Tuesday, November 13, 2012

ശൈത്യം



മരുഭൂമിയിലെ വേനല്‍
ഇന്നലെ അവധിക്കപേക്ഷിച്ചു
അര്‍ദ്ധവിരാമമിട്ടൊരു
പൊടിമഴ വന്നുപാറി.

കൊടും ശൈത്യത്തിന്‍റെ
വരവറിയിച്ചു ,
പകലുപോലും
നേരം തെറ്റി
മിഴിയടച്ചു തുടങ്ങി .
കുളിര് പുതയ്ക്കുന്ന
കാലമോര്‍ത്തു
വഴിവക്കുകള്‍
പൂവിരിയ്ക്കാനൊരുങ്ങുന്നു

പനക്കൂട്ടങ്ങളില്‍
പുനര്‍ജീവനത്തിന്‍റെ
നാടിമിടുപ്പുകള്‍ .


കാറ്റു കൂമ്പാരമിട്ട
മണല്‍ത്തരികളരുകില്‍
താവളം കെട്ടുന്നു ചിലര്‍,
പൂര്‍വ്വികര്‍  അതിജീവിച്ച
ഋതുക്കള്‍ ഓര്‍ത്തു
രക്തരേഖകള്‍ പുതുക്കാന്‍
മണ്ണിന്‍റെ രുചി
തിരിച്ചറിയാന്‍ .    

വിടവ്

കണ്ണുകൊണ്ട് കണ്ടറിഞ്ഞതെല്ലാം
കല്ലുവെച്ച കളവാണ്
അരികത്തിരുന്നു കേട്ടതെല്ലാം
തൊങ്ങലുവെച്ച കഥകളാണ്
എനിക്കും നിനക്കും
തമ്മിലിടയില്‍ ഇന്നും
ആഴമറിയാത്ത വിടവുണ്ട്‌ .

എത്ര പുതപ്പിട്ടു
മൂടിയിട്ടും
എന്‍റെയും നിന്‍റെയും
ഉള്ളറകളിലിന്നും
ആര്‍ത്തിയുടെ,അഹങ്കാരത്തിന്‍റെ
അധികാര മോഹത്തിന്‍റെ
വിത്തുകള്‍ മുളയ്ക്കുന്നുണ്ട് .

ജരാനരകളില്ലാത്ത യവ്വനം
കൊതിക്കുന്ന യയാതിയെപോല്‍
പടര്‍ന്നു കയറാന്‍ ആകാശവും
കിടന്നുറങ്ങാന്‍ ഭൂമിയുമുള്ള
ചിന്തകളുടെ മേച്ചില്‍പ്പുറങ്ങളിലും
തട്ടിപ്പറിക്കലുകളുടെ
സ്വാര്‍ത്ഥത പരക്കുന്നുണ്ട് .

Monday, November 12, 2012

#***ഏവര്‍ക്കും ദീപാവലി ആശംസകള്‍ ***#

അഗ്നിപൂത്ത
നിറങ്ങള്‍ കൊണ്ടു
മാനം ചിത്രമെഴുതുമ്പോള്‍
തെളിഞ്ഞു കത്തുന്ന
ദീപങ്ങള്‍ കൊണ്ടു
സന്ധ്യ ചിരിയ്ക്കുമ്പോള്‍
മധുരം പങ്കിട്ടു
മനസു നിറയുമ്പോള്‍,
പുരാണങ്ങള്‍ ബാക്കി വെച്ച
നന്മയോര്‍ക്കുന്നു .

Sunday, November 11, 2012

ദൈവങ്ങള്‍ വില്‍പ്പനയ്ക്ക്

ദൈവങ്ങളെ വില്‍പ്പനയ്ക്ക്-
വെച്ചൊരു മുക്കവലയില്‍
പാതിരാ നേരത്തൊരു
നക്ഷത്രം വീണുടഞ്ഞു .

ചിതറിയ ശകലങ്ങളില്‍
നിറം പിടിച്ചു .

ദൈവങ്ങള്‍ തമ്മില്‍
കലഹിച്ചു ,പോര്‍വിളിച്ചു
ചോര കുടിച്ചു;

എത്ര കുടിച്ചിട്ടും
തീരാതെ
പുതു ദൈവങ്ങളിന്നും
വില്പ്പനയ്ക്കെത്തുന്നു .

Friday, November 9, 2012

ചൊവ്വാ ദോഷം

ചൊവ്വാ ദോഷമുണ്ടെന്നു
ജോതിഷി ,
ഞാനെന്തു
പിഴച്ചെന്നു പെണ്‍കുട്ടി .

കണ്ടവര്‍ -കണ്ടവര്‍
ചായ കുടിച്ചു
മടങ്ങി .
കേട്ടവര്‍ -കേട്ടവര്‍
വെറുതെ

നെടുവീര്‍പ്പിട്ടു .

ബീജാവാഹമേല്‍ക്കാത്ത
ഗര്‍ഭപാത്രം ഇന്നലെ
തൂങ്ങി മരിച്ചു ,
എരിഞ്ഞു തീര്‍ന്നിട്ടും
തുറിച്ചു നോക്കുന്നു
കണ്ണുകള്‍ .

ദോഷം ഇല്ലാത്തിടത്തേക്ക്
ഞാന്‍ പോകുന്നു
എന്നൊരു മുന്‍കുറിപ്പ്
മേശവലുപ്പില്‍
നിന്നും വീണ്ടെടുത്തു.

Thursday, November 8, 2012

ദൈവത്തിന്റെ വീടുകള്‍





  
പുണ്യമൊരു
പ്രാര്‍ഥനയുടെ നിറവില്‍
ഉയര്‍ന്നു പൊങ്ങിയ
മിനാരങ്ങള്‍
പ്രാവുകള്‍ കുറുകുന്ന

മുഖപ്പുകള്‍ .

പടിഞ്ഞാറെന്‍ മാനത്തെ
പുതു ചന്ദ്രിക
ഇശല്‍ ഒഴുക്കിയ
റമദാന്‍ രാവുകള്‍ .

ഉള്ളറകളിലെ
ധ്വനികളില്‍ നിന്ന്
പടരുന്ന
ഊര്‍ജ്ജ പ്രവാഹങ്ങള്‍ ,
നിസ്കാര തഴമ്പുവീണ
നെറ്റിയില്‍ നിഴലിക്കുന്ന
വൃത പുണ്യങ്ങള്‍ .

Wednesday, November 7, 2012

ബംഗലൂരു ചന്നാഗിധേയ ?



കാലമാറ്റത്തില്‍ ഒരു;
വിസ്ഫോടനത്തില്‍
ഞാനും തെറിച്ചുവീണാ-
നഗര മധ്യത്തില്‍
ഗതി തേടി

ഇരവിലും ചിരിയ്ക്കുന്ന
ബംഗ്ലൂരൂ ,നിന്‍റെ

ചിരിയില്‍
ഞാനും മയങ്ങി

കേമ്പഗൌടയുടെ
കന്നഡ മണ്ണിലന്നു
അഭിനവ മദ്യരാജാവിന്‍റെ
വാഴ്ച്ചക്കാലം.
കൊച്ചു ക്രികറ്റിന്‍റെ
ആരവങ്ങള്‍
ആദ്യമുണര്‍ന്ന
ചിന്നസ്വാമിയെ
വലംവെച്ചെത്ര
യാത്രകള്‍ .

പേരറിയാത്ത പൂമരങ്ങള്‍
തണല്‍ വിരിച്ചിട്ട
സുന്ദര വീഥികള്‍ ,
അതിനും മീതെ
പറന്നു പൊങ്ങുന്ന
പുതു വീഥികള്‍ .
ഇഴഞ്ഞു നീങ്ങുന്ന
ശകടത്തിനുള്ളില്‍
എത്ര മുഖങ്ങള്‍
എത്ര കഥകള്‍ .

ലാല്‍ബാഗിലുടെ
എത്ര നടന്നിട്ടും
തീരാത്ത പൂക്കാലങ്ങള്‍
ഓര്‍മ്മയായ-
സ്വാതന്ത്ര്യത്തിന്‍റെ പരേഡുകള്‍. .
അവന്യു റോഡിലുടെത്ര
പുസ്തക തിരച്ചിലുകള്‍ ....

മാളുകള്‍ ,സ്റ്റോളുകള്‍
വോള്‍വോകള്‍ ,
ലീലയുടെ കൊട്ടാരം,
പോലെത്ര.............
ആടമ്പരക്കാഴ്ച്ചകള്‍ .

ഒരു കോണില്‍ ചിരിച്ചും
മറു കോണില്‍ കരഞ്ഞും
പല ജീവിതക്കാഴ്ച്ചകള്‍ ;
ഡോമ്ലൂരിലെ നാറുന്ന
ഓടപോല്‍
നീ മൂടിവെയ്ക്കുന്നു .

ഇടുങ്ങിയ മുറിക്കുള്ളില്‍
അട്ടിയിട്ട സൌഹൃദങ്ങള്‍
പിരിഞ്ഞുപോയിട്ടെത്ര
നാളായെക്കിലും
ആത്മ പുസ്തകത്തിന്‍റെ
നനുത്ത താളില്‍
തുടുത്തു നില്‍ക്കുന്നു .

Monday, November 5, 2012

മധ്യത്ത്.



ഉണങ്ങാന്‍ 
നിരത്തിയിട്ട 
വിത നെല്ല് 
മുറ്റത്ത്‌

കക്കുവാന്‍
കാതോര്‍ത്തു 
ചില ജീവികള്‍ 
പറ്റത്ത്

അലക്കുന്ന
തുണിനോക്കി
ഒരു കാര്‍മേഘം
മാനത്ത്

കുടംപുളിയിട്ട്
ചട്ടിയിലാക്കിയ
പുഴ മീന്‍
അടുപ്പത്ത്‌.

ഓടിയോടി
തളരാതെ
ഒരു മുത്തശി
മധ്യത്ത്.

ഒരു സായഹ്നം 


നടരാജ വിഗ്രഹം കണ്ടു
ഉടലുലഞ്ഞാടുന്ന
കന്യാകുമാരിയുടെ
സായാഹ്ന്ന നൃത്തം

ചടുല വേഗത്തിന്‍റെ
മനസ്സുവീക്കങ്ങള്‍    
ബഷ്പമാക്കുന്ന
കടല്‍ക്കാറ്റിന്‍റെ  മുത്തം

സാഗര പക്ഷികളുടെ
ചിറകടിയില്‍
ഉള്‍ചേരുന്നൊരു
തിരമാലച്ചുരുക്കം .

ആഴിയെ ചുവപ്പിച്ചൊരു
ഊര്‍ജ്ജ പ്രഭതന്‍റെ
നീരാട്ടൊരുക്കങ്ങള്‍ .

നവനീത കിരണങ്ങള്‍
പുല്കിയുണരുമാ -
ഗഗന സീമയില്‍
ചിരിച്ചുണരാന്‍
ഇനിയൊരു
പാതിമയക്കം .

Sunday, November 4, 2012

പണ്ടെന്റെ വീട്ടിലുണ്ടായിരുന്നു
ചുരുണ്ടും, നീണ്ടും
കിടന്നിരുന്നൊരു തഴപ്പായ

കൈതോല മുള്ള് കീറി
ഉണക്കി മെരുക്കി
നാരാണിയമ്മ നെയ്ത
ജാമിതീയ രൂപം

വെന്ത നെല്ലിന്റെ
വേദനകള്‍
നെഞ്ചില്‍ ഏറ്റുവാങ്ങി
പൊരിഞ്ഞ പായ
വിത്തേറ്റി കൊണ്ടെത്ര
തട്ടേറ്റ പായ

ചുരുണ്ട് കൂടുമ്പോള്‍
ഉള്ളിലിരുന്ന ചിരട്ടയോടെ
ഉള്ളറ പരിഭവങ്ങള്‍
പറഞ്ഞ പായ .

കൈതപ്പൂ മണം
മങ്ങിയ
ഇന്നിന്റെ കോലായില്‍
എലികേറി  മാന്തി
പൊളിഞ്ഞ കുടലുനോക്കി
കരയുന്ന  പായ