Thursday, November 8, 2012

ദൈവത്തിന്റെ വീടുകള്‍





  
പുണ്യമൊരു
പ്രാര്‍ഥനയുടെ നിറവില്‍
ഉയര്‍ന്നു പൊങ്ങിയ
മിനാരങ്ങള്‍
പ്രാവുകള്‍ കുറുകുന്ന

മുഖപ്പുകള്‍ .

പടിഞ്ഞാറെന്‍ മാനത്തെ
പുതു ചന്ദ്രിക
ഇശല്‍ ഒഴുക്കിയ
റമദാന്‍ രാവുകള്‍ .

ഉള്ളറകളിലെ
ധ്വനികളില്‍ നിന്ന്
പടരുന്ന
ഊര്‍ജ്ജ പ്രവാഹങ്ങള്‍ ,
നിസ്കാര തഴമ്പുവീണ
നെറ്റിയില്‍ നിഴലിക്കുന്ന
വൃത പുണ്യങ്ങള്‍ .

Wednesday, November 7, 2012

ബംഗലൂരു ചന്നാഗിധേയ ?



കാലമാറ്റത്തില്‍ ഒരു;
വിസ്ഫോടനത്തില്‍
ഞാനും തെറിച്ചുവീണാ-
നഗര മധ്യത്തില്‍
ഗതി തേടി

ഇരവിലും ചിരിയ്ക്കുന്ന
ബംഗ്ലൂരൂ ,നിന്‍റെ

ചിരിയില്‍
ഞാനും മയങ്ങി

കേമ്പഗൌടയുടെ
കന്നഡ മണ്ണിലന്നു
അഭിനവ മദ്യരാജാവിന്‍റെ
വാഴ്ച്ചക്കാലം.
കൊച്ചു ക്രികറ്റിന്‍റെ
ആരവങ്ങള്‍
ആദ്യമുണര്‍ന്ന
ചിന്നസ്വാമിയെ
വലംവെച്ചെത്ര
യാത്രകള്‍ .

പേരറിയാത്ത പൂമരങ്ങള്‍
തണല്‍ വിരിച്ചിട്ട
സുന്ദര വീഥികള്‍ ,
അതിനും മീതെ
പറന്നു പൊങ്ങുന്ന
പുതു വീഥികള്‍ .
ഇഴഞ്ഞു നീങ്ങുന്ന
ശകടത്തിനുള്ളില്‍
എത്ര മുഖങ്ങള്‍
എത്ര കഥകള്‍ .

ലാല്‍ബാഗിലുടെ
എത്ര നടന്നിട്ടും
തീരാത്ത പൂക്കാലങ്ങള്‍
ഓര്‍മ്മയായ-
സ്വാതന്ത്ര്യത്തിന്‍റെ പരേഡുകള്‍. .
അവന്യു റോഡിലുടെത്ര
പുസ്തക തിരച്ചിലുകള്‍ ....

മാളുകള്‍ ,സ്റ്റോളുകള്‍
വോള്‍വോകള്‍ ,
ലീലയുടെ കൊട്ടാരം,
പോലെത്ര.............
ആടമ്പരക്കാഴ്ച്ചകള്‍ .

ഒരു കോണില്‍ ചിരിച്ചും
മറു കോണില്‍ കരഞ്ഞും
പല ജീവിതക്കാഴ്ച്ചകള്‍ ;
ഡോമ്ലൂരിലെ നാറുന്ന
ഓടപോല്‍
നീ മൂടിവെയ്ക്കുന്നു .

ഇടുങ്ങിയ മുറിക്കുള്ളില്‍
അട്ടിയിട്ട സൌഹൃദങ്ങള്‍
പിരിഞ്ഞുപോയിട്ടെത്ര
നാളായെക്കിലും
ആത്മ പുസ്തകത്തിന്‍റെ
നനുത്ത താളില്‍
തുടുത്തു നില്‍ക്കുന്നു .

Monday, November 5, 2012

മധ്യത്ത്.



ഉണങ്ങാന്‍ 
നിരത്തിയിട്ട 
വിത നെല്ല് 
മുറ്റത്ത്‌

കക്കുവാന്‍
കാതോര്‍ത്തു 
ചില ജീവികള്‍ 
പറ്റത്ത്

അലക്കുന്ന
തുണിനോക്കി
ഒരു കാര്‍മേഘം
മാനത്ത്

കുടംപുളിയിട്ട്
ചട്ടിയിലാക്കിയ
പുഴ മീന്‍
അടുപ്പത്ത്‌.

ഓടിയോടി
തളരാതെ
ഒരു മുത്തശി
മധ്യത്ത്.

ഒരു സായഹ്നം 


നടരാജ വിഗ്രഹം കണ്ടു
ഉടലുലഞ്ഞാടുന്ന
കന്യാകുമാരിയുടെ
സായാഹ്ന്ന നൃത്തം

ചടുല വേഗത്തിന്‍റെ
മനസ്സുവീക്കങ്ങള്‍    
ബഷ്പമാക്കുന്ന
കടല്‍ക്കാറ്റിന്‍റെ  മുത്തം

സാഗര പക്ഷികളുടെ
ചിറകടിയില്‍
ഉള്‍ചേരുന്നൊരു
തിരമാലച്ചുരുക്കം .

ആഴിയെ ചുവപ്പിച്ചൊരു
ഊര്‍ജ്ജ പ്രഭതന്‍റെ
നീരാട്ടൊരുക്കങ്ങള്‍ .

നവനീത കിരണങ്ങള്‍
പുല്കിയുണരുമാ -
ഗഗന സീമയില്‍
ചിരിച്ചുണരാന്‍
ഇനിയൊരു
പാതിമയക്കം .

Sunday, November 4, 2012

പണ്ടെന്റെ വീട്ടിലുണ്ടായിരുന്നു
ചുരുണ്ടും, നീണ്ടും
കിടന്നിരുന്നൊരു തഴപ്പായ

കൈതോല മുള്ള് കീറി
ഉണക്കി മെരുക്കി
നാരാണിയമ്മ നെയ്ത
ജാമിതീയ രൂപം

വെന്ത നെല്ലിന്റെ
വേദനകള്‍
നെഞ്ചില്‍ ഏറ്റുവാങ്ങി
പൊരിഞ്ഞ പായ
വിത്തേറ്റി കൊണ്ടെത്ര
തട്ടേറ്റ പായ

ചുരുണ്ട് കൂടുമ്പോള്‍
ഉള്ളിലിരുന്ന ചിരട്ടയോടെ
ഉള്ളറ പരിഭവങ്ങള്‍
പറഞ്ഞ പായ .

കൈതപ്പൂ മണം
മങ്ങിയ
ഇന്നിന്റെ കോലായില്‍
എലികേറി  മാന്തി
പൊളിഞ്ഞ കുടലുനോക്കി
കരയുന്ന  പായ

Saturday, November 3, 2012



കല്ലറകളില്‍ പൂത്തുനില്‍ക്കുന്ന
വെയിലിനു ,എന്തേ ?
ഒരു മഞ്ഞ നിറം

ചുറ്റി കിടക്കുന്ന
ഏകാന്തതയുടെ
മൌനം ഉറഞ്ഞുകൂടിയതോ

പൂക്കളാല്‍ മൂടിയ
ദിനമോര്‍ത്തു
പുഞ്ചിരി തൂകുന്നതോ

പിരിയുമ്പോള്‍
ബാക്കിവെച്ച
കര്‍മ്മ ഫലങ്ങളുടെ
വിഴുപ്പിളകിയതോ.

Friday, November 2, 2012



നഷ്ടപെട്ട സുഹൃത്തിനു

ഓര്‍ക്കുന്നുണ്ട് ഞാന്‍
നിന്മുഖം വല്ലപ്പോഴും,
ജീവിത പരീക്ഷയില്‍
വേര്‍പിരിഞ്ഞു പോയെക്കിലും .

പണ്ടെത്ര പകലുകളില്‍
നാലുമണി പുളകത്തില്‍
ഇരുകൈ കോര്‍ത്തുനാം
ഇരുചക്ര ശകടത്തില്‍
ഇടവഴികള്‍ താണ്ടിയതും.


ചടുല ഭാഷണങ്ങള്‍ക്കിടയില്‍
ചടുപടാ വന്നൊരു
മഴ നമ്മെ പൊതിഞ്ഞതും
അതില്‍ കുതുര്‍ന്നു നീ
ചുണ്ട് കോടി ഇരുന്നതും .

പുച്ചകണ്ണുകള്‍ ഉള്ള
പെണ്‍കുട്ടിയെ നോക്കി
' ങ്ങ്യാവൂ'- 'ങ്ങ്യാവൂ'
കരഞ്ഞു ചിരിച്ചതും .

തിയറിയും പ്രാക്ടിക്കലും
കണ്ടു പേടിച്ചു
സിനിമ ടാകീസില്‍
ഒളിച്ചിരുന്നതും ,
അതുകണ്ടു പിടിച്ചു
നിന്‍റെ അച്ഛന്‍ അന്ന്
ചൂരലുമ്മ തന്നതും .

കടലുകാണാന്‍ പോയന്നു
കടല തിന്നു
കടല്‍ത്തിര എണ്ണിയതും .
മണലു കൂട്ടിയൊരു
മണിമാളിക പണിതതും .

പഫ്സും ,പുത്തനാം
ബര്‍ഗറും നോക്കി
വെള്ളമിറക്കി ഒരു
വട്ടു സോഡാ കുടിച്ചതും
ഇന്നുമോര്‍ക്കുന്നു ഞാന്‍ .

കാവടിയാട്ടം കാണാന്‍
പോയന്നു കാലത്ത്
കട്ട് പെറുക്കിയ
കടലാസു പൂക്കള്‍പോല്‍
തിളങ്ങി നില്‍ക്കുന്നു
ഇന്നുമാ ഓര്‍മ്മകള്‍

എത്ര വട്ടത്തില്‍
ചവുട്ടിയിട്ടും
നീണ്ടു പോകുന്ന
ജീവിതചക്രത്തില്‍
വീണ്ടുമൊരിക്കല്‍
കണ്ടുമുട്ടിയാല്‍
കാര്യം ഒന്നുണ്ടുപറയാന്‍
കരുതി വെയ്ക്കുന്നു .

Wednesday, October 31, 2012


അയലത്ത് നിന്നൊരു
നിലവിളി ഒച്ച
ഓടികിതച്ചു ഞാന്‍
ചെന്നു നോക്കി

അവിടുത്തെ ചേട്ടന്‍റെ,
ഹൃദയത്തിലേക്കുള്ള
തീവണ്ടി പാതയില്‍
മണ്ണിടിച്ചില്‍ .

ചങ്കിടിച്ചും,കാറ്റടിച്ചും
മണ്ണ് മാറ്റുമ്പോള്‍ .

സുനാമി മുന്നറിയിപ്പുമായി
ഒരു വാര്‍ത്താ -
പ്രക്ഷേപണം .

മനസിലെ മഴ






വര്‍ഷം പെയ്തു നിറയുന്നു
തൊടിയിലും ,
മരുഭുകാറ്റേറ്റു
മരവിച്ച മനസ്സിലും .

സന്ധ്യയുടെ കണ്‍തടം
നിറഞ്ഞു തുളുമ്പിയ
രാമഴയുടെ സംഗീതം
നെറ്റിയില്‍ ഇറ്റുവീണ
നനവാര്‍ന്ന രാഗമായി
ജനല്‍ പടിയുലുടെന്‍റെ
നെഞ്ചില്‍ പതിക്കുന്നു .

ചാലുകളിലൂടെ  ഒഴുകി
പരക്കുന്ന; ഓര്‍മ്മകളുടെ  
നേര്‍ത്ത  ജലകണങ്ങളില്‍
ശിലപോല്‍  തറഞ്ഞോരെന്‍റെ
ഹൃദയം കന്മദം പൊഴിക്കുന്നു .
അവക്തമായ നിഴലുകളില്‍
ലയിച്ചുഞാന്‍  ശൂന്യമാകുന്നു.


നേര്‍ത്ത മയക്കത്തിന്‍റെ
തപസില്‍ അഹല്യായി
ഞാന്‍ വീണ്ടും മടുങ്ങുന്നു
ശപമോഷത്തിന്‍റെ
കാല്പതിക്കുന്ന
നാള്‍വഴികളില്‍ ഉണരാന്‍ .

തണല്‍ ഉരുകുന്ന
വഴിയരുകില്‍
പണ്ടൊരു പുഴയുണ്ടായിരുന്നു.
അല്ല, തെറ്റി പോയി;
നിറഞ്ഞൊഴുകിയ
പുഴയരുകില്‍ പണ്ടൊരു
നാട്ടു വഴിയുണ്ടായിരുന്നു.

പുഴയില്‍ മണല്‍ ഒഴുകി
തെളിനീരു കലങ്ങി ,
പുഴയിലൂടൊരു വഴി ഒഴുകി
വഴി പുഴയെ മറികടന്നു .


ഇടര്‍ന്ന തിട്ടയില്‍
കൈ  ഊന്നി  അവന്‍ പറഞ്ഞു
പണ്ടിവിടെ  പ്രളയം
ഉണ്ടാകുമായിരുന്നെന്ന്‍.. .
അത് കേട്ട് ചിരിച്ചു
വെയിലിനു ഭ്രാന്തെടുത്തു .