Wednesday, December 5, 2012

മരുഭൂമികള്‍ ഉണ്ടാകുന്നത്.


      ആകെ കറുത്തൊരു
ആകാശമുണ്ട്     കാറ്റിനോട്
  പരിഭവിച്ചു നില്‍ക്കുന്നു .

   വെയിലുതിന്നു വെളുത്ത
     കാടുണ്ട്‌ നാടുനോക്കി
വയസന്‍     ചിരി     ചിരിക്കുന്നു .

    ലോറികയറിപ്പോയ
കുന്നുണ്ട്    ചെങ്ങാതിയെ
തിരഞ്ഞു റോഡിലിരിക്കുന്നു.

      നെല്ലുവിളഞ്ഞ
വയലുകളുണ്ട് തായ്വഴി
തേടി ഫ്ലാറ്റിലിരിക്കുന്നു.

      മഴകുത്തിയോഴുകിയ
നാട്ടുകുളമുണ്ട് തോണ്ടയുണങ്ങി
     കോളക്കടയില്‍    നില്‍ക്കുന്നു .

(പലരും  പറഞ്ഞുപഴകിയ
         കഥകളുണ്ട് ഞാനും
       എഴുതിവെയ്ക്കുന്നു
   ഒരുവേള നാളെപറയാം ,
ഇക്കാണുന്ന    മരുവിലാരുന്നു
    എന്‍റെ വാക്കുകളിലെ
              പച്ചപ്പെന്ന്.)

Monday, December 3, 2012

ഏകാന്തതേ....


ഏകാന്തതേ
നിന്‍റെ ചിറകിന്‍
തണലിനിടയില്‍
ഒരല്പ്പമിടം
എനിക്കുതരൂ ..

കെട്ടഴിഞ്ഞുപോയ
ചിന്തകളുടെ ,
കാഴ്ച്ചകളുടെ
ഭാണ്ടക്കെട്ടുകള്‍
മുറുക്കിവെച്ച്
ഞാനൊന്നു
വിശ്രമിക്കട്ടെ .

മഞ്ഞുവീണു,
മരവിച്ച കാലത്തിനപ്പുറം
വസന്തം തളിരിടുന്നതു
സ്വപ്നം കാണട്ടെ
മുന്നിലുള്ള വറുതിയുടെ
ഉഷ്ണജ്ജ്വാലകളെ
കണ്ടില്ലെന്നു നടിക്കട്ടെ .

ഭൂമിയുടെ കോണുകളില്‍
എങ്ങെങ്കിലും
കാലത്തിന്‍റെ
കൈ പതിയാത്ത,
മനുഷ്യമോഹത്തിന്‍റെ
കാല്‍പ്പാടു വീഴാത്ത
ഇടങ്ങളുണ്ടോ ?
നിന്‍റെ കൈകോര്‍ത്തു
നക്ഷത്രങ്ങള്‍ മൂടപ്പെട്ട
ആകാശം നോക്കി
കിടന്നുറങ്ങാന്‍ .



Saturday, December 1, 2012

Dec-1st


രക്തരേണുക്കളിലുടെ
തലമുറകളിലേക്ക്
പടര്‍ന്നു കയറുന്ന
നുരയ്ക്കും പുഴുക്കളെ
പിഴുതെറിയാം.

അജ്ഞതയുടെ
ഇരുട്ടിലേക്ക്
ഒരുമെഴുകുവെട്ടം
കൊളുത്തിവെക്കാന്‍
കൈകോര്‍ത്തു
പങ്കുചേരാം  .

http://www.aids.org/
http://www.manoramaonline.com/advt/Health/world-aids-day-2012/index.html
http://www.who.int/mediacentre/events/annual/world_aids_day/en/index.html
http://www.ksacs.in/

Thursday, November 29, 2012

സമൂഹത്തിനോട്


   ഞാന്‍ ആരെന്ന് ;

എന്നിലും നന്നായി 


നിങ്ങള്‍ക്കറിയാം 


  എന്ന് എന്നോട് 


  ചിലര്‍ പറഞ്ഞു .




   നിങ്ങളറിയുന്ന


      ഞാനാണ്‌ 


യഥാര്‍ത്ഥത്തിലുള്ള   


   ഞാനെങ്കില്‍  ,  


ഞാന്‍  അറിയുന്ന 


ഞാന്‍   ആരെന്ന്‍


ചിന്തിച്ച്  ,ശങ്കിച്ച് 


ഞാന്‍  എന്നെപോലും 


  മറന്നു പോയി.

Tuesday, November 27, 2012

പ്രവാസമരണം


ആശുപത്രി മുറിക്കു
വെളിയിലെ
ചില്ലുപാളിയിലൂടെ കണ്ട
മോണിട്ടറിലെ
ഹൃദയരേഖകള്‍ ,
നീണ്ടും കുറുകിയും
ഒടുവിലൊരു
നേര്‍രേഖയായി
അവനെ ശീതീകരണ
മുറിയിലേക്ക്
കൂട്ടികൊണ്ടുപോയി .


ഇന്നലെ രാവില്‍
ഉറങ്ങുവോളം
സംസാരിച്ചിരുന്നതാണ്
പ്രതീക്ഷകളുടെ ,
സ്വപ്നങ്ങളുടെ
ലോകം പകുത്തതാണ് .


പഠിക്കുന്ന മകളെപ്പറ്റി,
പണിതീരാറായ
വീടിനെപ്പറ്റി ,
പ്രായമായ
അപ്പനമ്മയെപ്പറ്റി .
.....................................

കൂടിയ
കറന്റ് ചാര്‍ജ്ജു
മുതല്‍  
പാല്‍ വിലവരെയുള്ള ;
പരിഭവങ്ങള്‍
കേള്‍ക്കാതെ
എനിക്കിനി
സ്വസ്ഥമായ് ഉറങ്ങാം.........
അവനൊഴിഞ്ഞ
കിടക്ക നോക്കി .

(ഒരു പ്രവാസി  നാട്ടുകാരന്‍റെ  മരണവാര്‍ത്ത കേട്ടപ്പോള്‍ .......)


Sunday, November 25, 2012

ചലച്ചിത്ര കാവ്യം


            1.ഋതു
 
ബുദ്ധ ദര്‍ശനത്തിന്‍റെ
       നിറവില്‍
സ്വയം പാപത്തിന്‍റെ
       ശിലകള്‍,
വലിച്ചുഴറുന്ന
ജീവിതത്തിന്‍റെ
ഋതുഭേത കാഴ്ച്ചകള്‍
കണ്ണിലൊരു
മഞ്ഞു കണമായി
ഉറയുന്നു .

       2. പാട്ട് 

കുരുവികളുടെ പാട്ടില്‍
അലിഞ്ഞു ചേരുന്ന
കുരുന്നു ചിരികള്‍
സ്വര്‍ണ നിറമുള്ള
മത്സ്യങ്ങളായി
പുളയുന്നു .

കൂടുവിട്ടു ചാടിയ
ഒട്ടകപക്ഷിക്ക് പിറകെ
കൂടുതേടി പായുന്ന
ജീവിതക്കാഴ്ച്ചകള്‍
പലവഴി കടന്നു
ചിറകടിയായി
ഉയരുന്നു .

1-SPRING,SUMMER,WINTER,FALL,AGAIN SPRING:-- South Korean film by Kim Ki-Duk

2-SONG OF SPARROWS:-Iranian film by Majid Majidi

Friday, November 23, 2012

ചിരി

           ആദ്യം  ചിരിച്ചത്
             പാല്‍ച്ചിരി
         അമ്മയെ നോക്കി

         പിന്നെ ചിരിച്ചത്
          കുസൃതിച്ചിരി
       പെങ്ങളെ നോക്കി 



   അച്ഛനെ നോക്കി ചിരിച്ചത്
           പരിഭവച്ചിരി

നിന്റെ കൈകോര്‍ത്തു ചിരിച്ചത്
        സൌഹൃദച്ചിരി

        കണ്ണില്‍ നോക്കി

     ചിരിക്കുവാന്‍ വെച്ച
          മോഹച്ചിരി
        ബാക്കിയായി

     ഒടുവില്‍ ചിരിച്ചത്

       ചുണ്ടടച്ചാണ്
       പേരറിയാത്ത
             ചിരി

Thursday, November 22, 2012

ഭ്രാന്ത്‌



അങ്ങാടി കോണില്‍നിന്ന്
ഭ്രാന്തന്‍ ചിരിക്കുന്നു,
ഒരു കണ്ണാടി ചീളില്‍
സ്വന്തം മുഖം കണ്ട്

കീറിയ ഒറ്റമുണ്ട്
ഉടുത്തിട്ടുണ്ട്
കട്ടിയഴുക്കിന്‍റെ
മേല്ക്കുപ്പായമുണ്ട്
കണ്ണുകളില്‍
അഗ്നിനാളമുണ്ട്
തലയില്‍ ,മുടിയില്‍
കൊടുംകാറ്റ് ഒളിച്ചിട്ടുണ്ട്,
തെറിവാക്ക് പുലമ്പുന്നുണ്ട്
മൊത്തത്തില്‍ നല്ല
കാഴ്ച്ചയ്ക്കു വകയുണ്ട് .

കാഴ്ച്ചകണ്ട് നില്‍ക്കുന്നുണ്ട്
പല കണ്ണുകള്‍
മതിഭ്രമം ബാതിച്ച മനസുകള്‍ .
യൂടൂബില്‍ , ഫേസ്ബുക്കില്‍
നാളെ നീ താരമാണ്,
പടരുന്ന രോഗമാണ്

ചകിത മാനസനായി
ഞാനുണ്ട് ചിന്തിച്ചു നില്‍ക്കുന്നു
നിന്‍റെ ചിരിയുടെ
അര്‍ത്ഥം  തേടി ,
ഒരുവേള എനിക്കും
ഭ്രാന്തായതാകാം .

Tuesday, November 20, 2012

കിളികള്‍


തിരിഞ്ഞു നോക്കുമ്പോള്‍
എല്ലാ രാജ്യങ്ങളും
മരുപ്രദേശങ്ങളാണ്
പണ്ടെന്നോ കടലാരുന്ന,
കാടാരുന്ന, മണല്‍പ്പറമ്പുകള്‍ .
കാതോര്‍ത്താല്‍
ഇന്നുംകേള്‍ക്കാം
ഇരംബങ്ങള്‍ .

തിരകള്‍ അടങ്ങിയെക്കിലും
മണല്‍ക്കാറ്റ് അടിക്കുന്നുണ്ട്
വറ്റികുറുകി രുചിയറ്റെക്കിലും
പറ്റികിടക്കുന്ന
ഉപ്പിലാണ് നോട്ടം
വേലിക്കപ്പുറത്തേക്കാണ്
ചരിത്ര വഴികള്‍ .

വേട്ടയാടപെടേണ്ട   മൃഗങ്ങള്‍
ഒരുപാടുണ്ടെക്കിലും  
അമ്പേല്ക്കാറുള്ളത്  
എന്നും കിളികള്‍ക്കാണ്.
അല്ലെക്കിലും,                                  
വേനല്‍ കനക്കുമ്പോള്‍
ഇറ്റു നീരില്ലാതെ
മണ്ണു പറ്റുന്ന
കിളികളെ പറ്റി
ആരോര്‍ക്കാന്‍ .

Monday, November 19, 2012

സഞ്ചാരി

ഒരു സഞ്ചാരി ആകണം
കാലം ബാക്കി വെച്ച
കാഴ്ച്ചകള്‍ തിരഞ്ഞുനടക്കണം

ആരും കണ്ടെത്താത്ത
തീരങ്ങളിലുടെ
ചിറകു വീശി പറക്കണം

പുത്തെന്‍ കാഴ്ച്ചകളുടെ
വിസ്മയങ്ങളെ

കൈയെത്തി തൊടണം .

പൂമരങ്ങള്‍ ,പൂമ്പാറ്റകള്‍
നിറങ്ങള്‍ ,നീര്‍ചോലകള്‍
എല്ലാം ഒപ്പിയെടുക്കണം

കുന്നിന്‍ തലപ്പുകളിലുടെ
ചീറിപായുന്ന മേഘങ്ങളില്‍
അലിഞ്ഞു ചേരണം

കാറ്റായ്,മഴയായ്
വെയിലായ്,മഞ്ഞായ്‌
പൊഴിഞ്ഞു തീരണം .