Showing posts with label കവിത എന്ന പേരില്‍. Show all posts
Showing posts with label കവിത എന്ന പേരില്‍. Show all posts

Thursday, September 5, 2013

ചേർച്ചയില്ലാതെ -2

ഓരോ തോൽവികളും
പ്രളയം പോലെയാണ്
അടിഞ്ഞുകൂടി
ചീഞ്ഞുനാറിയ
മാലിന്യങ്ങളെ
ഒഴുക്കികൊണ്ടുപോയി
ലക്ഷ്യത്തിലേക്കുള്ള പാതകളെ
സുഗമമാക്കുന്ന പ്രളയം .

##!!##

ഭൂഖണ്ഡങ്ങളുടെ 
അകലത്തിലും
ദേഹത്തിനുണ്ടായ
ചെറിയ താപമാറ്റം
തിരിച്ചറിയുന്ന
മാതൃ ഹൃദയമാണ്
പ്രപഞ്ച ശക്തിയുടെ
നേരറിവുകൾ .
##!!##

നിന്‍റെ കാലടിക്കീഴെ-
മണ്ണിലെത്ര
നിണമൊഴുകി
എത്ര മാംസവും ,അസ്ഥിയും
പൊടിഞ്ഞു ചേർന്നു
എന്നിട്ടും എന്‍റെമാത്രം
സ്വന്തം മണ്ണെന്ന് 
അലറി വിളിക്കുന്നു .
##!!##


നീളൻ പകലിനെ
മാനഭംഗം ചെയ്തു ;
സന്ധ്യയുടെ
രക്ത നിറമാർന്ന
നിഴലുകൾ,
ജാരസന്തതികൾക്ക് 
തൊട്ടിൽകെട്ടുന്നു
പകുതി മറഞ്ഞുനിന്ന്
ചന്ദ്രൻ.


(http://kuttanadankatt.blogspot.com/2013/03/blog-post_11.html ചേർച്ചയില്ലാതെ -1)


Wednesday, August 28, 2013

കിനാക്കൾ .........കടം വാങ്ങിയ


വരികെന്‍റെ കിനാക്കളെ
നമുക്കീ നിലാവെട്ടമുണ്ട്
നിശയിൽ നീരാടാം .

ചിരിക്കുന്ന ചന്ദ്രനിൽ
ചലിക്കുന്ന പേടകത്തിൽ
ചെന്നു കറങ്ങാം
അവിടെ ചരിവുകൾ
തീറെഴുതി വാങ്ങാം.

അഹങ്കാരികളാം
താരകങ്ങളെ
കൈ വെള്ളയിലാക്കി
അപ്പൂപ്പൻ താടിപോൽ
ഊതി പറത്താം.

അച്ചുതണ്ടിൽ കറങ്ങുന്ന
ഭൂമിയിലേക്ക്‌ നോക്കി
മറയിട്ട മനുഷ്യരുടെ
മറയില്ലാ മുഖങ്ങൾ
തിരിച്ചറിയാം .

മേഘങ്ങളിൽ കാലൂന്നി
കാരണവർ
ഉമ്മറത്തേക്ക് എത്താറായോ
എന്ന് ഒളിഞ്ഞുനോക്കാം .

Wednesday, August 21, 2013

തനിനാടൻ

പുലരിയിലേക്ക്
തുറന്ന ജാലകത്തിലൂടെ
ഹൃദയത്തിലേക്കു കടക്കുന്നു
കിളികൊഞ്ചലുകൾ,
കാറ്റിൻ തലോടൽ ,
പുതുതായി വിടർന്ന
പനിനീർമലരിൻ ഗന്ധം .

പെങ്ങൾ ഈർക്കിൽ ചൂലാൽ
വെടിപ്പാക്കിയ മുറ്റത്ത്‌
സൂര്യൻ ഇളം വെയിലാൽ
കളം വരയ്ക്കുന്നു
വീടിനടിത്തറ ചേർന്ന
മണലിൽ കുഴിയാനക്കുഴികൾ.
ആഞ്ഞിലിചക്ക കൊറിച്ചു
ചിലയ്ക്കുന്നു
മൂവിരൽ പാട് ഏറ്റവർ.

ചായച്ചൂടിൻ 
ആവിയൂതിപ്പറത്തി
പത്ര താളുകളിലൂടൊരു
ലോക പര്യടനം .
അയൽവക്ക രഹസ്യങ്ങളുടെ
കൊച്ചുവർത്തമാനങ്ങൾ .
പഴംചോറിൽ
പച്ചമുളകിന്റെ
രസമൂറും നീറ്റൽ.

തൊടിയിലൂടൊരു
ചെറുനടത്തം
മണ്ണിനോടും ,മരങ്ങളോടും
ആശയവിനിമയം
ആഗോളതാപനത്തിലേക്കൊരു
എത്തിനോട്ടം .

വയൽവരമ്പിലൂടെ
ബാല്യം തിരഞ്ഞൊരു
തിരിച്ചുനടത്തം
കാറ്റു പൊട്ടിച്ചെടുത്ത
പട്ടംപോലെ
നിലതെറ്റിയൊരു
ചിന്തനൂലിഴകൾ .

ഉച്ചയൂണിനു
കുടംപുളിയിട്ട
പുഴമീനിന്റെ
മേമ്പൊടി
അമ്മകയ്പ്പുണ്യത്തിൻ
മാന്ത്രിക ലോകം  .

മയക്കമുണർന്ന
നാലുമണിക്ക്;
പച്ചക്കറി
വിലസൂചിക കേട്ട,
വീട്ടമ്മയെപ്പോലെ
തളർന്ന ഭാവം .
വഴിയിലൂടെ
തളർന്നു നീങ്ങുന്ന
യൂണിഫോമുകൾ .

കപ്പപ്പുഴുക്കിന്റെ
അടുക്കള ഗന്ധം.
പള്ളിമണിയുടെ
സന്ധ്യാപ്രാർഥന
ബാങ്കുവിളിയുടെ
കണിശത
നിലവിളക്കിന്റെ
ചുറ്റുവട്ടത്ത്
രാമജപങ്ങൾ .

നിലാവും,നിഴലും
ഈറൻ കാറ്റും .

Wednesday, August 14, 2013

ഞങ്ങൾ അഭയാർഥികൾ


ഊരില്ല ,പേരില്ല
ഉറപ്പുള്ള കൂരയില്ല; 
ഞങ്ങൾ അഭയാർഥികൾ
നാളയുടെ മാനം നോക്കി
ചിരിക്കുന്നവർ .

സ്ഥായിയായി ഒന്നുമില്ല,
വിപ്ലവത്തിന് ശേഷിയില്ല
വിഴുപ്പലക്കലുകളുടെ
ശേഷപത്രങ്ങൾ,
പൗരത്തമില്ലാത്ത   പൗരന്മാർ.

ഞങ്ങളുടെ പെണ്മക്കടെ
മാനത്തിന്
മറയില്ല ,വിലയില്ല ;
മാംസത്തിന്,രക്തത്തിന്
കഴുകന്മാർ ചുറ്റി പറക്കുന്നു.

ഞങ്ങളുടെ കുരുന്നുകൾക്ക്‌
കളിസ്ഥലമില്ല ,കളിപ്പാവയില്ല
പുസ്തകമില്ല ,പാഠശാലയില്ല
സ്വപ്നങ്ങളുമില്ല .

മഞ്ഞ് ഞങ്ങൾക്ക് മഞ്ഞല്ല
വെയില് വെയിലല്ല
മഴ മഴയുമല്ല ;
കേവലം
ജീവിത അഭ്യാസങ്ങൾ .

ഉത്സവങ്ങളില്ല,ഉയർപ്പുമില്ല
അരവയർ നിറയ്ക്കാൻ ,
അന്തിയുറങ്ങാൻ,
ശ്വാസമെടുക്കാൻ;
ആകാശകൂരയ്ക്ക് കീഴിലായ്
നെട്ടോട്ടം ഓടുന്നവർ .
ഞങ്ങൾ അഭയാർഥികൾ .





(ലോകത്തിൻറെ വിവിധ കോണുകളിൽ മേൽവിലാസമില്ലാതെ,സ്വപ്നങ്ങൾ ഇല്ലാതെ ,ചൂഷണത്തിന് ഇരകളായി കഴിയുന്ന അഭയാർഥികളെ ...................  )

Sunday, July 28, 2013

ഭ്രാന്തന്‍റെ സുവിശേഷം

അതികാലത്ത് എഴുന്നേറ്റ്
ഞാൻ എന്നെ തിരഞ്ഞു
കിടക്കയിലെ ഇരുളിൽ
ഞാൻ എന്നെ പരതി.

ആകാശത്തിലെ പക്ഷികളോട്
എവിടേക്ക് പോകുന്നു എന്നുകേട്ടു.
വിത്ത് വിതയ്ക്കാൻ പോകുന്നുവെന്നും
കളപ്പുരകളിൽ കൊയ്ത്
കൂട്ടുവാൻ പോകുന്നുവെന്നും
ഉത്തരം അരുളി .

എന്ത് ഭക്ഷിക്കുമെന്നോ,
എന്ത് പാനംചെയ്യുമെന്നോ ,
എന്ത് ധരിക്കുമെ
ന്നോ ;
 ചിന്തിച്ച് ഉത്‌കണ്‌ഠാകുലനാകാതെ
വയലിലെ ലില്ലികൾ
നൂല്‍ നൂല്ക്കുന്നത്
നോക്കി നിന്നു.

തുരുമ്പിനും,കീടങ്ങൾക്കും
കള്ളന്മാർക്കുമായി,
നിക്ഷേപങ്ങൾ കരുതിവെയ്ക്കാത്ത
എന്നെ കുറിച്ചോർത്ത്
ക്ലേശിച്ച് ആകുലപ്പെടുന്ന
നാളത്തെ ദിനത്തെ ഓർത്ത്
ഞാൻ പൊട്ടിച്ചിരിച്ചു .

Sunday, July 14, 2013

പാഴ്മരം

വെക്കം
വളർന്നു പന്തലിക്കണം
മൊട്ടാർന്നു,
പൂവാർന്നു
നിഴൽ വിരിക്കണം .

നിറ വെണ്ണിലാവിൽ,
പുതു  പുലരിയിൽ ;
നറു തേൻ
ചുരത്തി നില്ക്കണം .

കാറ്റു പിടിച്ച ശിഖരങ്ങൾ
നിറങ്ങൾ പൊഴിച്ചു നിൽക്കണം
തെരുവിന്‍റെ കോണിൽ
കൗതുക കാഴ്ച്ചയായ്
ആത്മം അറിയാതെ നിറയണം.

ശൂന്യമാകുന്ന തലപ്പുകൾ
ഉഷ്ണം ഏറ്റുവാങ്ങി
ഉരുകണം.
മഴയുള്ള ,
കൊടും കാറ്റുള്ള;
രാവിന്‍റെ മടിയിൽ
തല ചായ്ച്ചു മയങ്ങണം .

പൊട്ടി മുളയ്ക്കാൻ
വിത്തൊന്നും
ബാക്കി വെയ്ക്കാതെ
ഈ മണ്ണിൽ
വീണലിയണം.  

Wednesday, July 3, 2013

വിരഹം

വിരഹം  ബലമാർന്നു  ,
ഉടലിൽ കനമാർന്നു
ഇരുളിൽ  ശൂന്യമായ്
ഭാവി -വർത്തമാനവും.

ഇരുവഴികളിന്ന്
ഒഴുകി ഒന്നാർന്ന
പുഴ പിന്നയും
പലതായി പിരിയുന്നു
ജീവിതക്കടലിൽ

മരണമെന്ന തിരകോറിയ
കറുത്ത രേഖകൾ
നേർത്തുമായും
പുതിയ ഓള
പ്രലോഭനത്തിൽ .


യാഥാർത്യത്തോട്  സമരസപ്പെട്ട്
നിലപാടുകളോട് പൊരുത്തപെട്ട്
വീണ്ടും ഒഴുകണം
അജ്ഞാത ബിന്ദുവിലേക്ക്.




Thursday, June 27, 2013

മനസ്സിലെ മഴ


വര്‍ഷം പെയ്തു നിറയുന്നു
തൊടിയിലും ,
മരുഭുകാറ്റേറ്റു
മരവിച്ച മനസ്സിലും .

സന്ധ്യയുടെ കണ്‍തടം
നിറഞ്ഞു തുളുമ്പിയ,
രാമഴയുടെ സംഗീതം
നെറ്റിയില്‍ ഇറ്റുവീണ
നനവാര്‍ന്ന രാഗമായി
ജനല്‍ പടിയുലൂടെന്‍റെ
നെഞ്ചില്‍ പതിക്കുന്നു .

ചാലുകളിലൂടെ  ഒഴുകി-
പരക്കുന്ന; ഓര്‍മ്മകളുടെ 
നേര്‍ത്ത  ജലകണങ്ങളില്‍
ശിലപോല്‍  തറഞ്ഞോരെന്‍റെ
ഹൃദയം കന്മദം പൊഴിക്കുന്നു .
അവക്തമായ നിഴലുകളില്‍
ലയിച്ചുഞാന്‍  ശൂന്യമാകുന്നു.


നേര്‍ത്ത മയക്കത്തിന്‍റെ
തപസില്‍ അഹല്യായി
ഞാന്‍ വീണ്ടും മടങ്ങുന്നു 
ശാപമോക്ഷത്തിന്‍റെ
കാൽ പതിക്കുന്ന
നാള്‍വഴികളില്‍ ഉണരാന്‍ .


(വീണ്ടും മഴയുടെ വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോൾ ...ഒരിക്കൽ കൂടെ പോസ്റ്റ്‌ ചെയ്യുന്നു. ) 

Thursday, June 13, 2013

ഭയം

പരസ്പര വിശ്വാസത്തിന്‍റെ
എതിർ രേഖകളിൽ ,
എന്നും ഖനം
കൂടി നിൽക്കുന്നു.

ഉള്ളിലിട്ടു
പെരുക്കിയപ്പോഴാണ്
ഉള്ളിലെ പൂച്ച്
പുറത്തു ചാടിയത്‌ .

ഏതു നിമിഷവും 
"എന്തും", എന്നപ്പോഴാണ്
നിമിഷങ്ങൾ
ഇഴയാൻ തുടങ്ങിയത് .

വരണ്ട തൊണ്ടക്കുഴി
ഈറനാക്കാൻ മടിച്ച്,
കാതോർത്ത്
ശ്വസനം മറന്ന്,
നനഞ്ഞ അടിയുടിപ്പിൽ
നിശ്ചലനായി അങ്ങനെ .

രക്തം വറ്റിയ
കണ്‍കുഴികൾ
വായിച്ചാലറിയാം
ചങ്കിലൂടെ പാഞ്ഞ
മിന്നലിൻ ആഴം .

രക്ഷപെട്ടെന്നു
ഉറപ്പാകുമ്പോഴും
മരവിച്ച കൈകാലുകൾ
പൂർവ്വസ്ഥിതിയാകാൻ
മടിച്ചു നിൽക്കുന്നു .

വേഗത കൂടിയ
ഹൃദയത്തെ
സന്തുലിതം ആക്കാൻ
പെടാപ്പാട്
പെട്ടുകൊണ്ട് ഞാൻ .

Tuesday, June 4, 2013

പ്രവാസിയുടെ മടക്കയാത്ര

ഉറക്കത്തീന്ന്
വിളിച്ചാണ് പറഞ്ഞത്
ഉടുത്ത തുണിയോടെയാണ്
പോന്നത് .

ഇടവപ്പാതിയുടെ നനവ്‌,
ചെണ്ടപ്പെരുക്കത്തിൻ താളം
സ്നേഹം നിറച്ചോരൂണ്
എന്നും കൊതിക്കാറുണ്ടെങ്കിലും. 

നാട്ടുകാരുടെ
ചോദ്യപ്പെൻസിലിനു
മുന- കൂർത്തു
നിൽക്കുന്നു

പടികയറി വന്നപ്പോൾ
മിട്ടായിപ്പൊതിയില്ലാത്ത
പരിഭവം
ഇളം കണ്ണിൽ.

നനഞ്ഞ
നോട്ടംകൊണ്ട്
ഹൃദയമുടച്ചത്
അവളാണ് .


നരച്ച കണ്ണുകളീന്നും 
സങ്കടത്തുള്ളികൾ
ഇറ്റുവീണപ്പോൾ
അതിലലിഞ്ഞു

തൊടിയിലെ
മണ്ടരി തെങ്ങിന്‍റെ
മൂട്ടിൽ നിന്നും
എന്നെങ്കിലും
എണ്ണ കിട്ടണേയെന്നു
നെഞ്ച് പൊട്ടി ..


Monday, June 3, 2013

വേദനിക്കുന്നൊരു വേർപിരിയൽ


അണയിൽ
ഒളിഞ്ഞിരിക്കുന്നൊരു
മുഴുത്ത പല്ലിനു വേദന;
പോട്ടെന്നു വെച്ച് നടന്നു
അറിഞ്ഞില്ലെന്നു നടിച്ചു .

നാളു കഴിയുംതോറും
വേദന വളർന്നു വലുതായി
പല്ലിൻ ആകാരം ,
മെല്ലെ ചെറുതുമായി .

കവിളു  വേദനിച്ചെന്‍റെ
വാക്കുകൾ തടഞ്ഞുനിന്നു,
ഒടുവിൽ ഞങ്ങൾ
വേർപിരിയാൻ
ഉഭയകഷി സമ്മതം
ഒപ്പിട്ടു വാങ്ങി .


ദന്ത വൈദ്യന്‍റെ
വിരലുകൾക്കുള്ളിൽ
എന്‍റെ പ്രാണനൊന്നുപിടഞ്ഞു ;
ശുഭ്ര വസ്ത്രധാരിയായോരു
അപ്സരസു
താലമേന്തി വന്നു
കുന്ത മുനപോലുള്ള
ആയുധങ്ങൾ കണ്ട്
എന്‍റെ കണ്ണുകൾ,
പറയാതെതന്നെ  അടഞ്ഞു .

വെളുത്ത ചീനപ്പാത്രത്തിൽ
കിടന്നു ചിരിക്കുന്നു
കോഴിക്കാലും ,
കല്ലൻ അരിയുണ്ടയും,
മുറുക്കുമെല്ലാം
കടിച്ചുപറിച്ചു
വളർന്നൊരു പുല്ല്;
അല്ല പല്ല് .

Friday, May 31, 2013

അഞ്ചാം നിലയിലെ ജനാല

അഞ്ചാം നിലയിലെ ഈ
ജനാലകൾ ഒരു
പകലിലും അടയ്ക്കാറില്ലായിരുന്നു.
ജനാലപ്പടിയിൽ
പ്രാവുകൾ വന്നു
കുറുകുകയും ,കാഷ്ടിക്കുകയും
ചെയ്തിരുന്നു .

ഈ ജനാലയിലൂടെയാണ്
ഉദയവും ,അസ്തമയവും
നോക്കി നില്ക്കാറുള്ളത്
വഴിക്കണ്ണുകളുടെ
നിമിഷ സൂചിക്ക്;
കാറ്റ് ആവേഗം നല്കാറുള്ളതും
ഈ വിള്ളലുകളിലൂടെയാണ്.

ഈ ജനാലയിലൂടെയാണ്
ഋതുഭേദങ്ങൾ അറിഞ്ഞത് ;
ആകാശപൊടിപ്പും
നിഴലുകളും ,നിറങ്ങളും
കാണാതെ കണ്ടതും ;
വഴിതെറ്റി വന്ന
മഴത്തുള്ളികളെ
തൊടാൻ ശ്രമിച്ചതും . 


അഞ്ചാം നിലയിലെ ഈ 
ജനാലകൾ ഇപ്പോൾ തുറക്കാറില്ല;
ഇവിടെനിന്നാണ്  
മൂന്നര വയസുകരാൻ
താഴേക്കു പറന്നത്. 
അവന്റെ ചിരികാണാൻ
ഇപ്പോൾ പ്രാവുകൾ
എത്താറുമില്ല . 


(ഒരു പ്രവാസി മാതാവിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട്)

Friday, May 10, 2013

രാമാനം

നിറയെ താരകങ്ങൾ
നിറഞ്ഞോരു രാമാനം,
വിഷാദം ഒഴുകിവറ്റിയ
മണൽ തിട്ടയിൽ
ചരിഞ്ഞ നിലപൂണ്ട്
നിദ്രാവിഹീന ദേഹം. 

സങ്കർഷങ്ങളുടെ
വേലിയേറ്റങ്ങളെ
മെല്ലെയാറ്റുവാൻ
പാഴ് കോലംകെട്ടുന്നു
ഓജസറ്റ പവനന്റെ
കൈകൾ .

ഭ്രമണപഥം   വിട്ടെന്റെ
കണ്‍കളിൽ
ഉദയം കൊള്ളുന്നു
ആയിരം അർദ്ധചന്ദ്രന്മാർ ;
വിളറി വെളുത്തോരു
പകലിലെക്കായി
നിലതെറ്റിയോടുന്ന
ഘടികാര സൂചികൾ .   

Thursday, April 25, 2013

കണ്ടവരുണ്ടോ ?


നാട്ടുവഴിയോരത്തു
പണ്ടൊരു
നീളൻ പുലരിയിൽ .

കേശവന്‍റെ,
ഓല മേഞ്ഞ
ചായക്കടയ്ക്കുള്ളിലും,
പുറത്തു ബെഞ്ചിലും .
ചൂടൻ ചായകുടിച്ചു
മുട്ടൻ തുളയുള്ള
വടയും ,ഉണ്ടൻ
ബോണ്ടയും കടിച്ചും
കുനുകുനെ
നിറഞ്ഞോരക്ഷര
വർത്തമാനങ്ങളെ
ഉറക്കെ പകുത്തും ;
ഇ.എം.എസ്സിനെ
ഈയം പൂശിയ
കഥപറഞ്ഞു  ,
വഴക്കടിച്ചും, 
തിരിച്ചടിച്ചും.
പിന്നെ തമ്മിൽ
തോളിൽ കയ്യിട്ടും
മൊയ്തീന്‍റെ മോടെ
നിക്കാഹിന്
ഒത്തുകൂടിയും.
അവറാന്‍റെ
ചികിത്സയ്ക്ക്
പരിവിട്ടും.
ചിരിച്ചു നടന്നൊരു
കൂട്ടരെ
കാണ്മാനില്ല .

കണ്ടവരുണ്ടോ ?

Monday, April 22, 2013

തെക്കെൻ കാറ്റ്



കറുത്ത മാനത്തൂന്നും
നിലതെറ്റി വീണ
ആദ്യ ജലകണം.
കൈതണ്ടയിലൊരു
നനുത്ത സ്പർശമായ്
ഓർമ്മകളുടെ
വേലിയേറ്റം .

ആഘോഷ ഘോഷങ്ങളില്ലാതെ
ആളാരവങ്ങളില്ലാതെ
വർണ്ണ തിളക്കങ്ങളില്ലാതെ   
നേർത്തുപോയൊരു
സന്ധ്യയുടെ
നരച്ച ഛായം.

ഈറനുടുത്തു
കുഴഞ്ഞ മണലിൽ,
പതിഞ്ഞ കാലടികൾ
ബാക്കി നൽകി;
മൌനം തിരഞ്ഞുപോയ
ഏകാകിയുടെ
ശ്വാസം അലിഞ്ഞ
തെക്കെൻ കാറ്റ്.

Saturday, April 20, 2013

വലയം


നാലു ചുവരുകൾക്കുള്ളിൽ
അടച്ചിടപ്പെട്ട
ചിന്തകളെയും,പ്രവർത്തികളെയുമാണ്‌
നേർത്ത ചലനത്തിന്റെ 
സ്പന്ധനങ്ങളാൽ
ഭൂമി പ്രകോപിപ്പിച്ചത് .

പ്രപഞ്ച സൃഷ്ടിയുടെ
മഹാ സ്‌ഫോടനങ്ങളും,
മനുഷ്യാതീത  ശക്തികളുടെ
അദൃശ്യ സ്ഫുലിംഗങ്ങളും,
പ്രതീക്ഷകളുടെ ഭാണ്ടമേറുന്ന
ജീവിതത്തിന്റെ നൈമിഷികതയും,
ചിന്തകളിൽ രക്തസ്രാവമായി .

മേലധികാരിയുടെ
കൂർത്ത നോട്ടത്തിലാണ് ;
എനിക്കാവിശ്യമായതിലും
അധികമായി -
ഞാൻ ചിന്തിക്കുന്നുവെന്ന
ബോധമുണർന്നതും,
ചുവരുകൾക്കുള്ളിൽ
വീണ്ടും എത്തപ്പെട്ടതും .
  

        

Thursday, March 28, 2013

അവർ വിപ്ലവം സൃഷ്ടിക്കുന്നത്


രാത്രികളിൽ അവർ
തീചൂളയ്ക്കു ചുറ്റും
ഉന്മാദനൃത്തം ചവുട്ടി
സിരകളിൽ ജ്വലിച്ച
ലഹരിയുടെ നിറവിൽ
ലോകത്തെ കീറിമുറിച്ചു.

ആഗോളവത്കരണവും
സാമ്രാജ്യത്ത ശക്തികളും
കാലാവസ്ഥ വ്യതിയാനവും
മേശമേൽ നിരന്നുകിടന്നു.

ഇടതു -വലതു
രാഷ്ട്രീയ സംഹിതകളുടെ
മൂല്യച്ച്യുതികളെ
ചേരിതിരിഞ്ഞ്
കൂക്കി വിളിച്ചു.

ചുങ്കകാർക്കും വേശ്യകൾക്കുമായി
മുട്ടിന്മേൽ നിന്ന്
പശ്ചാത്തപിച്ചു
മത ചൂഷണങ്ങളെ 
ചോദ്യം ചെയ്തു
ചലച്ചിത്രങ്ങളും ,പത്രത്താളുകളും 
കൊറിച്ചിറക്കി .  

#...............#-------------------#.............#-------------------#

തലേ  രാത്രിയുടെ
ഉപോല്പ്പന്നങ്ങളായ
ചർദ്ധിൽ  അവശിഷ്ടങ്ങളും
പാതി വെന്ത സിഗരറ്റുകളും
മാംസം നഷ്ടമായ
എല്ലിൻ കഷണങ്ങളും ;
ജലോപരിതലത്തിൽ
ചിതറി കിടക്കുന്ന
ഭൂഖണ്ടങ്ങളെപ്പോലെ
ചുറ്റിത്തിരിയാൻ തുടങ്ങി .

പകൽ എരിഞ്ഞപ്പോൾ
നെറ്റിതടത്തിൽ
വിയർപ്പു നിറയുന്നതും
മരുഭൂമി ഊർവരമാകുന്നതും
ചില മുഖങ്ങളിൽ
ചിരി പടരുന്നതും
സ്വപ്നം കണ്ടു .

Thursday, March 21, 2013

വീണ്ടും ജനിച്ചവർ


വീണ്ടും ജനിച്ചു ഞാൻ
ഏറെനാൾ ജീവിച്ച ശേഷം;
തിടുക്കത്തിൽ ഒരുനാൾ
ആരും തിരിച്ചറിയാരൂപമായ്‌ .

വെറുപ്പു നിറഞ്ഞ
നോക്കുകൾക്ക് നടുവിൽ
ഒരു പ്രേതരൂപമായ്‌
ഉരുകി ഉറച്ചിന്നുഞാൻ

ശൌചാലയ കവാടത്തിൽ
കാത്തിരുന്ന കാന്തനാൽ,
പൊതുവഴിയുടെ ഓരത്ത്‌
ഒരു പകലിൽ കാമുകനാൽ,
പതിവായ പടിയിറക്കത്തിൽ  
ഏതോ കാമാർത്തനാൽ,
അമ്ല മഴയുടെ;
ജ്ഞാനസ്നാനം ഏറ്റെന്‍റെ
വീണ്ടും ജനനം.

ഉരികിയൊലിച്ച ത്വക്കിലാണ്
പഴയ ഞാൻ  മൃതിയേറ്റത്
കരൾ പിടഞ്ഞ നോവിലാണ്
ബന്ധങ്ങൾ തിരിച്ചറിഞ്ഞത് .

ങ്കിലും കൂട്ടായിവന്നു
എനിക്ക് മുന്നേ
വീണ്ടും ജനിച്ചവർ ;
പിച്ചവെച്ചു നടക്കാൻ
കരം പിടിച്ചുയർത്തി.

പുതിയ എനിക്കാണ്
കരുത്തേറെയെന്നു തിരിച്ചറിഞ്ഞു-
പടവെട്ടുന്നു ഞാൻ
സമൂഹ മദ്ധ്യേ
ഉണ്ടെന്നറിയിക്കുവാൻ മാത്രം .

{http://www.dailymail.co.uk/news/article-2252427/Sonali-Mukherjee-Acid-attack-victim-scarred-life--millionaire-Indias-watched-quiz-show.html }
{http://www.ndtv.com/topic/acid-attack-victim}

ആസിഡ് ആക്രമണങ്ങളിൽ മുഖം വികൃതമായി ,വെറുപ്പ്‌ നിറഞ്ഞ നോട്ടങ്ങൾക്ക്‌ നടുവിൽ
ജീവിതത്തിനോട് പൊരുതുന്ന സഹോദരികൾക്കായി........


Sunday, March 17, 2013

പിരാന്ത്


അറിയാതെ പോകരുതെന്ന്
ആശിച്ചു ഞാൻ കോറിയ
ഹൃദയത്തുടിപ്പുകൾ
നിൻ മുഖചിത്രത്താഴെ

ഒരു നോക്കിനാൽ
എന്നെ തകർത്ത
നിൻറെ കണ്ണുകൾ;
ഇന്നൊരു സ്ഫടിക-
പാളിയുടെ മറ തേടിയെങ്ക്കിലും
തുറിച്ച്  എന്റെ
ഉള്ളിൽ തുടിയ്ക്കുന്നു.

അറിയാതെ തന്നൊരു
സ്പർശനത്തിന്റെ
കുളിരിൽ
ഒരു കരിമ്പടകീറിൽ
ഒളിച്ച് എന്നിലെ ഞാനും.

അക്കപെരുക്കങ്ങളുടെ
ആകുലതകൾ തന്നു
ഭിത്തിയിൽ താളുകൾ മറിയവെ
ചിതറി തെറിക്കുന്നു
ചിതൽ മേഞ്ഞ്-
ഒളിമങ്ങിയ
ചിത്രങ്ങൾ.

Monday, March 11, 2013

ചേര്‍ച്ചയില്ലാതെ


നിറമറ്റ കിനാവുതന്നു
നിദ്രയൊഴിയവേ,
ശിരസ്സിലെരിഞ്ഞ
ചിന്തകളെല്ലാം
പുലരിയെടുക്കവേ;
നിനവിലെ നിറമെല്ലാം
നീ തന്നത് .
എന്‍റെ ചിരിയിലെ
മധുരവും
നീ തന്നത് .
       **
കറുപ്പ് തിന്നുതളര്‍ന്ന
ഇരുട്ടുണ്ട്
ഇലചാര്‍ത്തുകള്‍ക്കിടയിലെ
പുതുമയുടെ
വെളുപ്പ്‌ തിന്നാന്‍
വ്രതമെടുക്കുന്നു.

      **
പതിനെട്ടാമത്തെ 
നിലയില്‍ നിന്നും
താഴേക്ക്‌ നോക്കിയപ്പോഴാണ്
പൊട്ടുപോലെ കണ്ട
മനുഷ്യരുടെ
വെപ്രാളത്തിന്റെ വെയില്‍
കണ്ണില്‍ തട്ടിയത് .


     **

ഉള്ളിലുണ്ട് ചില വാക്കുകള്‍
വരിതെറ്റി കലപില കൂട്ടുന്നു
വെളുത്ത താളുകാട്ടിവിളിച്ചിട്ടും
വരാതെയെന്നെ
ഇളിച്ചു കാട്ടുന്നു .