Thursday, December 19, 2013

ഹൈക്കു .............

മുളം കാട്ടീന്നും
ഇളം കാറ്റിൻറെ
പരിഭവങ്ങൾ

 !!!>>>>>>>>>>>>>>>>>!!!!>>>>>>>>>>>>>>>>>>!!!!!>>>>>>>>>>>!!!>>>>>>>>>>>>>>>>>>!!!

എരിവിളക്കിൽ
കരിഞ്ഞു തീരുന്നു
ഈയാംപാറ്റകൾ

 
!!!!}}}}}}}}}}}}}}}}}}}}}!!!}}}}}}}}}}}}}}}}}}}}}!!!!}}}}}}}}}}}}}}}}}}}}}!!!!}}}}}}}}}}}}}}!!

എരിയുന്ന തിരി
കരയുന്ന കണ്ണുകൾ
മാവിറക്

Monday, December 16, 2013

തിരക്ക്

മുന്നിൽ പാഞ്ഞു പോയ
ബസ്സിനെ പിടിക്കുവാനുള്ള
കൗതുകത്തിലാണ്
അവൻ വേഗത കൂട്ടിയത് .

ഉള്ളിലെ ലഹരി മൂത്തപ്പോൾ
കൗതുകവും,വേഗവും
പരസ്പരം
മത്സരിച്ചു തുടങ്ങി .

ആളുകൂടി
വഴിമുട്ടിയപ്പോൾ
പിന്നിൽ വന്ന വാഹനത്തിലുള്ളവർ
അവനെ തെറി പറയുന്നുണ്ടാരുന്നു.

ടാർ റോഡിലെ
ചോരപ്പാടുകളിൽ
മണ്ണ് വിതറുമ്പോൾ
കുട്ടപ്പൻ ചേട്ടൻ
മനസ്സിൽ പറഞ്ഞു
'കഴുവേറിക്ക് എന്തിന്‍റെ തിരക്കാരുന്നു'



Wednesday, December 11, 2013

കരം കോർത്ത്‌

രാവുണരുമ്പോൾ
കരം കോർത്ത്‌
പ്രാർഥനാവഴികൾ
താണ്ടാം

പുലരിത്തണുപ്പിൽ
പുൽമേടുകൾ
തിരഞ്ഞു പോകാം

വിളനിറയും
വയലേലകളിൽ
വിയർപ്പുപ്പിന്‍റെ
രുചി തേടിയിറങ്ങാം

മഴതെളിയുന്ന
പുതുനിലങ്ങളിൽ
മാരിവില്ല്
കണ്ടുരസിക്കാം

കടൽ ഇരംബങ്ങളുടെ
ചക്രവാളങ്ങളിൽ
സായാഹ്നങ്ങളെ
ഇറക്കിവെയ്ക്കാം

രാവുറങ്ങുമ്പോൾ
നക്ഷത്രങ്ങളെ
സ്വപ്നംകണ്ട്
ഒന്നായിത്തീരാം .

Sunday, December 1, 2013

ബാക്കിയായ ചോദ്യങ്ങൾ

ബാക്കിയായ കുറെ
ചോദ്യങ്ങൾ ഉണ്ട് ;
ഉത്തരം തേടി
അനന്തതയിൽ
വിലയം പ്രാപിക്കുന്നവ;
നേർക്ക്‌ നേരേവരുമ്പോൾ
വിക്കലും,വിറയലും
മാത്രം പുറത്തുവിടുന്നവ .

ചില ചോദ്യങ്ങൾക്ക്,
മൌനമാണ്
ഏറ്റവും നല്ല ഉത്തരമെന്ന്
കാലം ബോധ്യമാക്കുംവരെ
ഇടയ്ക്കിടെ -ഇടയ്ക്കിടെ
വേട്ടയാടുന്നവ

Thursday, October 10, 2013

പ്രതീക്ഷ


ഇലകൾ കൊഴിഞ്ഞ്
നഗ്ന ശിഖരങ്ങൾ ;
മാത്രമായി ഒരുമരം
ഒറ്റപെട്ടു നിൽക്കുന്നു
ഒന്നുകിൽ, അടുത്ത കാറ്റിൽ
വേരറ്റു നിലം പതിക്കാം.
അല്ലെങ്കിൽ, തളിര് നിറഞ്ഞു
പുതിയ വസന്തത്തിന്റെ
വർണ്ണക്കാഴ്ച്ച  തീർക്കാം.




Tuesday, September 24, 2013

രുചിയില്ലാത്ത

ഉലഞ്ഞു പോയ
മനസിനെപ്പിഴിഞ്ഞു
അശയിൽ തോരാനിട്ടു;
വെയിലൊന്ന് മങ്ങിയപ്പോൾ
ഒരു പക്ഷി വന്ന്
ഒരു കൊത്ത് കൊത്തി,
രുചി ഇല്ലാഞ്ഞിട്ടാവും
ചിറകടിച്ചത്
ദൂരേക്ക്‌ പറന്നു പോയി .

Thursday, September 12, 2013

നിഴൽരൂപം

ഹൃദയം പിടയുന്നു
നോവുകൾ എരിയുന്നു
ചിരിമാഞ്ഞ ചുണ്ടിലൊരു
വരണ്ട ഭാവം നിറയുന്നു.

വഴിതിരിയുന്ന ജീവിതം,
അറിയുവാൻ
ഏറെയുണ്ടെന്ന് ഓതുന്നു
അരികെയുള്ളവർ പോലും
ഏറെ അകലെയാകുന്നു .   

കഴിഞ്ഞ കാലത്തിന്‍റെ

കണക്കുകൾ പേറും
ഭിത്തികൾ കുലുങ്ങുന്നു ,
മറവിയുടെ
മൂടുപടമിട്ടൊരു
മഴമേഘമുയരുന്നു.

എരിയുന്ന പകലിന്‍റെ

മുഖമൊന്നു മറയ്ക്കണം ,
അറിയാതെ പോയ
പുലരിയുടെ തണുവാൽ. 

പറക്കുന്ന പക്ഷികൾ
ചിരിക്കുന്ന പൂക്കൾ
മണക്കുന്ന കാറ്റ് ;
പലതും
വഴിമാറി പോകുന്നുവോ ?

അറിയാതെ ,പറയാതെ
ഘടികാര സൂചികൾ
തിരിയുന്നു ,പായുന്നു
ഘടന പൊളിച്ചുകൊണ്ട് .

ഉയരുന്ന ശ്വാസം ,
ഉണരുന്ന മോഹം;
വിളറി വലിക്കുന്നു 
പകലിന്‍റെ തെളിച്ചം .

കണംകാൽ 
ഉരുമും തിരയിൽ,
വിഷാദ സന്ധ്യയുടെ
കരയിൽ
മൂകം ഉയരുന്നൊരു
നിഴലിന്‍റെ രൂപം .

Wednesday, September 11, 2013

വാക്കുകൾ

ഉത്തരം മുട്ടിയ
ചോദ്യങ്ങൾക്കുമുന്നിൽ
പകച്ചുപോയ വാക്കുകൾ
ഒളിഞ്ഞു പോകാൻ
ഊടുവഴികൾ തിരയുന്നു ,
ഇടറി അത്-
തോണ്ടക്കുഴിയിലൂടെ
ഇഴഞ്ഞു നീങ്ങുന്നു .

മധുരം മേമ്പൊടി-
തൂവിയ വാക്കുകൾ
ഉള്ളു പൊള്ളയായിരുന്നെന്ന്
പറഞ്ഞത് താടി നീട്ടിയൊരു
യുവ സുഹൃത്ത് .

ശബ്ദം വിറ്റു
പെരെടുത്തവർ
അർഥം അറിഞ്ഞു
വാക്കുകൾ അടുക്കിയവർ
സംഗീതത്തിന്‍റെ
മാന്ത്രികത നിറച്ചവർ;
ആരാണ് കേമനെന്ന്
അറിയാതെ, പാട്ടുകൾ
ഹൃദയത്തിൻ ഓരത്ത്.

ലോകം കീഴടക്കിയ വാക്കുകൾ
ഉറച്ച ഹൃദയങ്ങളിൽ
നിന്നുയർന്ന
തളരാത്ത സ്വപ്നങ്ങളുടെ
വെളിപ്പെടുത്തലുകൾ.

വാക്കുകൾ
വില്പ്പനയക്ക്‌ വെച്ച
തെരുവുകൾ;
ചുവന്നൊഴുകുന്നു.
വക്കു പൊട്ടിയ
താളുകൾ
ചരിത്രങ്ങളിൽ നിന്നും
പുറത്തു ചാടുന്നു .

ചോദ്യങ്ങളും ഉത്തരങ്ങളും
ഇല്ലാത്ത കാലത്ത്,
വാക്കുകൾക്ക്‌
മൌനത്തിന്‍റെ നിറം പിടിക്കുമ്പോൾ
നിലാവിന്‍റെ ചിത്രതുന്നലിട്ട
നീല കംബളം മാത്രം .

Thursday, September 5, 2013

ചേർച്ചയില്ലാതെ -2

ഓരോ തോൽവികളും
പ്രളയം പോലെയാണ്
അടിഞ്ഞുകൂടി
ചീഞ്ഞുനാറിയ
മാലിന്യങ്ങളെ
ഒഴുക്കികൊണ്ടുപോയി
ലക്ഷ്യത്തിലേക്കുള്ള പാതകളെ
സുഗമമാക്കുന്ന പ്രളയം .

##!!##

ഭൂഖണ്ഡങ്ങളുടെ 
അകലത്തിലും
ദേഹത്തിനുണ്ടായ
ചെറിയ താപമാറ്റം
തിരിച്ചറിയുന്ന
മാതൃ ഹൃദയമാണ്
പ്രപഞ്ച ശക്തിയുടെ
നേരറിവുകൾ .
##!!##

നിന്‍റെ കാലടിക്കീഴെ-
മണ്ണിലെത്ര
നിണമൊഴുകി
എത്ര മാംസവും ,അസ്ഥിയും
പൊടിഞ്ഞു ചേർന്നു
എന്നിട്ടും എന്‍റെമാത്രം
സ്വന്തം മണ്ണെന്ന് 
അലറി വിളിക്കുന്നു .
##!!##


നീളൻ പകലിനെ
മാനഭംഗം ചെയ്തു ;
സന്ധ്യയുടെ
രക്ത നിറമാർന്ന
നിഴലുകൾ,
ജാരസന്തതികൾക്ക് 
തൊട്ടിൽകെട്ടുന്നു
പകുതി മറഞ്ഞുനിന്ന്
ചന്ദ്രൻ.


(http://kuttanadankatt.blogspot.com/2013/03/blog-post_11.html ചേർച്ചയില്ലാതെ -1)


Wednesday, August 28, 2013

കിനാക്കൾ .........കടം വാങ്ങിയ


വരികെന്‍റെ കിനാക്കളെ
നമുക്കീ നിലാവെട്ടമുണ്ട്
നിശയിൽ നീരാടാം .

ചിരിക്കുന്ന ചന്ദ്രനിൽ
ചലിക്കുന്ന പേടകത്തിൽ
ചെന്നു കറങ്ങാം
അവിടെ ചരിവുകൾ
തീറെഴുതി വാങ്ങാം.

അഹങ്കാരികളാം
താരകങ്ങളെ
കൈ വെള്ളയിലാക്കി
അപ്പൂപ്പൻ താടിപോൽ
ഊതി പറത്താം.

അച്ചുതണ്ടിൽ കറങ്ങുന്ന
ഭൂമിയിലേക്ക്‌ നോക്കി
മറയിട്ട മനുഷ്യരുടെ
മറയില്ലാ മുഖങ്ങൾ
തിരിച്ചറിയാം .

മേഘങ്ങളിൽ കാലൂന്നി
കാരണവർ
ഉമ്മറത്തേക്ക് എത്താറായോ
എന്ന് ഒളിഞ്ഞുനോക്കാം .