Sunday, April 14, 2013

അവന്‍റെ വരവുകൾ



വേനലിനു ശേഷം ആദ്യം പെയ്യുന്ന മഴ പോലെ മനസിലേക്ക് ഏറെനാൾ കാത്തുവെയ്ക്കാൻ സുഗന്ധം നല്കിയാണ്  അവന്‍റെ  വരവുകൾ .

ഉത്രാട സന്ധ്യക്കോ ,വിഷു തലേന്നോ ഉമ്മറപ്പടിയിൽ കാൽനീട്ടിയിരിക്കുന്ന അമ്മയുടെ മുന്നിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ പ്രത്യക്ഷപ്പെടുകയാണ്
അവ
ന്‍റെ  പതിവ് ,രണ്ടു ദിവസം  കഴിയുമ്പോൾ മടങ്ങുകയും ചെയ്യും വീടെത്തികഴിഞ്ഞാൽ അമ്മയുടെ സാരിത്തലപ്പ് പിടിച്ചു നടക്കുന്ന കൊച്ചുകുട്ടിയാണ് അവനിന്നും; അമ്മയ്ക്കും അങ്ങനെ തന്നെ .

വാഴയിലയിൽ കൈകൊണ്ടു മാവുപരത്തി ശർക്കരയും തേങ്ങയും ചേർത്തത്  മടക്കി കല്ലിൽ വെച്ച് ഇല കരിയുന്ന പരുവത്തിൽ ചുട്ടെടുക്കുന്നതാണ് അവന്റെ ഏറ്റവും ഇഷ്ട പലഹാരം ഏതു വരവിനും
ആദ്യ ദിവസം തന്നെ അത് കിട്ടാതെ അവൻ അമ്മയെ വിടാറില്ല. അമ്മയുടെ കൈകൊണ്ടു പരത്തുന്നതിനാലാവും അതിന് അസാധ്യ
സ്വാദ്   ആണെന്നാണ് അവൻ  പറയാറ് .


                                                       !!******!!

സന്ധ്യയാകുമ്പോൾ അമ്മയുടെ മടിയിൽ അല്പ്പനേരം തലചായിച്ചു കിടന്നാലേ അവനന്ന് ഉറക്കം വരൂ .പെണ്ണ് കെട്ടാൻ പ്രായമായിട്ടും ഇപ്പോഴും മടിയിൽ കിടക്കാൻ നാണമില്ലേ എന്ന് കളിയാക്കു മെങ്ക്കിലും
അവരുടെ വിരലുകൾ അവന്റെ മുടിയിഴകൾക്കിടയിലൂടെ ഓടികൊണ്ടിരിക്കും .


"അടുത്ത വരവിന് അറിയിച്ചിട്ടെ വരാവു .............

രണ്ടു മാസമെങ്ക്കിലു നാട്ടിൽ നില്ക്കുകയും വേണം ..........
നിനക്ക് ഞാനൊരു പെണ്ണ് കണ്ടു വെച്ചിട്ടുണ്ട് ...........
ഇനിയിങ്ങനെ കുട്ടിക്കളിയുമായി നടന്നാൽ മതിയോ .........
എനിക്കിനി എത്ര നാളുണ്ടാകുമെന്നാർക്കറിയാം....."

അവരങ്ങനെ എന്തൊക്കയോ പറഞ്ഞു കൊണ്ടേയിരുന്നു .
അവൻ കണ്ണുകളടച്ചു സുഖസുശുബ്ധിയിൽ  ആയിരുന്നു .

സന്ധ്യ രാവിനു വഴിമാറികൊടുത്തു.


തൊടിക്കപ്പുറത്തെ പാടത്തു നിന്നും തണുത്ത കാറ്റെത്തി അവരിരുവരെയും ചുറ്റികറങ്ങികൊണ്ടിരുന്നു ....

                                                            !!******!!

അച്ചാറുകളും ,കൊണ്ടാട്ടവും ,മുറുക്കും ,അച്ഛപ്പവുമെല്ലാം നിറച്ച പെട്ടിയുമായി അവൻ നടന്നു നീങ്ങുന്നത് ,കാഴ്ച്ചയുടെ പരിധിയിൽ നിന്നും നേർത്തു- നേർത്ത് അപ്രേത്യക്ഷമാകുന്നതുവരെ അവർ കണ്ണെടുക്കാതെ നോക്കി നിന്നു.

അടുത്ത വരവിന് പിടിച്ച പിടിയാലെ അവന്റെ കല്യാണം നടത്തണം, പെണ്ണിനും വീട്ടുകാർക്കും അവനെ ഇഷ്ടമാണ് ,

അറിയിക്കാതെ വന്നിട്ടാണ് അല്ലെന്ക്കിൽ ഈപ്രാവിശ്യം തന്നെ വാക്ക് ഉറപ്പിക്കാമായിരുന്നു ,ഏതായാലും എല്ലാകാര്യങ്ങളും ഒരു തീർപ്പാക്കി വെയ്ക്കണം ,ഈയിടയായി മനസ്സിൽ വല്ലാത്ത ആധിയാണ് ....

അങ്ങനെ ചിന്തകളിൽ  കുറച്ചു നേരം അവർ ആ മുറ്റത്തു തന്നെ  തങ്ങി നിന്നു .

                                                            !!******!!
കാർമേഘം മൂടികെട്ടിയ ഒരു വൈകുന്നേരമാണ് അവൻ വീണ്ടും വന്നത്, ,ഈ തവണയും അറിയിക്കാതെ ആണ് വന്നത്.തൊടിയിലും പറമ്പിലും നിറയെ ആള് കൂടിയിരുന്നു ,ദേശീയ പതാക പുതച്ചു അവൻ നടുമുറ്റത്തു കിടക്കുമ്പോൾ അവർക്കൊരു
ഭാവഭേദവും ഇല്ലായിരുന്നു............



വാഴയില  കീറികൊണ്ടുവരാൻ    അവർ അടുക്കള മുറ്റത്തേക്കിറങ്ങി ..............
 

   (കഥയെഴുതാനൊരു ശ്രമം )

Thursday, March 28, 2013

അവർ വിപ്ലവം സൃഷ്ടിക്കുന്നത്


രാത്രികളിൽ അവർ
തീചൂളയ്ക്കു ചുറ്റും
ഉന്മാദനൃത്തം ചവുട്ടി
സിരകളിൽ ജ്വലിച്ച
ലഹരിയുടെ നിറവിൽ
ലോകത്തെ കീറിമുറിച്ചു.

ആഗോളവത്കരണവും
സാമ്രാജ്യത്ത ശക്തികളും
കാലാവസ്ഥ വ്യതിയാനവും
മേശമേൽ നിരന്നുകിടന്നു.

ഇടതു -വലതു
രാഷ്ട്രീയ സംഹിതകളുടെ
മൂല്യച്ച്യുതികളെ
ചേരിതിരിഞ്ഞ്
കൂക്കി വിളിച്ചു.

ചുങ്കകാർക്കും വേശ്യകൾക്കുമായി
മുട്ടിന്മേൽ നിന്ന്
പശ്ചാത്തപിച്ചു
മത ചൂഷണങ്ങളെ 
ചോദ്യം ചെയ്തു
ചലച്ചിത്രങ്ങളും ,പത്രത്താളുകളും 
കൊറിച്ചിറക്കി .  

#...............#-------------------#.............#-------------------#

തലേ  രാത്രിയുടെ
ഉപോല്പ്പന്നങ്ങളായ
ചർദ്ധിൽ  അവശിഷ്ടങ്ങളും
പാതി വെന്ത സിഗരറ്റുകളും
മാംസം നഷ്ടമായ
എല്ലിൻ കഷണങ്ങളും ;
ജലോപരിതലത്തിൽ
ചിതറി കിടക്കുന്ന
ഭൂഖണ്ടങ്ങളെപ്പോലെ
ചുറ്റിത്തിരിയാൻ തുടങ്ങി .

പകൽ എരിഞ്ഞപ്പോൾ
നെറ്റിതടത്തിൽ
വിയർപ്പു നിറയുന്നതും
മരുഭൂമി ഊർവരമാകുന്നതും
ചില മുഖങ്ങളിൽ
ചിരി പടരുന്നതും
സ്വപ്നം കണ്ടു .

Thursday, March 21, 2013

വീണ്ടും ജനിച്ചവർ


വീണ്ടും ജനിച്ചു ഞാൻ
ഏറെനാൾ ജീവിച്ച ശേഷം;
തിടുക്കത്തിൽ ഒരുനാൾ
ആരും തിരിച്ചറിയാരൂപമായ്‌ .

വെറുപ്പു നിറഞ്ഞ
നോക്കുകൾക്ക് നടുവിൽ
ഒരു പ്രേതരൂപമായ്‌
ഉരുകി ഉറച്ചിന്നുഞാൻ

ശൌചാലയ കവാടത്തിൽ
കാത്തിരുന്ന കാന്തനാൽ,
പൊതുവഴിയുടെ ഓരത്ത്‌
ഒരു പകലിൽ കാമുകനാൽ,
പതിവായ പടിയിറക്കത്തിൽ  
ഏതോ കാമാർത്തനാൽ,
അമ്ല മഴയുടെ;
ജ്ഞാനസ്നാനം ഏറ്റെന്‍റെ
വീണ്ടും ജനനം.

ഉരികിയൊലിച്ച ത്വക്കിലാണ്
പഴയ ഞാൻ  മൃതിയേറ്റത്
കരൾ പിടഞ്ഞ നോവിലാണ്
ബന്ധങ്ങൾ തിരിച്ചറിഞ്ഞത് .

ങ്കിലും കൂട്ടായിവന്നു
എനിക്ക് മുന്നേ
വീണ്ടും ജനിച്ചവർ ;
പിച്ചവെച്ചു നടക്കാൻ
കരം പിടിച്ചുയർത്തി.

പുതിയ എനിക്കാണ്
കരുത്തേറെയെന്നു തിരിച്ചറിഞ്ഞു-
പടവെട്ടുന്നു ഞാൻ
സമൂഹ മദ്ധ്യേ
ഉണ്ടെന്നറിയിക്കുവാൻ മാത്രം .

{http://www.dailymail.co.uk/news/article-2252427/Sonali-Mukherjee-Acid-attack-victim-scarred-life--millionaire-Indias-watched-quiz-show.html }
{http://www.ndtv.com/topic/acid-attack-victim}

ആസിഡ് ആക്രമണങ്ങളിൽ മുഖം വികൃതമായി ,വെറുപ്പ്‌ നിറഞ്ഞ നോട്ടങ്ങൾക്ക്‌ നടുവിൽ
ജീവിതത്തിനോട് പൊരുതുന്ന സഹോദരികൾക്കായി........


Sunday, March 17, 2013

പിരാന്ത്


അറിയാതെ പോകരുതെന്ന്
ആശിച്ചു ഞാൻ കോറിയ
ഹൃദയത്തുടിപ്പുകൾ
നിൻ മുഖചിത്രത്താഴെ

ഒരു നോക്കിനാൽ
എന്നെ തകർത്ത
നിൻറെ കണ്ണുകൾ;
ഇന്നൊരു സ്ഫടിക-
പാളിയുടെ മറ തേടിയെങ്ക്കിലും
തുറിച്ച്  എന്റെ
ഉള്ളിൽ തുടിയ്ക്കുന്നു.

അറിയാതെ തന്നൊരു
സ്പർശനത്തിന്റെ
കുളിരിൽ
ഒരു കരിമ്പടകീറിൽ
ഒളിച്ച് എന്നിലെ ഞാനും.

അക്കപെരുക്കങ്ങളുടെ
ആകുലതകൾ തന്നു
ഭിത്തിയിൽ താളുകൾ മറിയവെ
ചിതറി തെറിക്കുന്നു
ചിതൽ മേഞ്ഞ്-
ഒളിമങ്ങിയ
ചിത്രങ്ങൾ.

Monday, March 11, 2013

ചേര്‍ച്ചയില്ലാതെ


നിറമറ്റ കിനാവുതന്നു
നിദ്രയൊഴിയവേ,
ശിരസ്സിലെരിഞ്ഞ
ചിന്തകളെല്ലാം
പുലരിയെടുക്കവേ;
നിനവിലെ നിറമെല്ലാം
നീ തന്നത് .
എന്‍റെ ചിരിയിലെ
മധുരവും
നീ തന്നത് .
       **
കറുപ്പ് തിന്നുതളര്‍ന്ന
ഇരുട്ടുണ്ട്
ഇലചാര്‍ത്തുകള്‍ക്കിടയിലെ
പുതുമയുടെ
വെളുപ്പ്‌ തിന്നാന്‍
വ്രതമെടുക്കുന്നു.

      **
പതിനെട്ടാമത്തെ 
നിലയില്‍ നിന്നും
താഴേക്ക്‌ നോക്കിയപ്പോഴാണ്
പൊട്ടുപോലെ കണ്ട
മനുഷ്യരുടെ
വെപ്രാളത്തിന്റെ വെയില്‍
കണ്ണില്‍ തട്ടിയത് .


     **

ഉള്ളിലുണ്ട് ചില വാക്കുകള്‍
വരിതെറ്റി കലപില കൂട്ടുന്നു
വെളുത്ത താളുകാട്ടിവിളിച്ചിട്ടും
വരാതെയെന്നെ
ഇളിച്ചു കാട്ടുന്നു .

Tuesday, February 19, 2013

ഓര്‍മ്മപ്പുസ്തകം



ഓര്‍മ്മകള്‍ പകുത്തുവെയ്ക്കാന്‍
ഒരു പുസ്തകം 
നിഴലുകള്‍ കൊണ്ട് 
കളം വരച്ചു നിറച്ച 
പുറംചട്ട,
ബാല്യത്തിന്‍റെ ബലമുള്ള 
ആമുഖം .

കൌമാരത്തിന്‍റെ
കള്ളത്തരങ്ങള്‍ കൊണ്ട് 
ഉള്‍ത്താളുകള്‍   തുടങ്ങണം 
കണ്ടുതീര്‍ത്ത കാഴ്ച്ചകള്‍
തൊങ്ങലുകള്‍ വെച്ച്
താളുകള്‍ നിറയ്ക്കണം .

ചുറ്റുംനിറഞ്ഞ 
ആള്‍ക്കൂട്ടത്തിനിടയിലും 
ഏകാനയിത്തീര്‍ന്നതും,
പുതിയ ആകാശങ്ങള്‍ 
കൂട്ടുവന്നതും കുറിയ്ക്കണം.
  
ഉള്ളു നീറുമ്പോഴും 
ചിരിയ്ക്കാന്‍ പഠിപ്പിച്ച 
മുഖങ്ങളെ വര്‍ണ്ണിക്കണം .

പല രാഷ്ട്ര,
പല മത ,
പല കാല,
പല ഭാഷ 
പല വേഷ ,
പല ഭൂഷാതികള്‍ക്കിടയിലും 
മനുഷന്‍ ഒന്നാണെന്ന് 
പഠിച്ചതും 
എഴുതിച്ചേര്‍ക്കണം.

അര്‍ദ്ധ വിരാമങ്ങള്‍ 
പൂര്‍ണ്ണവിരാമം  അല്ലെന്നും 
പുതിയ വൃത്തത്തിന്‍റെ  
ആരംഭമാണെന്നും
എഴുതി നിര്‍ത്തണം .

Thursday, February 7, 2013

കാറ്റ്


കാറ്റിനായി മാത്രം തുറക്കുന്ന 
ജാലക പാളിയരുകില്‍
കാത്തിരിപ്പുണ്ടൊരാള്‍
ഉഷ്ണിച്ചു വിയര്‍ത്ത്.

പുറത്ത്;
മുളംകുട്ടങ്ങളെ
തമ്മില്‍ തല്ലിച്ചും,
മാമ്പഴം പൊഴിച്ചും 
പൂക്കളെയും ,പൂമ്പാറ്റകളെയും 
ഇക്കിളിയിട്ടും  എത്തുന്ന 
കുസൃതി കാറ്റല്ല.

നോക്കെത്താദൂരം 
മണല്‍ പറത്തി
ചൂളം വിളിച്ചെത്തുന്ന
എണ്ണ മണമുള്ള ,
അധികാരഭാവമുള്ള -
കാറ്റ്.


Thursday, January 24, 2013

നാടകം

നിലാവും കിനാവും
സംഗമിക്കും
നിശയുടെ രംഗവേദിയില്‍
നിശബ്ദതയുടെ
നിഴല്‍ നാടകം

വെളിച്ചത്തിന്റെ
രൂപഭേദങ്ങളില്‍
ഇരുളുതന്നെ
പലവേഷം
കെട്ടിയാടുന്നു

ഒടുവിലൊടുവില്‍
മൌനം ഭേധിക്കും
കാറ്റിന്‍ സീല്‍ക്കാരവും
മുരളും ചക്രങ്ങളും

രണഭൂമിയുടെ
കാഹളപ്പെരുക്കങ്ങളില്‍
ചായം പൂശി
പുതു പാത്രസൃഷ്ടികള്‍
സൂത്രധാരനറിയാതെ .

Wednesday, January 16, 2013

ചില ചോദ്യോത്തരങ്ങള്‍


ഒഴിവുകാല യാത്രയില്‍ 
ഹരിത ദ്രുതഗമന 
ശകടത്തില്‍ വെച്ചാണ്‌ 
ആദ്യത്തെ ചോദ്യം 
കേട്ടത് .

തൊട്ടു പിന്നിട്ട 
കവലയില്‍ നിന്നും കയറി 
ഒഴിഞ്ഞുകിടന്ന 
ഏക ഇരിപ്പിടത്തില്‍ 
അമര്‍ന്ന ആളിനോട്‌
നിന്നു തളര്‍ന്ന 
ആളിന്‍റെ ചോദ്യം 

"അവിടെ വെള്ളം ഇല്ലായിരുന്നോ ?"

ഇല്ല സഖാവേ...
അതു വെറും 
മാധ്യമ പ്രചരണം ,
ആയിരുന്നു 
എന്ന് ഉത്തരം .

***********************************
മീനച്ചൂടിന്‍റെ 
അസ്വാരസ്യങ്ങള്‍ 
ശീതള പാനീയത്താല്‍
ആറ്റുംപ്പോഴാണ് 
അടുത്ത ചോദ്യം കേട്ടത് 

"ഇവിടെ ബി .പി. എല്‍  വെള്ളമുണ്ടോ ?"

ഇല്ല ഇവിടെ എ .പി. എല്‍ 
വെള്ളമേ ഉള്ളു 
നീ വീട്ടില്‍ പോയി 
കുടിച്ചാല്‍ മതി 
എന്ന് ഉത്തരം .

ഉത്പ്രേക്ഷ


നോവിന്‍റെ കറുത്ത കാലങ്ങള്‍
                                ഗൂഢമായ് ഉള്‍ച്ചേരും
ചിരി ധ്വനികള്‍ 
വ്യംഗ്യം  തുറക്കാതെ 
                       അലഞ്ഞു തീരുന്നു                          

കണ്‍  മേഘങ്ങളില്‍
ദൈന്യത  ഉറഞ്ഞുകൂടി  
കറുക്കുന്ന 
പ്രളയ ബീജങ്ങള്‍ ,
കാറ്റു തലോടുന്ന 
പ്രജനന കാലം 
കാത്തിരിക്കുന്നു