Thursday, December 20, 2012

ഓര്‍മ്മകളില്‍ ഒരു കൊയ്ത്തുകാലം




ക്ലാസ്സു പരീക്ഷ കഴിഞ്ഞു
സ്കൂള്‍ അടച്ചതിന്റെ
പിറ്റേന്നാണ്
കൊയ്ത്തു തുടങ്ങിയത് .

മുറ്റം ചെത്തിയൊരുക്കി
വെടിപ്പാക്കിയിട്ടിടുണ്ട്
വൈകിട്ട്
കറ്റയടുക്കാനുള്ളതാണ്‌

ഇങ്ങെ കളത്തില്‍
ഭാര്‍ഗവന്‍ ചേട്ടന്റെ
അപ്പുറത്തു
വാസന്തിചേച്ചിയുടെ,
അതിന്റെ അപ്പുറത്തു
മാധവി ചേച്ചിയുടെ,
അങ്ങനെയാണ് പതിവ്;
പതിവുതെറ്റിച്ചാല്‍
തല്ലുണ്ടയാലോ.

ഭാര്‍ഗവന്‍ ചേട്ടനും ,
വാസന്തി ചേച്ചിയും,
മാധവി ചേച്ചിയുമെല്ലാം  
പാടത്താണ് .
അവര്‍ക്ക് കഞ്ഞിവെള്ളം
കൊണ്ട് കൊടുക്കണം .

ഒരേ താളത്തില്‍
പാട്ടുപാടി ,അവര്‍
കൊയ്തു മുന്നേറുമ്പോള്‍
തലയരിഞ്ഞു കിടക്കുന്ന
കതിരുകള്‍ ,എന്താണ്
തമ്മില്‍ പറയുന്നത്?
പത്തായത്തില്‍
ഒളിക്കുമ്പോള്‍
കൂട്ടുവരുന്ന
ചുണ്ടെലികളെക്കുറിച്ചായിരിക്കും.

 

 കൊയ്തുനിരത്തിയ
കതിരുകളില്‍
കലബലുണ്ടാക്കിയ
രണ്ടെണ്ണത്തിനെ
ചെവിക്കുപിടിച്ചു തിരിച്ച്,
വാസന്തി ചേച്ചി 
കറ്റകെട്ടുന്നത്
കാണാന്‍ തന്നെ
ചേലാണ്.

കറ്റകെട്ടുകഴിങ്ങാല്‍ 
പിന്നെ മത്സരമാണ്‌,
ആരാണ് കൂടുതല്‍
ചുമക്കുന്നതെന്നറിയാന്‍
തലയില്‍
കറ്റചാക്കുമായി
കുണുങ്ങി-കുണുങ്ങി
വയല്‍ വരമ്പിലൂടെ
വീഴാതെ നടക്കുന്നത്
ഒരു അഭ്യാസംതന്നെയാണ് .

കൊയ്ത്തോത്തുങ്ങി കഴിങ്ങാല്‍
പിന്നൊരു ബഹളമാണ്
കറ്റമെതിക്കണം
കാറ്റുനോക്കി  പാറ്റിയെടുക്കണം
പറയും,നാഴിയും
ചങ്ങഴിയുമളന്നു
ഈണത്തില്‍
പതം തിരിക്കണം
പത്തായം നിറയ്ക്കണം
കച്ചിയൊതുക്കി
തുറുവാക്കണം.

ഇന്നും കൊയ്ത്താണ്
നീളന്‍ കൊഴലുവെച്ചൊരു
വണ്ടിയോടിനടക്കുന്നു
അരികില്‍ വന്നു
നെല്ലുകുടയുന്നു ,
അയലത്തെ
വാസുചേട്ടന്‍
അന്തികള്ളടിച്ചിട്ടു
വാളുവെയ്ക്കുന്നതു പോലെ
"ഒരു ചേലുമില്ല".


   

Tuesday, December 18, 2012

നിയമവഴികള്‍


നിയമം

 നിയമം
കുറുക്കുവഴികളാണ്
  തെറ്റില്‍ നിന്നും ശരിയിലേക്കും 
  ശരിയില്‍ നിന്നും തെറ്റിലേക്കും
 ചെറിയ തെറ്റില്‍ നിന്നും 
 വലിയ തെറ്റിലേക്കും 
അങ്ങനെ ,...

പല -പല വഴികള്‍ 
കുറുകി കിടക്കുന്നു .

കഴുമരം പറഞ്ഞത് 

കൊലക്കയര്‍ 
തുമ്പിലൂടെ 
അരിച്ചുകയറിയ,
പ്രാണന്‍റെ
അവസാന പിടച്ചലികളില്‍
ചിലപ്പോഴെക്കിലും 
ഞാന്‍ 
ആര്‍ത്തു ചിരിച്ചിടുണ്ട്.


Sunday, December 16, 2012

വാരാന്ത്യ വിശേഷങ്ങള്‍

അവധി ദിവസത്തിന്‍റെ
ആലസ്യത്തില്‍
വൈകി എഴുന്നേറ്റു
കണ്‍‌തുറന്നു നോക്കിയപ്പോള്‍
മുന്നില്‍ കണ്ണാടി
ഇന്നത്തെ ദിവസം
"!@&*^$&$$&$&"


മുഖം കഴുകിയേക്കാം
എന്നുകരുതി
പൈപ്പ് തുറന്നപ്പോള്‍
അത് എന്നോട്
പൊട്ടിത്തെറിക്കുന്നു
അധോവായു
ചീറ്റിച്ചു കൊണ്ട് .

സമയം കളയാന്‍
വഴി അന്വേഷിച്ചപ്പോഴാണ്
ചുരുണ്ടുകൂടികിടന്ന
പത്രത്താളുകള്‍ക്ക്
ജീവന്‍ വെച്ചത്

കയ്യിലെ ചായക്കപ്പില്‍നിന്നും
ആവിപ്പുക
ഉയര്‍ന്നു പൊങ്ങി
കറങ്ങിത്തിരിഞ്ഞു  
അന്തരീക്ഷത്തില്‍
അപ്രത്ക്ഷ്യമായി;
കണ്മുന്നിലെ
പത്രത്താളുകളില്‍ നിന്നും
ചൂടാറാത്ത
ചില വാര്‍ത്തകള്‍
സിരകളില്‍ കയറി
നീറിത്തുടങ്ങി .

അങ്ങകലെ അമേരിക്കയില്‍
അമ്മയെ വെടിവെച്ചു
വീഴ്ത്തിയിട്ടും
പിണക്കം മാറാതെ ,
അമ്മ പഠിപ്പിച്ച
കുരുന്നുകളെയും
കൊന്നുതള്ളിയ
യുവാവിന്‍റെ
തോക്കു വിശേഷങ്ങള്‍ .

ചൈനകെന്താ
മോശമാകാന്‍ പറ്റുമോ,
വളര്‍ന്നുവരുന്ന ശക്തിയാണ് .
അവിടെയുമുണ്ട്
സ്കൂള്‍ കുട്ടികള്‍
തന്നെ ഇരകള്‍
കത്തികൊണ്ടാണ്
പ്രയോഗം എന്നുമാത്രം .

പിന്നെയും പലതുണ്ട്
വാര്‍ത്തകള്‍ ,
ലോകവാര്‍ത്തകളില്‍
മൊത്തമായൊരു
ചുവപ്പുരാശി
പടര്‍ന്നു കാണുന്നു .

ആശ്വാസ വാര്‍ത്തകള്‍
തിരഞ്ഞു
കേരളത്തിലെക്കൊന്നു
പോയിവരാമെന്നു വെച്ചു,
തലക്കെട്ടഴിഞ്ഞു
നഗ്നമായി ,
ചില ആഭിജാത്യത്തിന്‍റെ
മൂടുപടങ്ങള്‍ .

*സ്വന്തം* മകള്‍ക്ക്
മദ്യംനല്കി
പീഡിപ്പിച്ച
അച്ഛനും ,കൂട്ടാളികളും ;
തൂങ്ങിച്ചത്ത
മകളുടെ
കാമുകനെ കിട്ടാഞ്ഞു
അവന്‍റെ അമ്മയെ
വെട്ടിക്കൊന്ന
വേറൊരു അച്ഛന്‍ ,
................................
അവിടെയും
വാര്‍ത്തകള്‍ക്ക്
കാഠിന്യം തന്നെ
അല്ലെക്കിലും
നമ്മള്‍ മലയാളികള്‍ ,
ഒന്നിനും
പിന്നില്‍ പോകാറില്ലല്ലോ ..

Sunday, December 9, 2012

സന്യാസം


പണ്ടേതോ മുനിമാര്‍
മറന്നുവെച്ച, മൌനമുറങ്ങുന്ന
ഗുഹാന്തരങ്ങളിലൂടെ
ജീവിതത്തിന്‍റെ വെളിച്ചം ,
തേടി ഞാനലയുന്നു

സത്യം മൂടികിടക്കുന്ന
തപോവനങ്ങളിലൂടെ
വെളിവുതേടി
എന്‍റെ സന്യാസം ,
അവഹേളനങ്ങളില്‍
നിങ്ങളരുളിയ
ഭ്രാന്തന്‍റെ മുദ്രയുമായി .

അഗ്നി പിറക്കുന്ന
കോണില്‍ നിന്നും
ബോധം നിറച്ചൊരു
കൈ വരുന്നതും കാത്ത്
മരവുരി മുറുക്കി
ഞാനിരിക്കുന്നു .

കാലാന്തരത്തില്‍ ,
ഖനിഭവിച്ച ഇരുട്ടുറങ്ങുന്ന
കണ്ണുകളിലേക്ക്
തെളിച്ചവുമായി
അദ്വൈതം ഉണരുമോ ,
ഞാന്‍ എന്നെ തിരിച്ചറിയുമോ ?




Wednesday, December 5, 2012

മരുഭൂമികള്‍ ഉണ്ടാകുന്നത്.


      ആകെ കറുത്തൊരു
ആകാശമുണ്ട്     കാറ്റിനോട്
  പരിഭവിച്ചു നില്‍ക്കുന്നു .

   വെയിലുതിന്നു വെളുത്ത
     കാടുണ്ട്‌ നാടുനോക്കി
വയസന്‍     ചിരി     ചിരിക്കുന്നു .

    ലോറികയറിപ്പോയ
കുന്നുണ്ട്    ചെങ്ങാതിയെ
തിരഞ്ഞു റോഡിലിരിക്കുന്നു.

      നെല്ലുവിളഞ്ഞ
വയലുകളുണ്ട് തായ്വഴി
തേടി ഫ്ലാറ്റിലിരിക്കുന്നു.

      മഴകുത്തിയോഴുകിയ
നാട്ടുകുളമുണ്ട് തോണ്ടയുണങ്ങി
     കോളക്കടയില്‍    നില്‍ക്കുന്നു .

(പലരും  പറഞ്ഞുപഴകിയ
         കഥകളുണ്ട് ഞാനും
       എഴുതിവെയ്ക്കുന്നു
   ഒരുവേള നാളെപറയാം ,
ഇക്കാണുന്ന    മരുവിലാരുന്നു
    എന്‍റെ വാക്കുകളിലെ
              പച്ചപ്പെന്ന്.)

Monday, December 3, 2012

ഏകാന്തതേ....


ഏകാന്തതേ
നിന്‍റെ ചിറകിന്‍
തണലിനിടയില്‍
ഒരല്പ്പമിടം
എനിക്കുതരൂ ..

കെട്ടഴിഞ്ഞുപോയ
ചിന്തകളുടെ ,
കാഴ്ച്ചകളുടെ
ഭാണ്ടക്കെട്ടുകള്‍
മുറുക്കിവെച്ച്
ഞാനൊന്നു
വിശ്രമിക്കട്ടെ .

മഞ്ഞുവീണു,
മരവിച്ച കാലത്തിനപ്പുറം
വസന്തം തളിരിടുന്നതു
സ്വപ്നം കാണട്ടെ
മുന്നിലുള്ള വറുതിയുടെ
ഉഷ്ണജ്ജ്വാലകളെ
കണ്ടില്ലെന്നു നടിക്കട്ടെ .

ഭൂമിയുടെ കോണുകളില്‍
എങ്ങെങ്കിലും
കാലത്തിന്‍റെ
കൈ പതിയാത്ത,
മനുഷ്യമോഹത്തിന്‍റെ
കാല്‍പ്പാടു വീഴാത്ത
ഇടങ്ങളുണ്ടോ ?
നിന്‍റെ കൈകോര്‍ത്തു
നക്ഷത്രങ്ങള്‍ മൂടപ്പെട്ട
ആകാശം നോക്കി
കിടന്നുറങ്ങാന്‍ .



Saturday, December 1, 2012

Dec-1st


രക്തരേണുക്കളിലുടെ
തലമുറകളിലേക്ക്
പടര്‍ന്നു കയറുന്ന
നുരയ്ക്കും പുഴുക്കളെ
പിഴുതെറിയാം.

അജ്ഞതയുടെ
ഇരുട്ടിലേക്ക്
ഒരുമെഴുകുവെട്ടം
കൊളുത്തിവെക്കാന്‍
കൈകോര്‍ത്തു
പങ്കുചേരാം  .

http://www.aids.org/
http://www.manoramaonline.com/advt/Health/world-aids-day-2012/index.html
http://www.who.int/mediacentre/events/annual/world_aids_day/en/index.html
http://www.ksacs.in/

Thursday, November 29, 2012

സമൂഹത്തിനോട്


   ഞാന്‍ ആരെന്ന് ;

എന്നിലും നന്നായി 


നിങ്ങള്‍ക്കറിയാം 


  എന്ന് എന്നോട് 


  ചിലര്‍ പറഞ്ഞു .




   നിങ്ങളറിയുന്ന


      ഞാനാണ്‌ 


യഥാര്‍ത്ഥത്തിലുള്ള   


   ഞാനെങ്കില്‍  ,  


ഞാന്‍  അറിയുന്ന 


ഞാന്‍   ആരെന്ന്‍


ചിന്തിച്ച്  ,ശങ്കിച്ച് 


ഞാന്‍  എന്നെപോലും 


  മറന്നു പോയി.

Tuesday, November 27, 2012

പ്രവാസമരണം


ആശുപത്രി മുറിക്കു
വെളിയിലെ
ചില്ലുപാളിയിലൂടെ കണ്ട
മോണിട്ടറിലെ
ഹൃദയരേഖകള്‍ ,
നീണ്ടും കുറുകിയും
ഒടുവിലൊരു
നേര്‍രേഖയായി
അവനെ ശീതീകരണ
മുറിയിലേക്ക്
കൂട്ടികൊണ്ടുപോയി .


ഇന്നലെ രാവില്‍
ഉറങ്ങുവോളം
സംസാരിച്ചിരുന്നതാണ്
പ്രതീക്ഷകളുടെ ,
സ്വപ്നങ്ങളുടെ
ലോകം പകുത്തതാണ് .


പഠിക്കുന്ന മകളെപ്പറ്റി,
പണിതീരാറായ
വീടിനെപ്പറ്റി ,
പ്രായമായ
അപ്പനമ്മയെപ്പറ്റി .
.....................................

കൂടിയ
കറന്റ് ചാര്‍ജ്ജു
മുതല്‍  
പാല്‍ വിലവരെയുള്ള ;
പരിഭവങ്ങള്‍
കേള്‍ക്കാതെ
എനിക്കിനി
സ്വസ്ഥമായ് ഉറങ്ങാം.........
അവനൊഴിഞ്ഞ
കിടക്ക നോക്കി .

(ഒരു പ്രവാസി  നാട്ടുകാരന്‍റെ  മരണവാര്‍ത്ത കേട്ടപ്പോള്‍ .......)


Sunday, November 25, 2012

ചലച്ചിത്ര കാവ്യം


            1.ഋതു
 
ബുദ്ധ ദര്‍ശനത്തിന്‍റെ
       നിറവില്‍
സ്വയം പാപത്തിന്‍റെ
       ശിലകള്‍,
വലിച്ചുഴറുന്ന
ജീവിതത്തിന്‍റെ
ഋതുഭേത കാഴ്ച്ചകള്‍
കണ്ണിലൊരു
മഞ്ഞു കണമായി
ഉറയുന്നു .

       2. പാട്ട് 

കുരുവികളുടെ പാട്ടില്‍
അലിഞ്ഞു ചേരുന്ന
കുരുന്നു ചിരികള്‍
സ്വര്‍ണ നിറമുള്ള
മത്സ്യങ്ങളായി
പുളയുന്നു .

കൂടുവിട്ടു ചാടിയ
ഒട്ടകപക്ഷിക്ക് പിറകെ
കൂടുതേടി പായുന്ന
ജീവിതക്കാഴ്ച്ചകള്‍
പലവഴി കടന്നു
ചിറകടിയായി
ഉയരുന്നു .

1-SPRING,SUMMER,WINTER,FALL,AGAIN SPRING:-- South Korean film by Kim Ki-Duk

2-SONG OF SPARROWS:-Iranian film by Majid Majidi