പുകമണം കറങ്ങി; 
തലപ്പാവിട്ടു മൂടിയ
വീര്യമാണ് അതെന്നു
ഇന്ന് ചില
വ്യാഖ്യാനങ്ങള്‍ .

Monday, October 22, 2012


 ചിരിയും- കരച്ചിലും 

ആശുപത്രി വരാന്തയിലെ
കസേരക്കൂട്ടത്തില്‍ .
ആള്‍ വെലുപ്പത്തിനു
 എന്തു സ്ഥാനം.
മരുന്നു മണത്തില്‍
തളം കെട്ടി കിടിക്കുന്ന
മൌനമാണെങ്ങും  .

അകത്തു കത്രികപണിക്ക്
കിടക്കുന്ന ദേഹത്തിന്‍റെ
രക്തബന്ധമുള്ള മുഖങ്ങള്‍
രക്തംവറ്റി  നില്‍ക്കുന്നു.

മൌനം ഭേദിക്കുന്ന
ചില നിമിഷങ്ങളില്‍
ഗര്‍ഭാശയം തുറന്നുവരുന്ന -
കരച്ചിലിനെ ചുറ്റുന്ന
ചിരിയുടെ
സന്തോഷ ലാളനങ്ങള്‍..

മറ്റു ചിലപ്പോള്‍
ഗര്‍ഭാശയത്തിലേക്ക് മടങ്ങുന്ന -
ചിരിയെ ചുറ്റുന്ന
കരച്ചിലിന്‍റെ
ചിറകടി   മേളനങ്ങള്‍. ...
     

Sunday, October 21, 2012

വളപ്പൊട്ടുകള്‍


മാറാല പിടിച്ച തട്ടില്‍നിന്നും
കാലത്തിന്റെ കൈതട്ടി
അടര്‍ന്നു വീണെന്റെ
 ഓര്‍മ്മ പുസ്തകം
ഇരുവാലികള്‍ പൂക്കളമിട്ട
താളുകളില്‍ നിന്നെന്നെ
നീല കണ്ണുയര്‍ത്തി നോക്കുന്നു,
പെറ്റുപെരുകാന്‍ ഞാന്‍ വെച്ച 
മയില്‍‌പ്പീലി തുണ്ടുകള്‍ .
ഇലകള്‍ ,പൂക്കള്‍ ,
തീപ്പെട്ടി ചിത്രങ്ങള്‍ ,
 നിറം  നഷ്ടമാകുന്ന  തൂവലുകള്‍
എന്റെ പുസ്തകക്കാല
കുതുഹലങ്ങള്‍ .

അക്ഷരം എഴുതി പഠിപ്പിച്ച
ഗുരുക്കന്മാര്‍ ,
എന്റെ കൈത്തണ്ടയില്‍ തിണിര്‍ത്ത
ചൂരലിന്റെ ചെറുനോവായി  തെളിയുന്നു,
ഞാനതില്‍ പകച്ചു നില്‍ക്കുന്നൊരു
പിന്‍ ബെഞ്ചുകാരന്‍.
പൊടിപിടിച്ച താളുകളിലുടെ    
ഞാനെന്റെ കൌമാരത്തിലേക്ക്   ,
 മങ്ങിയ  സൌഹൃദത്തിലേക്ക്;
വളപ്പൊട്ടുകള്‍ തിരഞ്ഞു
പിന്‍നടക്കുന്നു.